ADVERTISEMENT

കോന്നി ∙ ഗവ. മെ‍‍ഡിക്കൽ കോളജിൽ അത്യാഹിത വിഭാഗത്തിലേക്ക് കാട്ടുപന്നി ഓടിക്കയറി പരിഭ്രാന്തി സൃഷ്ടിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യമുയർന്നു.  വനത്തോടു ചേർന്നുള്ള പ്രദേശമായതിനാൽ വന്യജീവികളുടെ നിരന്തര സാന്നിധ്യമുണ്ട്. മെഡിക്കൽ കോളജിനു ചുറ്റും ഏകദേശം മൂന്നുഭാഗവും വനമാണ്. പുലി, കാട്ടുപോത്ത്, മ്ലാവ് അടക്കമുള്ള മൃഗങ്ങൾ വനത്തിലുണ്ട്. മുൻപ് ആശുപത്രി മുറ്റത്ത് കാട്ടുപോത്ത് എത്തിയ സംഭവവും ഉണ്ടായിട്ടുണ്ട്. കാട്ടുപന്നി, മയിൽ തുടങ്ങിയവയും പലപ്പോഴും എത്താറുണ്ട്.

മെഡിക്കൽ കോളജിന്റെ പിൻഭാഗത്ത് അഗാധമായ താഴ്ചയായതിനാൽ ഇതുവഴി പെട്ടെന്ന് മൃഗങ്ങൾക്ക് ഇവിടേക്ക് എത്താൻ കഴിയില്ല. എന്നാൽ, പ്രവേശന കവാടത്തിന്റെ ഒരു വശത്തുകൂടി ക്യാംപസ് മുറ്റത്തേക്ക് വന്യജീവികൾക്ക് എളുപ്പത്തിൽ പ്രവേശിക്കാനാകും. താഴ്ചയുള്ള ഭാഗത്ത് കോളജ് കെട്ടിടം ഉൾപ്പെടെ ഉള്ളതിനാൽ ഇവിടെ അടിഭാഗത്തുനിന്ന് മതിൽ കെട്ടിയിട്ടുണ്ട്. ഇതിനു മുകളിലായി ഇരുമ്പ് വേലി സ്ഥാപിച്ചാൽ മൃഗങ്ങളെ തടയാനാകും. വന്യജീവി ശല്യം തടയാൻ ക്യാംപസിനു ചുറ്റും മതിലും അതിനു മുകളിൽ ഇരുമ്പ് വേലിയും നിർമിക്കേണ്ടതുണ്ട്. വികസന പ്രവർത്തനങ്ങൾ ഘട്ടംഘട്ടമായി നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രവേശന കവാടം, ഗേറ്റ്, ചുറ്റുമതിൽ എന്നിവയുടെ നിർമാണവും ആരംഭിക്കണമെന്നാണ് ആവശ്യമുയർന്നിട്ടുള്ളത്.

വിദ്യാർഥികളുടെ സുരക്ഷ പ്രധാനം
മെഡിക്കൽ കോളജ്, നഴ്സിങ് കോളജ് എന്നിവിടങ്ങളിലായി 250 കുട്ടികളാണ് ഇവിടെ പഠനം നടത്തുന്നത്. ഇവർ താമസിക്കുന്നതും ഇവിടെയാണ്. രാത്രിയിൽ പലപ്പോഴും കാട്ടുപന്നികൾ ഹോസ്റ്റൽ കെട്ടിടത്തിന്റെ മുറ്റത്തുവരെ എത്താറുണ്ട്. ക്യാംപസിൽ സെക്യൂരിറ്റി ജീവനക്കാർ ഉണ്ടെങ്കിലും അപ്രതീക്ഷിതമായി വന്യജീവികളെത്തിയാൽ പെട്ടെന്ന് ഒന്നും ചെയ്യാനും കഴിയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com