‘മെയ്ഡ് ഇൻ പോരൂർ’: ‘വോട്ടിങ് യന്ത്രം’ ഉണ്ടാക്കുന്ന തിരക്കിൽ ഇസ്ഹാഖും സംഘവും
Mail This Article
വണ്ടൂർ ∙ തിരഞ്ഞെടുപ്പായാൽ പോരൂർ കോട്ടക്കുന്ന് പുലത്ത് ഇസ്ഹാഖിനു ‘വോട്ടിങ് യന്ത്രം’ ഉണ്ടാക്കുന്ന തിരക്കാണ്. മുന്നണിയും സ്ഥാനാർഥിയും ആരായാലും ജനത്തെ വോട്ടു ചെയ്യിപ്പിച്ചുറപ്പിക്കണമെങ്കിൽ പ്രവർത്തകർക്കു ‘മെയ്ഡ് ഇൻ പോരൂർ’ വോട്ടിങ് യന്ത്രം വേണം.വോട്ടിങ് യന്ത്രം സംസ്ഥാനത്തുപയോഗിക്കാൻ തുടങ്ങിയപ്പോൾ മുതൽ, പ്രവർത്തിക്കുന്ന മാതൃക നിർമിച്ച് ഇസ്ഹാഖ് രംഗത്തുണ്ട്. നിലമ്പൂരിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്കു വോട്ടിങ് യന്ത്രം പരിചയപ്പെടുത്താൻ നടത്തിയ ക്ലാസിൽ പങ്കെടുത്തായിരുന്നു തുടക്കം.
മാതൃക അവിടെവച്ചു തന്നെ വരച്ചെടുത്തു. കൗതുകത്തിന് ഒരെണ്ണം ഉണ്ടാക്കി നോക്കി. പിന്നീടു തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇതുവരെയുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും സ്ഥാനാർഥികൾക്കു വേണ്ടി യന്ത്രം നിർമിച്ചു നൽകി.സ്ഥാനാർഥിയുടെ പേരിന്റെയും ചിഹ്നത്തിന്റെയും നേരെയുള്ള ബട്ടൺ അമർത്തിയാൽ ഇൻഡിക്കേറ്റർ കത്തി ബസർ മുഴങ്ങുന്ന വിധത്തിലാണു നിർമാണം.പ്രചാരണത്തിന്റെ അവസാനഘട്ടത്തിലാണു വോട്ടിങ് യന്ത്രത്തിന് ഓർഡർ ലഭിക്കുന്നത് എന്നതാണു വലിയ വെല്ലുവിളിയെന്ന് ഇസ്ഹാഖ് പറയുന്നു. ആവശ്യത്തിന് ഉണ്ടാക്കിക്കൊടുക്കാൻ കഴിയാറില്ല. ആവശ്യമായ സാമഗ്രികൾ വിപണിയിൽ കിട്ടാതാവും.
ഇസ്ഹാഖിനൊപ്പം ആദ്യം മുതൽ, സുഹൃത്തായ ഇലക്ട്രിഷ്യൻ മുട്ടുപാറ ഹമീദും രംഗത്തുണ്ട്. ഇത്തവണ സഹായത്തിന് ഇരുപത്തഞ്ചോളം പേരാണുള്ളത്. കോട്ടക്കുന്നിലെ വീടിന്റെ മുറികൾക്കുള്ളിലും മുറ്റത്തും എല്ലാം വോട്ടിങ് യന്ത്രങ്ങളാണ്. മലയാള മനോരമ ആശാരിപ്പറമ്പ് ഏജന്റും ഭൂമി സർവേയറുമായ ഇസ്ഹാഖിനൊപ്പം മക്കളായ റഈസുൽ ഹഖ്, ബഹീജുൽ ഹഖ്, ബാസിക്കൽ ഹഖ് എന്നിവരും വോട്ടിങ് യന്ത്രത്തിന്റെ നിർമാണത്തിനുണ്ട്.