തെരുവുനായ ശല്യം രൂക്ഷം; കാത്തിരിപ്പുകേന്ദ്രവും കൈയേറി തെരുവുനായ്ക്കൂട്ടം
Mail This Article
ചുങ്കപ്പാറ∙ ടൗണിലും ബസ് സ്റ്റാൻഡ് പരിസരങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാകുന്നതായി പരാതി. ബസ് സ്റ്റാൻഡ് കവാടത്തിലും കാത്തിരിപ്പ് കേന്ദ്രത്തിലും യാത്രക്കാർക്ക് നായ്ക്കളെ തട്ടാതെ കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്. ഏതുനിമിഷവും കടിയേൽക്കുമെന്ന ഭയത്തോടെയാണു യാത്രികർ സ്റ്റാൻഡിൽ കയറുന്നത്. കാത്തിരിപ്പു കേന്ദ്രത്തിലെ ഇരിപ്പിടങ്ങളുടെ സമീപവും സ്റ്റാൻഡ് പ്രവേശനകവാടത്തിലും ശുചിമുറികളുടെ പ്രവേശന ഭാഗത്തും വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലും നായ്ക്കൾ തമ്പടിച്ചിരിക്കുകയാണ്.
പുലർച്ചെയെത്തുന്ന പത്രം, പാൽ വിതരണക്കാരും ഇരുചക്രവാഹനയാത്രികരും നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്. മിക്കപ്പോഴും ഇവ വാഹനങ്ങൾക്ക് പിന്നാലെ പായുന്നത് അപകടങ്ങൾക്കും ഇടനൽകിയിട്ടുണ്ട്. ഇവിടെ പകൽ സമയങ്ങളിൽ പോലും സ്ത്രീകളും കുട്ടികളുമടക്കം ഇവറ്റകളുടെ കടിയേൽക്കാതെ രക്ഷപ്പെടുന്നത് ഭാഗ്യംകൊണ്ടാണന്ന് യാത്രക്കാർ പറയുന്നത്. അധികൃതരുടെ അടിയന്തര ശ്രദ്ധപതിയേണ്ടതുണ്ടിവിടെ.