കരിങ്കൽ ക്വാറിക്കെതിരെ വീണ്ടും പ്രക്ഷോഭം
Mail This Article
കൂറ്റനാട്∙ നാഗലശ്ശേരി പഞ്ചായത്തിൽ തിരുമിറ്റക്കോട് പഞ്ചായത്ത് അതിർത്തിയിൽ ചാത്തന്നൂർ ചേമ്പ്ര എസ്റ്റേറ്റിലെ കരിങ്കൽ ക്വാറിക്കെതിരെ നാട്ടുകാർ വീണ്ടും പ്രക്ഷോഭം തുടങ്ങി. അനധികൃതമായി കരിങ്കൽ ക്വാറി നടത്തുന്നതിന് ഒത്താശ ചെയ്തുകൊടുക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുക, ഭൂപരിഷ്കരണ നിയമത്തിലെ സെഷൻ 81 ലംഘിച്ചതിനാൽ ക്വാറി സ്ഥിതി ചെയ്യുന്ന ഭൂമി മിച്ചഭൂമിയായി പിടിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ
ഉന്നയിച്ചാണ് സമരസമിതിയുടെ രണ്ടാംഘട്ട സമരം തുടങ്ങിയത്. തുടർന്നും ക്വാറി നിർത്തിവയ്ക്കുന്നതിന് നടപടി സ്വീകരിക്കുന്നതുവരെ വിവിധ രീതിയിലുള്ള സമരവുമായി മുന്നോട്ടുപോകുമെന്ന് സമരസമിതി അറിയിച്ചു. ക്വാറി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മാസങ്ങളോളം നീണ്ട അനിശ്ചിതകാല സമരമടക്കം നിരവധി പ്രക്ഷോഭങ്ങൾ ഇതിനു മുൻപ് നാട്ടുകാർ നടത്തിയിരുന്നു.
ക്വാറിയുടെ പ്രവർത്തനം മൂലം സമീപ പ്രദേശങ്ങളിലെ വീടുകൾക്ക് നാശനഷ്ടം ഉണ്ടാകുന്നതിനാലാണ് നാട്ടുകാർ സമരവുമായി രംഗത്തുവന്നത്. അതിന്റെ അടിസ്ഥാനത്തിൽ ക്വാറി കുറച്ചുകാലം നിർത്തിവയ്ക്കുകയും ചെയ്തിരുന്നു. നിലവിൽ വീണ്ടും തുടങ്ങുവാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയെന്ന് ആരോപിച്ചാണ് നാട്ടുകാർ വീണ്ടും സമരത്തിലേക്ക് ഇറങ്ങിയത്. ക്വാറിയുടെ പ്രവർത്തനം ചാത്തന്നൂർ ജിഎച്ച്എസ്എസ്സിനെയും ബാധിക്കുന്നുവെന്ന് ആക്ഷേപം നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ സമരത്തിൽ അതിന്റെ അടിസ്ഥാനത്തിൽ സ്കൂളിന്റെ പ്രതിനിധികളും സമരത്തിൽ പങ്കെടുത്തിരുന്നു.