‘വയനാട് മണ്ഡലത്തിലെ ജനത്തോട് എന്നും രാഹുലും കുടുംബവും കടപ്പെട്ടിരിക്കും’
Mail This Article
എടക്കര ∙ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ സമാപനം പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യംകൊണ്ട് ആവേശമാക്കി യുഡിഎഫ്. പ്രിയങ്ക ഗാന്ധി പങ്കെടുക്കുന്ന റോഡ് ഷോയാണ് യുഡിഎഫ് നേതൃത്വം നേരത്തെ അറിയിച്ചിരുന്നതെങ്കിലും നട്ടുച്ചസമയത്തെ കനത്തചൂട് കാരണം പൊതുയോഗമാക്കി മാറ്റുകയായിരുന്നു.
മുത്തശ്ശി ഇന്ദിരാ ഗാന്ധിയുടെ പേര് നാമകരണം ചെയ്ത പഞ്ചായത്ത് ബസ് സ്റ്റാൻഡ് പരിസരത്ത് തുറന്ന വാഹനത്തിൽ ഒരുക്കിയ പൊതുയോഗ വേദിയിലേക്ക് പ്രിയങ്ക കയറുമ്പോൾ രാഹുലിന്റെ ഫോട്ടോ പതിച്ച പ്ലക്കാർഡുകളുയർത്തി പിടിച്ച് രാഹുലിനും പ്രിയങ്കയ്ക്കും മുദ്രാവാക്യം വിളിച്ചാണ് സ്വീകരിച്ചത്. കത്തുന്ന ചൂട് വകവയ്ക്കാതെ തന്നെ കേൾക്കാൻ തടിച്ചുകൂടിയവരോട് നന്ദി പറഞ്ഞായിരുന്നു പ്രയങ്ക ഗാന്ധി പ്രസംഗം തുടങ്ങിയത്.
സമയക്കുറവ് കാരണം 10 മിനിറ്റിൽ പ്രസംഗം അവസാനിപ്പിക്കും എന്നു സംഘടാകർ കരുതിയെങ്കിലും പ്രസംഗം 40 മിനിറ്റോളം നീണ്ടു. വയനാട് മണ്ഡലത്തിനോടും ഇവിടത്തെ ജനങ്ങളോടും രാഹുൽ ഗാന്ധിക്കുള്ള സ്നേഹവും കടപ്പാടും പ്രസംഗത്തിൽ പല ആവർത്തി കടന്നുവന്നു. നിങ്ങൾ കാണിക്കുന്ന ഈ സ്നേഹത്തിനും വാത്സല്യത്തിനും എന്റെ സഹോദരനും ഞങ്ങളുടെ കുടുംബവും എന്നും കടപ്പെട്ടിരിക്കുമെന്നു പറഞ്ഞാഞ്ഞ് പ്രസംഗം അവസാനിപ്പിച്ചത്.
എ.പി.അനിൽ കുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. പി.വി.അബ്ദുൽ വഹാബ് എംപി, ജെബി മേത്തർ എംപി, എഐസിസി സെക്രട്ടറി മയൂര എസ്.കുമാർ, ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ്, കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, ജ്യോതി വിജയകുമാർ, ഇസ്മായിൽ മൂത്തേടം, യൂത്ത് ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ടി.പി.അഷ്റഫലി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ ബാബു തോപ്പിൽ, പാലോളി മെഹബൂബ്, എൻ.എ.കരീം, സി.എച്ച്.ഇഖ്ബാൽ എന്നിവർ പ്രസംഗിച്ചു.