പ്രിയങ്ക ഗാന്ധി ഇന്ന് പത്തനംതിട്ടയിൽ
Mail This Article
പത്തനംതിട്ട ∙ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് ഉച്ചയ്ക്ക് 2.30 ന് പത്തനംതിട്ട മുനിസിപ്പൽ സ്റ്റേഡിയത്തിൽ പൊതുസമ്മേളനത്തിൽ പങ്കെടുത്ത് പ്രസംഗിക്കും. 2.15 ന് പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഹെലികോപ്റ്ററിൽ എത്തുന്ന പ്രിയങ്ക പൂങ്കാവ്, വാഴമുട്ടം, താഴൂർക്കടവ്, കൊടുന്തറ, അഴൂർ വഴി സ്റ്റേഡിയത്തിൽ എത്തിച്ചേരും. കോൺഗ്രസ് ഘടകകക്ഷി നേതാക്കളുടെ അഭിവാദ്യം സ്വീകരിക്കും. യോഗത്തിൽ ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിക്കും. യുഡിഎഫ് സംസ്ഥാന, ജില്ലാ നേതാക്കൾ പ്രസംഗിക്കും.
ലോക്സഭാ നിയോജക മണ്ഡലത്തിലെ 94 മണ്ഡലം യുഡിഎഫ് കമ്മിറ്റികളുടെ നേതൃത്വത്തിൽ 1437 ബൂത്തുകളിൽ നിന്നുള്ള ആയിരക്കണക്കിന് പ്രവർത്തകർ പൊതുസമ്മേളനത്തിൽ പങ്കെടുക്കുമെന്നു യുഡിഎഫ് നേതാക്കൾ അറിയിച്ചു. സമ്മേളനത്തിൽ പങ്കെടുക്കുന്നവർ 1.30 ന് പത്തനംതിട്ട മുനിസിപ്പൽ സ്റ്റേഡിയത്തിൽ തയാറാക്കിയിട്ടുള്ള പന്തലിൽ പ്രവേശിക്കണം. 25,000 പ്രവർത്തകർക്ക് ഇരിക്കാനുള്ള ക്രമീകരണങ്ങൾ സ്റ്റേഡിയത്തിൽ ഒരുക്കിയതായി സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.
പൊതുസമ്മേളനത്തിന്റെ ഒരുക്കങ്ങൾ പ്രിയങ്ക ഗാന്ധിയുടെ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഡൽഹിയിൽ നിന്നെത്തിയ ഉദ്യോഗസ്ഥർ പൊതുമരാമത്ത്, റവന്യു വകുപ്പ് അധികൃതർ എന്നിവരുമായി ചർച്ച നടത്തി വിലയിരുത്തി. വാഹനങ്ങൾ പ്രവർത്തകരെ സ്റ്റേഡിയത്തിനു സമീപം ഇറക്കിയ ശേഷം വെട്ടിപ്പുറം, ശബരിമല ഇടത്താവളം, റിങ് റോഡിന്റെ സൗകര്യപ്രദമായ വശങ്ങൾ എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യണമെന്നു നേതാക്കളായ പഴകുളം മധു, വർഗീസ് മാമ്മൻ, എ.ഷംസുദ്ദീൻ, സാമുവൽ കിഴക്കുപുറം, ജോൺസൻ വിളവിനാൽ എന്നിവർ അറിയിച്ചു.