ആളിയാറിൽ നിന്ന് ഇതുവരെ ലഭിച്ചത് 4.99 ടിഎംസി ജലം; ബാക്കി കൂടി നേടിയെടുക്കാനുള്ള ശ്രമത്തിൽ കേരളം
Mail This Article
പാലക്കാട് ∙ പറമ്പിക്കുളം–ആളിയാർ പദ്ധതിയിൽ നിന്നു നടപ്പു ജലവർഷം ഇതുവരെ ചിറ്റൂർപ്പുഴയിലേക്കു ലഭിച്ചത് 4.99 ടിഎംസി ജലം. കരാർ പ്രകാരം ജൂൺ 30നു മുൻപായി 2.26 ടിഎംസി ജലം കൂടി ലഭിക്കാനുണ്ട്. ഇതുകൂടി നേടിയെടുക്കാനുള്ള ശ്രമത്തിലാണു കേരളം. പറമ്പിക്കുളം–ആളിയാർ കരാർ പ്രകാരം ഒരു ജലവർഷത്തിൽ ചിറ്റൂർപ്പുഴയിലേക്ക് 7.25 ടിഎംസി ജലമാണു ലഭ്യമാക്കേണ്ടത്.
ആളിയാറിൽ നിന്നു ചിറ്റൂർപ്പുഴയിലേക്ക് ഇന്നലെ സെക്കൻഡിൽ 83 ഘനയടി തോതിൽ വെള്ളം ലഭിക്കുന്നുണ്ട്. ഇതു 100 ഘനയടി തോതിലാക്കണമെന്നു കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. കരാർ പ്രകാരം ഏപ്രിൽ ഒന്നു മുതൽ മേയ് 15 വരെ ചിറ്റൂർപ്പുഴയിലേക്കു വെള്ളം ഇല്ലെങ്കിലും കേരളത്തിന്റെ ഇടപെടലിൽ ഇപ്പോൾ ജലം ലഭിക്കുന്നുണ്ട്.
പറമ്പിക്കുളത്തു നിലവിൽ 6.3 ടിഎംസി വെള്ളമാണുള്ളത്. ഇതിൽ 1.9 ടിഎംസി ജലം ഉപയോഗിക്കാവുന്ന അവസ്ഥയിലുള്ളതാണ്. ആളിയാറിൽ 362 ദശലക്ഷം ഘനയടി വെള്ളമേയുള്ളൂ. ഇതു പരിഹരിക്കാൻ കേരളത്തിന്റെ ആവശ്യ പ്രകാരം പറമ്പിക്കുളത്തു നിന്ന് ആളിയാർ ഡാമിലേക്കു വെള്ളം എത്തിക്കുന്നുണ്ട്. വേനൽമഴ തീരെയില്ലാത്തതു ജലവിതരണത്തെ കടുത്ത രീതിയിൽ ബാധിക്കുന്നുണ്ട്. ആളിയാർ വെള്ളം ഉപയോഗിച്ചാണു ചിറ്റൂർപ്പുഴ, ഭാരതപ്പുഴ ശുദ്ധജല വിതരണ പദ്ധതികൾ പ്രവർത്തിപ്പിക്കുന്നത്.