കാർ മോഷണം: സംസ്ഥാനാന്തര മോഷ്ടാവ് അറസ്റ്റിൽ
Mail This Article
പുതുശ്ശേരി ∙ കൽമണ്ഡപത്തു സർവീസ് സ്റ്റേഷനിൽ നിർത്തിയിട്ട കാർ മോഷ്ടിച്ച കേസിൽ സംസ്ഥാനാന്തര വാഹന മോഷ്ടാവിനെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ എടത്വ തലവാടി പുത്തൻപറമ്പിൽ വിനോദ് മാത്യുവിനെയാണ് (45) ഷൊർണൂരിൽ സമാന കേസിൽ അറസ്റ്റിലായി ഒറ്റപ്പാലം സബ്ജയിലിൽ റിമാൻഡിൽ കഴിയവേ കസബ പൊലീസ് കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തിയത്. 2022 ഒക്ടോബറിലാണ് കൽമണ്ഡപം മണലി ബൈപാസിൽ സർവീസ് സ്റ്റേഷനിൽ നിർത്തിയിട്ട കാർ ഇയാൾ മോഷ്ടിച്ചു കടന്നത്.
കഴിഞ്ഞ 2 വർഷത്തിനിടെ കേരളത്തിലെ വിവിധ സ്റ്റേഷനുകളിലായി 18 കേസുകളാണ് ഇയാൾക്കെതിരെ റജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും വർക്‌ഷോപ്പുകളിലെ കാർ മോഷ്ടിക്കുന്നതാണ് ഇയാളുടെ പതിവെന്നും കസബ പൊലീസ് പറഞ്ഞു. കാർ മോഷ്ടിച്ച ശേഷം തമിഴ്നാട്ടിലെ തിരുവണാമല, തിരുനെൽവേലി എന്നിവിടങ്ങളിൽ വിൽപന നടത്തും.
കസബ ഇൻസ്പെക്ടർ വി.വിജയരാജന്റെ നേതൃത്വത്തിൽ കസബ എസ്ഐമാരായ എച്ച്.ഹർഷാദ്, എ.ജതി, സീനിയർ പൊലീസ് ഓഫിസർ ആർ.രാജീദ് എന്നിവരാണ് കേസന്വേഷണം നടത്തുന്നത്. തെളിവെടുപ്പിനു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.