ADVERTISEMENT

പൊന്നാനി ∙ താനൂരിൽ അപകടത്തിൽപെട്ട ‘അറ്റ്ലാന്റിക്’ ബോട്ടിനു മാരിടൈം ബോർഡ് റജിസ്ട്രേഷൻ അനുവദിച്ചിരുന്നതായി കണ്ടെത്തൽ. റജിസ്റ്ററിങ് അതോറിറ്റി ഒപ്പുവച്ച റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് മനോരമയ്ക്കു ലഭിച്ചു. അപകടം നടന്ന ശേഷം മാരിടൈം ബോർഡും അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച പൊലീസും ബോട്ടിന് റജിസ്ട്രേഷനില്ലെന്നാണു വ്യക്തമാക്കിയിരുന്നത്. ഇൗ വാദം പൊളിയുന്ന തരത്തിലാണു റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പുറത്തുവന്നിരിക്കുന്നത്. 

സർട്ടിഫിക്കറ്റിൽ തീയതി തിരുത്തി ഫയൽ ചെയ്യണമെന്ന നോട്ട് ഫയലിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മീൻപിടിത്ത ബോട്ട് രൂപമാറ്റം വരുത്തി നിർമിച്ച ഉല്ലാസ ബോട്ടിനു റജിസ്ട്രേഷൻ അനുവദിക്കുന്നതിനു വകുപ്പ് ഉദ്യോഗസ്ഥർ മറ്റു തടസ്സവാദങ്ങളൊന്നും ചൂണ്ടിക്കാട്ടിയിട്ടില്ല. ഉടമയ്ക്ക് അയച്ചുകൊടുക്കാനായി തയാറാക്കിവച്ച റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അപകടം നടന്നയുടൻ ഉദ്യോഗസ്ഥർ നശിപ്പിച്ചുകളഞ്ഞതായും വിവരങ്ങളുണ്ട്. ഉന്നത തലത്തിലേക്ക് അന്വേഷണം നീങ്ങാതിരിക്കാനാണു റജിസ്ട്രേഷൻ അനുവദിച്ച വിവരം മറച്ചുവച്ചതെന്നാണ് ആരോപണം.

tanur-atlantic-boat-1

22 പേരുടെ മരണത്തിനിടയാക്കിയ ബോട്ട് അപകടത്തിന്റെ ഭാഗമായുള്ള അന്വേഷണം കഴിഞ്ഞ ദിവസമാണു പൊലീസ് പൂർത്തിയാക്കിയത്. 13186 പേജുള്ള കുറ്റപത്രം പൊലീസ് സമർപ്പിച്ചിരുന്നു. ബോട്ടിന്റെ റജിസ്ട്രേഷൻ സംബന്ധിച്ച് റജിസ്റ്ററിങ് അതോറിറ്റി ഒപ്പുവച്ച ഇൗ സർട്ടിഫിക്കറ്റ് കുറ്റപത്രത്തിൽ പൊലീസ് ഉൾപ്പെടുത്തിയിട്ടുണ്ടോ എന്നതിൽ വ്യക്തതയില്ല. ബോട്ടിന്റെ റജിസ്ട്രേഷനായി സമർപ്പിച്ചിട്ടുള്ള യാഡ് സർട്ടിഫിക്കറ്റ് വ്യാജമാണെന്നു പൊലീസ് നേരത്തേ കണ്ടെത്തിയിരുന്നു. ഇൗ സർട്ടിഫിക്കറ്റ് അംഗീകരിച്ചുകൊണ്ടാണു റജിസ്ട്രേഷൻ അനുവദിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com