സൽമാന്റെ വീടിനു നേരെ വെടിവയ്പ്: തോക്ക് നൽകിയ 2 പേർ പഞ്ചാബിൽ അറസ്റ്റിൽ
Mail This Article
മുംബൈ∙ സൽമാൻ ഖാന്റെ ബാന്ദ്രയിലെ വസതിയായ ഗ്യാലക്സി അപ്പാർട്മെന്റിന് നേരെ വെടിയുതിർത്ത കേസിൽ പഞ്ചാബിൽ നിന്ന് രണ്ടു പേരെ പിടി കൂടി. നേരത്തെ കേസിൽ അറസ്റ്റിലായ സാഗർ പാലിനും, വിക്കി ഗുപ്തയ്ക്കും തോക്ക് കൈ മാറിയ. സുഭാഷ് ചന്ദർ (37) അനൂജ് തപൻ (32) എന്നിവരാണ് പിടിയിലായത്. ഇവരെ ഇന്ന് മുംബൈയിൽ എത്തിക്കും. രണ്ട് തോക്കുകളും 40ൽ അധികം തിരകളുമാണ് ഇവർ കൈമാറിയത്.
ഗുജറാത്തിലെ താപി നദിയിൽ ഉപേക്ഷിച്ച തോക്കുകളും 17 തിരകളും നാവികസേനയുടെ മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ കണ്ടെടുത്തു. വിക്കി ഗുപ്തയെയും സാഗർ പാലിനെയും റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് ഇന്നലെ കോടതിയിൽ ഹാജരാക്കി. നാല് ദിവസത്തേക്ക് കൂടി ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടു. ചോദ്യം ചെയ്യുന്നത് തുടരുകയാണ്.തിഹാർ ജയിലിൽ കഴിയുന്ന ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയ്, ഇയാളുടെ ഒളിവിലുള്ള സഹോദരൻ അൻമോൾ ബിഷ്ണോയ് എന്നിവരും കേസിൽ പ്രതികളാണ്. ഇവരാണ് ക്വട്ടേഷൻ നൽകിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.