അച്ഛനും മകനും ചെണ്ടയിൽ ഒരേ വേദിയിൽ അരങ്ങേറ്റം
Mail This Article
മഞ്ചേരി∙ ചെണ്ടമേളത്തിൽ അച്ഛനും മകനും ഒരേ വേദിയിൽ അരങ്ങേറ്റം. ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ഓഫിസ് ജീവനക്കാരൻ കരുവമ്പ്രം പൂവത്തൊടി മധു, മകൻ നവനീത് കൃഷ്ണൻ എന്നിവരാണ് അരങ്ങേറ്റത്തിലൂടെ മേളപ്പെരുക്കം തീർത്തത്. കരുവമ്പ്രം കരിങ്കാളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ നടന്ന പഞ്ചാരിമേളത്തിലാണ് ഇരുവരും ചെണ്ടയിൽ തുടക്കം കുറിച്ചത്. മധു ചെറുപ്പത്തിൽ ചെണ്ടമേളം പരിശീലനത്തിന് ആഗ്രഹിച്ചെങ്കിലും ജീവിത സാഹചര്യങ്ങൾ അനുകൂലമായിരുന്നില്ല.
ചെണ്ടമേളത്തിനു മകൻ പരിശീലനത്തിനു ചേർന്നപ്പോൾ കൂടെ പരിശീലനം തുടങ്ങി. സ്വാതി തിരുനാൾ കലാകേന്ദ്രം ചെണ്ട വിഭാഗം വിദ്യാർഥികളുടെ പഞ്ചാരിമേളം അരങ്ങേറ്റത്തിലായിരുന്നു ഇരുവരും മേളം തീർത്തത്. പോരൂർ വേണുഗോപാല മാരാർ, പോരൂർ ഹരികൃഷ്ണ മാരാർ എന്നിവരുടെ ശിക്ഷണത്തിലായിരുന്നു പരിശീലനം. കലാകേന്ദ്രം വിദ്യാർഥികളായ എ.അച്യുതൻ, ജെ.ഹർഷദ്, ആദിനാഥ് ബിനോയ്, വിദുൽ സുരാജ് തുടങ്ങിയവരും അരങ്ങേറ്റം നടത്തി.