തകർച്ചാഭീഷണിയിൽ ചന്തപ്പുര ബസ് കാത്തിരിപ്പുകേന്ദം
Mail This Article
ഒറ്റപ്പാലം∙ അമ്പലപ്പാറ ചന്തപ്പുരയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം തകർച്ചാഭീഷണിയിൽ. ചുമട്ടുതൊഴിലാളി യൂണിയൻ ഓഫിസിനു സമീപത്തെ 4 പതിറ്റാണ്ടിലേറെ പഴക്കമുള്ള കാത്തിരിപ്പുകേന്ദ്രമാണ് നാശോന്മുഖമാകുന്നത്.
ഒറ്റപ്പാലം അമ്പലപ്പാറ പ്രധാന പാതയോരത്തു പൊതുമരാമത്തു വകുപ്പിനു കീഴിലെ സ്ഥലത്താണ് കാത്തിരിപ്പ് കേന്ദ്രം. മതിയായ പരിപാലനം നടക്കാത്തതാണു തകർച്ചയിലേക്കു നയിക്കുന്നത്. മേൽക്കൂരയിലെ ഷീറ്റ് മുഴുവൻ തകർന്ന നിലയിലാണ്. കാലുകളിലെ കോൺക്രീറ്റ് ഇളകി ഇരുമ്പു കമ്പികൾ പുറത്തുകാണുന്ന അവസ്ഥ.
ഇരിപ്പിടങ്ങൾ പൊട്ടിപ്പൊളിഞ്ഞു വെട്ടുകല്ലുകൾ പുറത്തെത്തി. മണ്ണാർക്കാട്, മണ്ണൂർ, മേലൂർ ഭാഗങ്ങളിലേക്കു പോകുന്ന ബസുകളെ കാത്തിരിക്കാൻ യാത്രക്കാർ ആശ്രയിക്കുന്ന ഷെഡാണിത്. മഴക്കാലത്തിനു മുൻപ് അറ്റകുറ്റപ്പണികൾ നടന്നില്ലെങ്കിൽ കാത്തിരിപ്പുകേന്ദ്രത്തിന്റെ അവസ്ഥ കൂടുതൽ പരിതാപകരമാകും.