ADVERTISEMENT

വെള്ളം കയറി ഇറങ്ങി പോകുന്നതു മാത്രമല്ല പ്രളയ ദുരന്തം. പിന്നാലെ എത്തുന്നത് പ്രളയത്തേക്കാൾ വലിയ ദുരന്തങ്ങളാണ്. പ്രളയ ചരിത്രത്തിൽ 2018 പത്തനംതിട്ടയുടെ ഇരുണ്ട വർഷമാണ്. അന്നു തുടങ്ങിയ ദുരിതത്തിന് 4 വർഷങ്ങൾക്കിപ്പുറം ഈ വേനലിൽ പോലും ശമനമില്ല. ഓരോ മഴക്കാലത്തും ദുരിതം ഇരട്ടിച്ചു കൊണ്ടേയിരിക്കുന്നു. വരുന്ന മഴക്കാലത്തും ഇതേ ദുരിതം തുടരും. വൈദ്യുതി പദ്ധതികളുടെ അടക്കം ജലസംഭരണികളിൽ സംഭരണ ശേഷി കുറഞ്ഞു. കടവുകൾ ഇല്ലാതായി. പുഴ മൺകൂനയായി, ചിലയിടത്തു വഴി പിരിഞ്ഞു, രണ്ടായി പിളർന്നു. കൃഷി ഇടങ്ങൾ എക്കൽ കൂമ്പാരങ്ങളായി. പ്രളയ ശിഷ്ടം നാടിനുണ്ടാക്കിയ ആഘാതം വർഷം കഴിയും തോറും കൂടുകയാണ്. 2018ലേതു പോലൊരു പ്രളയം ഇനി ഉണ്ടാകാതെ ജാഗ്രത കാണിക്കുമെന്നൊക്കെ പറയുമ്പോഴും അത്രയും വലിയ കുത്തൊഴുക്കില്ലെങ്കിലും പഴയതിനേക്കാൾ വേഗം നമ്മൾ  വെള്ളത്തിന് അടിയിലാകുമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ആഴം കുറഞ്ഞ പുഴയും മണ്ണിട്ടു നിരത്തിയ തണ്ണീർത്തടങ്ങളുമാണ് പ്രളയാഘാതത്തിലേക്ക് ജില്ലയെ നയിക്കുന്നത്.  ഇതിനു വേഗം കൂട്ടാൻ മുൻ പ്രളയങ്ങളുടെ ബാക്കിയായി തോടുകളിലും പുഴകളിലും അടിഞ്ഞു കൂടിയ അവിശിഷ്ടങ്ങളും. 

അച്ചൻകോവിലാറ്റിലെ കടവുകളിൽ മണ്ണ് അടിഞ്ഞുകൂടി

കോന്നി ∙ അച്ചൻകോവിലാറ്റിൽ കല്ലേലി, പുതുവൽ വളവ്, അരുവാപ്പുലം പഞ്ചായത്ത് കടവ്, ഐരവൺ കടവ്, കോന്നിയിൽ സഞ്ചായത്ത് കടവ്, ചിറ്റൂർകടവ്, പ്രമാടം പഞ്ചായത്തിൽ ഇളകൊള്ളൂർ മണ്ണുംഭാഗം, ചരണയ്ക്കൽ കടവ്, ഇല്ലത്തുകടവ് എന്നിവിടങ്ങളിലെല്ലാം മണ്ണ് അടിഞ്ഞിട്ടുണ്ട്. ഇവിടങ്ങളിൽ കാടും വളർന്നു കഴിഞ്ഞു. അരുവാപ്പുലം പഞ്ചായത്ത് കടവിൽ പ്രളയത്തിനു മുൻപും തുരുത്തുകളിൽ പുല്ലു വളർന്നു. നദിയിൽ നിന്ന് എടുത്തു മാറ്റുന്ന മണ്ണ് സൂക്ഷിക്കാനുള്ള യാർഡ‍് കണ്ടെത്താനുള്ള ശ്രമം തുടരുന്നു. 

  പുറമറ്റം, കല്ലൂപ്പാറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പടുതോട് പാലത്തിന്റെ തൂണുകളിൽ അടിഞ്ഞുകൂടിയ മുളങ്കൂട്ടം. ചിത്രം: മനോരമ
പുറമറ്റം, കല്ലൂപ്പാറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പടുതോട് പാലത്തിന്റെ തൂണുകളിൽ അടിഞ്ഞുകൂടിയ മുളങ്കൂട്ടം. ചിത്രം: മനോരമ

