വടക്കൻ മലയോര മേഖലയിലും കിഴക്കൻ മേഖലയിലും മഴ; കനത്ത കാറ്റിൽ തിരുവമ്പാടി മേഖലയിൽ കൃഷിനാശം
Mail This Article
കോഴിക്കോട് ∙ കൊടുംചൂടിനിടെ ജില്ലയിൽ വടക്കൻ മലയോര മേഖലയിലും കിഴക്കൻ മേഖലയിലും ആശ്വാസമായി വേനൽമഴ. ഒരു മണിക്കൂറോളം മഴ പെയ്തു. കനത്ത കാറ്റിൽ തിരുവമ്പാടി മേഖലയിൽ കൃഷിനാശമുണ്ടായി. കുറ്റ്യാടി, മരുതോങ്കര, കായക്കൊടി, വയനാടൻ അതിർത്തി പ്രദേശമായ പക്രംതളം ചുരം എന്നീ ഭാഗങ്ങളിലാണ് ഇന്നലെ ഉച്ചകഴിഞ്ഞു മഴ തുടങ്ങിയത്. വാണിമേൽ, ഭൂമിവാതുക്കൽ പ്രദേശങ്ങളിൽ ചാറ്റൽ മഴയ്ക്കൊപ്പം തണുത്ത കാറ്റും വീശി.
ഒരാഴ്ചയായി ജില്ലയിൽ 37 ഡിഗ്രി മുതൽ 38 വരെയാണ് താപനില. എന്നാൽ, അതിലേറെ ചൂടാണ് അനുഭവപ്പെടുന്നത്. ഇന്നലെ രാവിലെ 37 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. എന്നാൽ, മഴപെയ്ത മേഖലകളിലെ താപനില വൈകിട്ട് 29 – 31 ഡിഗ്രിയായി കുറഞ്ഞു. ഇന്നലെ പുലർച്ചെ കൊയിലാണ്ടി, അരിക്കുളം, മൂരാട് ഭാഗങ്ങളിൽ ചാറ്റൽ മഴ പെയ്തു.രാവിലെ 9 മുതൽ കോഴിക്കോട് നഗരത്തിലും സമീപ പ്രദേശങ്ങളിലും മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. വൈകിട്ട് മൂന്നരയോടെ കടലുണ്ടി, ചാലിയം, കോട്ടക്കടവ് ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചു. മുക്കം മേഖലയിൽ മിന്നലോടു കൂടി മഴ പെയ്തു. കാറ്റിൽ മരം കടപുഴകി വീണു.