വണ്ടൂരിൽ പൊടിപാറ്റി ഹിമന്ത ബിശ്വ ശർമ
Mail This Article
വണ്ടൂർ ∙ പൊടിപാറിച്ച ഒരു വരവായിരുന്നു അത്. വന്നത് മറ്റാരുമല്ല, ബിജെപിയുടെ ഫയർബ്രാൻഡ് നേതാവും അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശർമ. ഇന്നലെ ഉച്ച മുതൽ വണ്ടൂരിലെ ബിജെപി പ്രവർത്തകരുടെ കണ്ണു മുഴുവൻ മാനത്തേക്കായിരുന്നു. വയനാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രന്റെ പ്രചാരണം കൊഴുപ്പിക്കാനെത്തുന്ന ഹിമന്തയെയായിരുന്നു ആ കണ്ണുകൾ തേടിയത്. വൈകിട്ടു മൂന്നോടെ ഹെലികോപ്റ്ററിന്റെ ശബ്ദം വണ്ടൂർ ഗവ. വിഎംസി സ്കൂൾ മൈതാനത്തിനു മുകളിൽ മുഴങ്ങി.
ലാൻഡ് ചെയ്തതോടെ മൈതാനത്തെ ചെമ്മൺ പൊടി പാറി അന്തരീക്ഷം തെളിഞ്ഞപ്പോൾ കുർത്തയും പൈജാമയും അണിഞ്ഞ് എൻഡിഎ കാത്തിരുന്ന താരപ്രചാരകൻ ഹിമന്ത ബിശ്വ ശർമ നിലം തൊട്ടു. അതീവസുരക്ഷയുള്ള ആളായതിനാൽ പൊലീസും മറ്റു സുരക്ഷാ ഉദ്യോഗസ്ഥരും നേരത്തേ തന്നെ സജ്ജരായി നിന്നിരുന്നു. പിന്നീട് അകമ്പടി വാഹനസമേതം വണ്ടൂർ പള്ളിക്കുന്നിലേക്ക്. സംസ്ഥാനപാതയിൽ പള്ളിക്കുന്ന് മുതൽ പള്ളിക്കുളം വളവു വരെയാണ് ഹിമന്ത പങ്കെടുക്കുന്ന റോഡ് ഷോ. പോകാനുള്ള തുറന്ന വാഹനത്തിലേക്ക് ആദ്യം കയറിയത് ബിജെപി നിർവാഹക സമിതിയംഗം അൽഫോൻസ് കണ്ണന്താനമാണ്. പിന്നാലെ കെ.സുരേന്ദ്രനും താരപ്രചാരകൻ ഹിമന്ത ബിശ്വ ശർമയും എത്തിയതോടെ യാത്രയ്ക്കു തുടക്കം.
വണ്ടൂർ പള്ളിക്കുളം വളവിനു സമീപം റാലി സമാപിച്ചപ്പോൾ ഹിമന്ത മൈക്ക് കയ്യിലെടുത്തു. ‘കോൺഗ്രസിനെയും കമ്യൂണിസ്റ്റിനെയും കെട്ടുകെട്ടിച്ച് 2026 ൽ കേരളത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ വരും. രാഹുൽ ഗാന്ധിയെ നിങ്ങൾ മണ്ഡലത്തിൽ കണ്ടിട്ടുണ്ടോ? പിന്നെ എന്തിന് വോട്ട് നൽകണം. ടൂറിസ്റ്റ് വീസയിൽ എത്തിയ വിനോദ സഞ്ചാരി മാത്രമാണ് രാഹുൽ ഗാന്ധി. പിണറായിയെ ജയിലിലടച്ചാൽ രാഹുൽ ബിജെപിയുടെ കൂടെ വരുമോ? തിരഞ്ഞെടുപ്പിന് ശേഷം രാഹുൽ ഗാന്ധി എവിടെ പോകും എന്നറിയില്ല’– അദ്ദേഹം പറഞ്ഞു. സ്ഥാനാർഥി കെ.സുരേന്ദ്രൻ, അൽഫോൻസ് കണ്ണന്താനം, പത്മനാഭൻ, ഷിനോജ് പണിക്കർ, രശ്മിൽ നാഥ് എന്നിവർ നേതൃത്വം നൽകി.
ലീഗ് അസമിൽവന്ന് എന്നെ ഭീഷണിപ്പെടുത്തിയാൽ പാക്കിസ്ഥാനിലേക്കയയ്ക്കും: ഹിമന്ത ബിശ്വ ശർമ
വണ്ടൂർ ∙ വയനാട്ടിൽ രാഹുൽ ഗാന്ധിയെ ഭീഷണിപ്പെടുത്തുന്നതുപോലെ അസമിൽ തന്നെ മുസ്‍ലിം ലീഗ് ഭീഷണിപ്പെടുത്തിയാൽ അവരെ പാക്കിസ്ഥാനിലേക്കു പറഞ്ഞുവിടുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. വയനാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മലപ്പുറം വണ്ടൂരിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
‘നാമനിർദേശ പത്രിക സമർപ്പിക്കാൻ പോയ രാഹുൽ ഗാന്ധിയെ മുസ്‌ലിം ലീഗുകാർ ഭീഷണിപ്പെടുത്തി. പോവുകയാണെങ്കിൽ ഞങ്ങളുടെ കൊടിയുമായി പോകണമെന്ന്. രാഹുൽ പറഞ്ഞു കോൺഗ്രസിന്റെ കൊടിയും വേണ്ട, ലീഗിന്റെ കൊടിയും വേണ്ട എന്ന്. മുസ്‌ലിം ലീഗിന് മോദിയെ ഇതുപോലെ ഭീഷണിപ്പെടുത്താൻ പറ്റുമെന്നു തോന്നുന്നുണ്ടോ? മോദിജിയെ വിടൂ, അസമിൽ മുസ്‌ലിം ലീഗ് എന്നെ ഇതുപോലെ ഭീഷണിപ്പെടുത്തുകയാണെങ്കിൽ ഞാൻ അവരെ പാക്കിസ്ഥാനിലേക്കു പറഞ്ഞുവിടും.
36% മുസ്‌ലിം സമുദായം ഉള്ള സ്ഥലമാണ് അസം. 2016 മുൻപ് അസമിൽ ബിജെപി സർക്കാർ വരുമെന്ന് ആരും പറയില്ലായിരുന്നു. ഇനി ഏക സിവിൽ കോഡ് വരും. 18 വയസ്സിന് താഴെയുള്ളവരുടെ വിവാഹം രാജ്യത്ത് റദ്ദാക്കി. ശൈശവ വിവാഹം നടത്തിയതിന് അസമിൽ 12,000 ആളുകളെ ജയിലിൽ അടച്ചു. മുത്തലാഖ് ആയാലും ഏക സിവിൽ കോഡ് ആയാലും നീതി കൊണ്ട് വരുന്നത് മോദിയാണ്’– അദ്ദേഹം പറഞ്ഞു.