ജലസംഭരണികളുടെ ശേഷി കുറഞ്ഞു

ശബരിഗിരി, കക്കാട് ജല വൈദ്യുത പദ്ധതികളുടെ ജല സംഭരണികളിലെ ശേഷി കുറഞ്ഞു. ശേഷി കുറഞ്ഞതിനെ സംബന്ധിച്ചു വൈദ്യുതി ബോർഡ് ആരംഭിച്ച പഠന റിപ്പോർട്ട് വരുന്ന മുറയ്ക്കു സംഭരണിയിൽ കുമിഞ്ഞ് കൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള നീക്കത്തിലാണ് കെഎസ്ഇബി അധികൃതർ. ആനത്തോട് അണക്കെട്ട് തുറന്നപ്പോൾ പമ്പാ നദിയുടെ തീരങ്ങളിൽ വ്യാപകമായി മണൽ കൂമ്പാരങ്ങൾ രൂപപ്പെട്ടിരുന്നു. ആറിന്റെ തീരത്തോടു ചേർന്ന ആയിരക്കണക്കിനു ആളുകളുടെ ഹെക്ടർ കണക്കിനു സ്ഥലം  ഒരു ഉപയോഗവും ഇല്ലാതെ മണൽകൂമ്പാരമായി കിടക്കുകയാണ്. പമ്പാ നദിയുടെ തീരത്തോടു ചേർന്ന ജനവാസ മേഖലയായ അട്ടത്തോട്, കിസുമം, പമ്പാവാലി, കണമല തുടങ്ങിയ പ്രദേശങ്ങളിലാണ്  ഏറ്റവും കൂടുതൽ മണൽ കുന്ന് കൂടി കിടക്കുന്നത്. 

  പമ്പയാറ്റിൽ റാന്നിയിൽ നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ തൂണിൽ കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ തങ്ങി നിൽക്കുന്ന തടി. ചിത്രം: മനോരമ
പമ്പയാറ്റിൽ റാന്നിയിൽ നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ തൂണിൽ കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ തങ്ങി നിൽക്കുന്ന തടി. ചിത്രം: മനോരമ

എക്കൽ നിറഞ്ഞ് കൈവഴിയാറ്

പമ്പയാറിന്റെ കൈവഴിയായി പരുമല നാക്കട കടവിൽ നിന്നു തുടങ്ങി 2 കിലോമീറ്ററോളം ഒഴുകി വീണ്ടും പമ്പയാറ്റിലെത്തിച്ചേരുന്ന കൈവഴിയാറ് എക്കലും ചെളിയും നിറഞ്ഞ് ഒരു കിലോമീറ്ററോളം നികന്നുകഴിഞ്ഞു. നിറഞ്ഞു നിരന്ന് ഒഴുകിയിരുന്ന ആറ് ഇപ്പോൾ രണ്ടു കൈവഴിയായിട്ടാണ് ഒഴുകുന്നത്. നികന്ന ഭാഗത്തെല്ലാം പച്ചക്കറി കൃഷിയും തുടങ്ങി. പ്രളയത്തിനു മുൻപ് 40 മീറ്റർ വരെ വീതിയിൽ ഒഴുകിയിരുന്നു. ഇപ്പോൾ രണ്ടു ചെറിയ കൈവഴികൾ മാത്രമായി മാറിയിരിക്കുന്നു. 

  2018 –ലെ പ്രളയത്തിൽ ഒഴുകി വന്ന കൂറ്റൻ തടി പെരുന്തേനരുവി പമ്പ് ഹൗസിൽ ഇടിച്ചു നിൽക്കുന്നു.
2018 –ലെ പ്രളയത്തിൽ ഒഴുകി വന്ന കൂറ്റൻ തടി പെരുന്തേനരുവി പമ്പ് ഹൗസിൽ ഇടിച്ചു നിൽക്കുന്നു.

പുനരുജ്ജീവനം തുടങ്ങി

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പമ്പയുടെ പുനരുജ്ജീവനത്തിനുള്ള ശ്രമങ്ങളുടെ പ്രാഥമിക ഘട്ടം ആറന്മുള, മല്ലപ്പുഴശേരി, തോട്ടപ്പുഴശേരി എന്നീ പഞ്ചായത്തുകളിൽ ആരംഭിച്ചു. ആറന്മുളയിൽ പമ്പാ തീരത്തെ മണ്ണ് നീക്കുന്ന ജോലി നടത്തി. 210 തൊഴിൽ ദിനങ്ങളിലുടെ 67340 രൂപയുടെ പ്രവൃത്തികളാണ് നടത്തിയത്. 300 ക്യുബിക് മീറ്റർ മണ്ണാണ് നീക്കിയത്. എന്നാൽ നദിയുടെ മധ്യത്തിൽ രൂപപ്പെട്ട മൺപുറ്റുകൾ നീക്കുന്നതിന് തൊഴിലുറപ്പ് പദ്ധതിയിലൂടെ സാധ്യമല്ല.

