ADVERTISEMENT

കുറ്റിപ്പുറം ∙ മംഗളൂരു– ഇടപ്പള്ളി ആറുവരിപ്പാത നിർമ‍ാണത്തിന്റെ ഭാഗമായി ഇടിച്ചു താഴ്ത്തിയ കുന്നിനു സമീപത്തെ 5 വീടുകൾക്ക് വിള്ളൽ കണ്ടെത്തി. വീടുകൾ അപകട ഭീഷണിയിലാണെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിൽ  വീട്ടുകാരോട് താമസം മാറാൻ അധികൃതർ ആവശ്യപ്പെട്ടു. വീടുകളുടെ അവസ്ഥ പരിശോധിക്കാൻ ഇന്ന് ദേശീയപാത വിഭാഗത്തിന്റെ വിദഗ്ധ സംഘം സ്ഥലത്തെത്തും. 



കുറ്റിപ്പുറത്ത് അപകട ഭീഷണിയിലായ വീടുകളിൽ ഒന്നിന്റെ നിലത്ത് കാണപ്പെട്ട വിള്ളൽ.
കുറ്റിപ്പുറത്ത് അപകട ഭീഷണിയിലായ വീടുകളിൽ ഒന്നിന്റെ നിലത്ത് കാണപ്പെട്ട വിള്ളൽ.

ദേശീയപാതയിലെ കൈലാസ് ഓഡിറ്റോറിയത്തിന് സമീപത്തെ കുന്നിനു മുകളിലെ വീടുകൾക്കാണ് വ്യാപകമായി വിള്ളൽ കണ്ടെത്തിയത്. കുറ്റിപ്പുറം പഞ്ചായത്തിലെ പതിനാലാം വാർഡിൽ ഉൾപ്പെട്ട പേരാഞ്ചേരി വീട്ടിൽ ഷറഫുദ്ദീൻ, ബാവ, അലവി, അബു, വാരിയത്ത് പടി മാത എന്നിവരുടെ വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. വീടുകളുടെ ചുവരുകളും തറകളും വിണ്ടുകീറിയ നിലയിലാണ്.ഇതിനു പുറമേ വീടുകളുടെ മുറ്റത്തും പറമ്പിലും വ്യാപകമായി വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. ഇതിൽ 2 വീടുകൾക്ക് വലിയ തോതിലുള്ള വിള്ളൽ കാണാനുണ്ട്. 

പുതിയ വീടുകളും ഭീഷണിയിൽ
പുതിയ പാതയുടെ നി‍ർമാണത്തിനായി വീടുകൾ‍ക്ക് സമീപത്തെ സ്ഥലം ഏറ്റെടുത്ത് താഴ്ത്തിയിരുന്നു. വീടുകൾ സ്ഥിതിചെയ്യുന്നത് വലിയ ഉയരമുള്ള പ്രദേശത്തായതിനാൽ അപകട ഭീഷണി ഏറെയാണ്. റോഡിനായി താഴ്ത്തിയ ഭാഗത്തെ പാർശ്വഭാഗം കോൺക്രീറ്റ് ഭിത്തികൾ കെട്ടിയിട്ടുണ്ടെങ്കിലും ഇതിനു താഴ്ഭാഗം ഇടിഞ്ഞു താഴുകയായിരുന്നു. 4 ദിവസം മുൻപ് നേരിയതോതിൽ കാണപ്പെട്ട വിള്ളൽ ഇന്നലെ രാവിലെയാണ് വ്യാപകമായത്. അപകടഭീഷണിയിലായ 5 വീടുകളിൽ 2 വീടുകൾ പുതിയതായി നിർമിച്ചതാണ്. 

മഴക്കാലത്ത് അപകടസാധ്യത
ദേശീയപാതയ്ക്കായി സ്ഥലം വിട്ടുനൽകിയ തുക ഉപയോഗിച്ച് നിർമിച്ച വീടുകളാണ് തകർച്ചാഭീഷണിയിലായത്. ഇന്ന് വിദഗ്ധ സംഘം സ്ഥലത്തെത്തി പരിശോധന പൂർത്തിയാക്കിയശേഷം ദേശീയപാത അതോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകും. 



പ്രദേശത്തെ വീടുകളിൽ ഒന്നിന്റെ തറഭാഗത്ത് കണ്ടെത്തിയ വിള്ളൽ.
പ്രദേശത്തെ വീടുകളിൽ ഒന്നിന്റെ തറഭാഗത്ത് കണ്ടെത്തിയ വിള്ളൽ.

ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും വീടുകൾ താമസയോഗ്യമാണോ എന്ന കാര്യത്തിൽ വ്യക്തത കൈവരുക. പ്രദേശത്തെ മണ്ണിന്റെ അവസ്ഥ കണക്കിലെടുത്ത് മഴക്കാലത്ത് അപകടസാധ്യത കൂടുതലാണെന്ന സൂചനകളാണ് ആദ്യഘട്ട പരിശോധനയിൽ ലഭിച്ചിട്ടുള്ളത്. വീടുകൾ താമസയോഗ്യമല്ലെങ്കിൽ കുടുംബങ്ങൾക്ക് ദേശീയപാത അതോറിറ്റി നഷ്ടപരിഹാരം അടക്കമുള്ളവ നൽകേണ്ടിവരും.

English Summary:

Families Forced to Flee: 6-Lane Expansion in Kuttipuram Puts Homes at Risk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com