കൃഷിയിടങ്ങളിൽ കാട്ടാനശല്യം രൂക്ഷം
Mail This Article
കൊക്കാത്തോട് ∙ നീരാമക്കുളത്തെ കൃഷിയിടങ്ങളിൽ കാട്ടാനശല്യം രൂക്ഷമായി. നീരാമക്കുളം കിടങ്ങിൽ വി.ജെ.ജോസഫ്, കിഴക്കെ നീരാമക്കുളം പുത്തൻവീട്ടിൽ തങ്കപ്പ റാവുത്തർ എന്നിവരുടെ കൃഷിയിടങ്ങളിലാണ് കഴിഞ്ഞ ദിവസം കാട്ടാന നാശം വരുത്തിയത്.വി.ജെ.ജോസഫിന്റെ കൃഷിയിടത്തിലെ കുലച്ചതും കുലയ്ക്കാറായതുമായ 50 മൂട് പൂവൻ വാഴ നശിപ്പിച്ചു. മുൻപ് വാഴയും റബർ തൈകളും നശിപ്പിച്ചിരുന്നു.
തങ്കപ്പ റാവുത്തറുടെ വാഴ, തെങ്ങ് എന്നിവ നശിപ്പിച്ചു. കഴിഞ്ഞ വർഷം തങ്കപ്പ റാവുത്തറുടെ വീട് കാട്ടാന തകർത്തിരുന്നു. കൃഷി സംരക്ഷണത്തിനായി വി.ജെ.ജോസഫ് അര ലക്ഷത്തിലേറെ രൂപ ചെലവഴിച്ച് കൃഷിയിടത്തിനു ചുറ്റും സൗരോർജവേലി സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ സൗരോർജവേലി തള്ളിമറിച്ചാണ് കാട്ടാന കൃഷിയിടത്തിലെത്തുന്നത്. ജനവാസ മേഖലയോട് ചേർന്ന് നീരാമക്കുളം, കിഴക്കെ നീരാമക്കുളം പ്രദേശങ്ങളിൽ വനംവകുപ്പ് സ്ഥാപിച്ച സൗരോർജവേലി വർഷങ്ങളായി പ്രയോജനപ്പെടുന്നില്ല.
താവളപ്പാറയിൽ കാട്ടാന വാഴത്തോട്ടം നശിപ്പിച്ചു
പയ്യനാമൺ ∙ താവളപ്പാറയിൽ കാട്ടാന വാഴത്തോട്ടം നശിപ്പിച്ചു. പെരിഞൊട്ടയ്ക്കൽ കോടത്ത് സുധീഷ് പാട്ടത്തിനു കൃഷി ചെയ്യുന്ന തോട്ടത്തിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ കാട്ടാന കയറിയത്. ഒരു ഭാഗത്തെ 50ലധികം വാഴകളും തകർത്തു. ഈ വർഷം രണ്ടാം തവണയാണ് കാട്ടാന ഇവിടത്തെ വാഴകൾ നശിപ്പിക്കുന്നത്. ഏറെ തുക ചെലവഴിച്ച് കൃഷി നശിച്ചതിലൂടെ വൻ നഷ്ടമാണ് കർഷകന് ഉണ്ടായിട്ടുള്ളത്. പ്രദേശത്ത് വനംവകുപ്പ് സ്ഥാപിച്ച സൗരോർജ വേലിയുടെ പ്രവർത്തനം കാര്യക്ഷമമല്ലാത്തതാണ് കാട്ടാന കൃഷിയിടത്തിലേക്ക് കയറുന്നതെന്ന് നാട്ടുകാർ പറയുന്നു. അധികൃതർ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയർന്നു.