മണിമലയാറ്റിൽ മൺതിട്ടകളുടെ പ്രളയം

മണിമലയാറ്റിൽ പ്രളയ ബാക്കിയായി രൂപപ്പെടുന്നത് മൺതിട്ടകളാണ്. മല്ലപ്പള്ളി പഞ്ചായത്തിലെ കുഴിപ്പുഴക്കടവിലും കല്ലൂപ്പാറ പഞ്ചായത്തിലെ കോമളംകടവിനോടു ചേർന്നും നദിയുടെ മധ്യത്തിൽ തുരുത്തു രൂപപ്പെട്ടു കഴിഞ്ഞു. ജലനിരപ്പ് താഴുമ്പോൾ പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പെടെ മാലിന്യം വെള്ളത്തിനു മുകളിൽ പുതപ്പു പോലെ കാണാം. നദിയിൽ 2 മുതൽ 7 അടി വരെ ചെളി അടിഞ്ഞു കൂടിയ ഭാഗങ്ങളുണ്ട്. ആനിക്കാട്, മല്ലപ്പള്ളി, പുറമറ്റം, കല്ലൂപ്പാറ പഞ്ചായത്തുകളിലെ കുളിക്കടവുകളിൽ അടിഞ്ഞുകൂടിയ ചെളി നീക്കിയിട്ടില്ല. കറുത്തവടശേരിക്കടവ്, പടുതോട്, മല്ലപ്പള്ളി എന്നിവിടങ്ങളിലെ പാലങ്ങൾക്കു സമീപവും മൺതിട്ടകൾ രൂപപ്പെട്ടിട്ടുണ്ട്. പുറമറ്റം പാലാവയൽ ലിഫ്ട് ഇറിഗേഷൻ പദ്ധതിക്കു സമീപത്തും മല്ലപ്പള്ളി ചീരാക്കടവ്, പുളിഞ്ചുവട് എന്നിവിടങ്ങളിലും മൺതിട്ടകളുണ്ട്. ഒക്ടോബറിൽ സമീപന റോഡ് തകർന്ന വെണ്ണിക്കുളം കോമളത്ത് ഇനിയും താൽക്കാലിക പാലമായിട്ടില്ല. 

മണിമലയാറ്റിൽ കടപ്ര പഞ്ചായത്തിലെ വരമ്പിനകത്തുമാലി കടവിൽ വള്ളമടുക്കില്ല.  നെടുമ്പ്രം, ചക്കുളം കരകളിലേക്ക് പൊതുമരാമത്ത് വകുപ്പിന്റെ രണ്ടു കടത്തുവള്ളമുണ്ടെങ്കിലും അതിൽ കയറണമെങ്കിൽ വെള്ളത്തിലിറങ്ങി ചെളിയിലൂടെ നടക്കണം. ആറിന്റെ പകുതിയോളം ചെളിയും എക്കലും അടിഞ്ഞുകൂടി കിടക്കുകയാണ്. ചെളി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കലക്ടർക്കു വരെ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഓരോ വർഷവും വെള്ളപ്പൊക്കത്തിൽ വീണ്ടും ചെളി അടിഞ്ഞ് ആറിന്റെ വീതി കുറയുകയാണ്. അടിഞ്ഞുകൂടുന്ന ചെളിയുടെ മുകളിൽ പുല്ലു വളരുകയും കൂടി ചെയ്യുന്നതോടെ ചെളി ഇവിടെ ഉറയ്ക്കുകയാണ്. 

പമ്പയാറിന് ആഴം കുറഞ്ഞു

പ്രളയത്തോടെ റാന്നിയിൽ പമ്പയാറിന്റെ ആഴം കുറഞ്ഞു. അനിയന്ത്രിതമായ മണൽ വാരലിൽ അഞ്ചും ആറും മീറ്റർ താഴ്ന്നിരുന്ന അടിത്തട്ട് ഇപ്പോൾ പുറമേ തെളിഞ്ഞു കാണാം. പ്രളയത്തിൽ അടിഞ്ഞ ചെളി നീക്കാൻ ജലസേചന വിഭാഗം കരാർ നൽകിയിരുന്നു. മണ്ണുമാന്തി ഉപയോഗിച്ച് അവ വാരി തീരത്തു തന്നെ ഇട്ടു. അടുത്ത മഴയിൽ അവ വീണ്ടും ഒഴുകി ആറ്റിലെത്തി. പെരുന്തേനരുവി ജലവൈദ്യുതി പദ്ധതിയുടെ ഇടത്തിക്കാവ് തടയണയ്ക്കുള്ളിലും വൻതോതിൽ ചെളിയും മണ്ണും നിറഞ്ഞിരുന്നു. തടയണ മുതൽ കുരുമ്പൻമൂഴി പൊനച്ചി വരെ ആറും തീരങ്ങളും ഏറെക്കുറെ ഒരേ നിരപ്പിലാണ് കിടക്കുന്നത്. പെരുനാട്, നാറാണംമൂഴി, വെച്ചൂച്ചിറ, നാറാണംമൂഴി, വടശേരിക്കര, പഴവങ്ങാടി, റാന്നി, അങ്ങാടി, ചെറുകോൽ, അയിരൂർ‌ എന്നീ പഞ്ചായത്തുകളിലെ കടവുകളിലെല്ലാം ചെളി മൂടിയിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com