ഇലകരിച്ചിൽ രോഗവും വരൾച്ചയും; പ്രതിസന്ധിയിലായി നെൽക്കൃഷി
Mail This Article
എരമംഗലം ∙ വരൾച്ചയും രോഗവും വന്നതോടെ നരണിപ്പുഴ-കുമ്മിപ്പാലം പാടശേഖരത്തെ നെൽക്കൃഷി ഉണക്കൽ ഭീഷണിയിൽ. ബണ്ട് തകർന്ന ശേഷം പുനർനിർമിച്ച് വീണ്ടും കൃഷി ഇറക്കിയ പാടശേഖരത്താണ് ഇലകരിച്ചിൽ രോഗം വ്യാപകമായിരിക്കുന്നത്. വൈകി കൃഷിയിറക്കിയതോടെ വരൾച്ചയും നെല്ലിനെ ബാധിച്ചു. നരണിപ്പുഴയും നുറടിത്തോടും വറ്റിവരണ്ടതോടെ കൃഷി ആവശ്യത്തിന് വെള്ളം കിട്ടാത്ത അവസ്ഥയാണ്. നടീൽ പൂർത്തിയാക്കി 2 ആഴ്ചയ്ക്കുള്ളിൽ 160 ഏക്കർ പാടശേഖരത്ത് ഇല കരിച്ചിൽ രോഗം വ്യാപകമായി.
കൃഷി വകുപ്പിന്റെ മേൽനോട്ടത്തിൽ, രോഗത്തെ പ്രതിരോധിക്കാൻ കീടനാശിനി പ്രയോഗിച്ചെങ്കിലും നെൽച്ചെടികളിൽ രോഗം കുറയുന്നില്ല.ബണ്ട് തകർന്നതോടെ ലക്ഷക്കണക്കിനു രൂപയുടെ കൃഷിനാശമുണ്ടായിരുന്നു. വരൾച്ച നെല്ലിനെ ബാധിച്ചതോടെ വായ്പയെടുത്ത് കൃഷിയിറക്കിയ കർഷകർ വീണ്ടും പ്രതിസന്ധിയിലായി. വേനൽമഴ കനിഞ്ഞില്ലെങ്കിൽ കൊയ്തെടുക്കാൻ ഇത്തവണ നെല്ല് ഉണ്ടാകില്ലെന്നാണ് കർഷകർ പറയുന്നത്.