കുളിയും ഭക്ഷണവും കഴിഞ്ഞ് മാലിന്യമെല്ലാം പുഴയിൽ; വെള്ളം കലക്കല്ലേ... സഞ്ചാരികളേ...
Mail This Article
അഗളി∙അട്ടപ്പാടിയിലെ പുഴ നിറയെ വേനൽ ചൂടിൽ കുളിര് തേടിയെത്തുന്ന സഞ്ചാരികൾ നിറഞ്ഞതോടെ ശുദ്ധജല സ്രോതസ്സുകൾ മലിനമാകുന്നുവെന്ന പരാതികളേറെയായി. വേനൽ കടുത്തതോടെ നീരൊഴുക്ക് വറ്റിയ പ്രധാന ജലസ്രോതസ്സുകളായ ഭവാനി,ശിരുവാണി പുഴകളിലെ ശേഷിക്കുന്ന വെള്ളത്തിൽ നീരാടാനാണ് അതിർത്തി കടന്നുള്ള സഞ്ചാരികളുടെ വരവ്. തടയണകളിലോ പുഴയിലെ കുഴികളിലോ വെള്ളമുണ്ടെങ്കിൽ പരിസരത്ത് ഡസൻ കണക്കിന് വാഹനങ്ങൾ കാണാം. ഭൂരിഭാഗവും തമിഴ്നാട്ടിൽ നിന്നാണ്.
കുടുംബവും കൂട്ടുകാരുമായി ഒഴിവു ദിനം ചെലവിടാനെത്തിയവരാണ്. കുളിയും കളിയും ഭക്ഷണവും കഴിഞ്ഞ് മാലിന്യമെല്ലാം പുഴയിൽ തള്ളിയാണ് മിക്കവരുടെയും മടക്കം. പരിസരത്തെ വീട്ടുകാരുടെ ശുദ്ധജലം മലിനപ്പെടുന്നുവെന്നാരോപിച്ച് തർക്കം പതിവായിരിക്കുകയാണ്. വാഹനം പുഴയിലിറക്കി കഴുകുന്നതും കാണാം. ഇതൊന്നും പഞ്ചായത്തോ പൊലീസോ നിയന്ത്രിക്കുന്നില്ലെന്ന പരാതിയുണ്ട്.