ADVERTISEMENT

ആറ്റിങ്ങൽ ∙ വാമനപുരം നദി വറ്റിവരണ്ടതിനെ തുടർന്ന് വർക്കല, ചിറയിൻകീഴ് താലൂക്കുകളിലേക്ക് വെള്ളമെത്തിക്കുന്നതിനുള്ള ഭൂരിഭാഗം പമ്പ് ഹൗസുകളുടെയും പ്രവർത്തനം നിലച്ചു. നദി വരണ്ടതോടെ വാമനപുരം നദിയെ ആശ്രയിക്കുന്ന വർക്കല, ആറ്റിങ്ങൽ സബ് ഡിവിഷനുകളിലെ ഏകദേശം ഒന്നേകാൽ ലക്ഷത്തോളം കുടുംബങ്ങളെയും സർക്കാർ സ്ഥാപനങ്ങളെയും വ്യാപാര സ്ഥാപനങ്ങളെയും ബാധിക്കുമെന്നാണ് ജല അതോറിറ്റി അധികൃതർ പറയുന്നത്. ജലം കുറഞ്ഞതോടെ പൂവമ്പാറയിലെ തടയണയിൽ കെട്ടി നിൽക്കുന്ന ജലം എതിർ ദിശയിൽ (കിഴക്കോട്ട്) തിരിച്ചൊഴുക്കിയാണ് ഇപ്പോൾ പമ്പിങ് നടക്കുന്നത്. 

പമ്പ് ഹൗസുകൾ സ്ഥിതി ചെയ്യുന്ന അവനവഞ്ചേരി ഭാഗത്ത് നദിയിലെ കയങ്ങളിൽ മാത്രമാണ് വെള്ളമുള്ളത്. തീരദേശ പഞ്ചായത്തുകളായ വക്കം, കടയ്ക്കാവൂർ, അഞ്ചുതെങ്ങ്, അഴൂർ, ചിറയിൻകീഴ് പഞ്ചായത്തുകളിലെല്ലാം വെള്ളം വിതരണം ചെയ്യുന്നതിനായുള്ള റോ വാട്ടർ പമ്പ് ഹൗസുകളുടെ പ്രവർത്തനം ഇന്നലെ മുതൽ നിലച്ചു. കയങ്ങളിൽ പമ്പ് സെറ്റുകൾ സ്ഥാപിച്ച് അവിടെ കെട്ടിക്കിടക്കുന്ന വെള്ളം പമ്പ് ഹൗസുകളുടെ കിണറുകളിലേക്ക് പമ്പ് ചെയ്ത് എത്തിച്ചാണ് ഇപ്പോൾ പമ്പിങ് നടക്കുന്നത്. ഇത്തരത്തിൽ പ്രവർത്തിച്ചാൽ പോലും പരമാവധി അഞ്ച് ദിവസത്തിനകം നദി പൂർണമായും വറ്റും എന്നാണ് ജല അതോറിറ്റി അധികൃതരുടെ കണക്കുകൂട്ടൽ. ഇതിനു മുൻപ് സമാനമായ വരൾച്ചയുണ്ടായ 2017ൽ ആറ്റിങ്ങൽ സബ് ഡിവിഷനിൽ ഇരുപതിനായിരത്തിൽ താഴെ ഉപഭോക്താക്കളാണ് ഉണ്ടായിരുന്നത്. ഇന്ന് ഇത് എഴുപതിനായിരത്തോളമായി ഉയർന്നു. ജല ഉപയോഗത്തിൽ വന്ന വർധനവ് പ്രതിസന്ധി രൂക്ഷമാക്കി.

ഭൂരിഭാഗം പമ്പ് ഹൗസുകളുടെ പ്രവർത്തനവും നിലച്ചു
വർക്കല, ആറ്റിങ്ങൽ സബ് ഡിവിഷൻ പരിധികളിൽ വെള്ളം എത്തിക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ള ഭൂരിഭാഗം റോ വാട്ടർ പമ്പ് ഹൗസുകളുടെ പ്രവർത്തനം കഴിഞ്ഞ ദിവസം മുതൽ നിലച്ചിട്ടുണ്ട്. വർക്കല സബ് ഡിവിഷനിലേക്ക് വെള്ളം എത്തിക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ള രണ്ട് പമ്പ് ഹൗസിൽ ഒരെണ്ണത്തിന്റെ പ്രവർത്തനം കഴിഞ്ഞ ദിവസം നിലച്ചു. ആറ്റിങ്ങൽ സബ് ഡിവിഷൻ പരിധിയിലേക്ക് വെള്ളം എത്തിക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ള നാല് പമ്പ് ഹൗസുകളിൽ മൂന്നെണ്ണത്തിന്റെ പ്രവർത്തനവും നിലച്ചിട്ടുണ്ട്. ഇതിന് പുറമേ വർക്കലയിലേക്ക് 500 എച്ച്പി മോട്ടർ ഉപയോഗിച്ച് പമ്പ് ചെയ്തിരുന്ന സ്ഥാനത്ത് 200 എച്ച്പി മോട്ടർ ഉപയോഗിച്ചാണ് ഇപ്പോൾ പമ്പിങ് നടക്കുന്നത്. ആറ്റിങ്ങൽ സബ് ഡിവിഷൻ പരിധിയിൽ 215 എച്ച്പിയുടെ രണ്ട് മോട്ടറുകൾ ഉപയോഗിച്ചിരുന്ന സ്ഥാനത്ത് ഒന്നായി ചുരുക്കിയിട്ടുണ്ട്.

പഞ്ചായത്തുകൾ എന്ത് ചെയ്യും?
ജല അതോറിറ്റിയുടെ ആറ്റിങ്ങൽ സെക്‌ഷൻ പരിധിയിൽ നിന്നും വെള്ളം എത്തിക്കുന്ന എല്ലാ പഞ്ചായത്തുകളിലും ശുദ്ധജല ക്ഷാമം രൂക്ഷമാകുമെന്നും വെള്ളം എത്തിക്കുന്നതിന് ടാങ്കർ ലോറികൾ അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കണമെന്നും ചൂണ്ടിക്കാട്ടി രണ്ടാഴ്ച മുൻപ് ജല അതോറിറ്റി അധികൃതർ രേഖാമൂലം അറിയിപ്പ് നൽകിയിരുന്നെങ്കിലും പഞ്ചായത്തുകൾ നടപടിയെടുത്തിട്ടില്ല. നിലവിലെ സാഹചര്യത്തിൽ ഉയർന്ന സ്ഥലങ്ങളിലും വിതരണ കുഴലുകൾ അവസാനിക്കുന്നിടത്തും വെള്ളം പമ്പ് ചെയ്ത് എത്തിക്കാൻ സാധിക്കാത്ത സ്ഥിതിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അറിയിപ്പ് നൽകിയത്.അഞ്ചുതെങ്ങ്, കടയ്ക്കാവൂർ, വക്കം, ചിറയിൻകീഴ്, അഴൂർ, കിഴുവിലം, വാമനപുരം, നെല്ലനാട് പഞ്ചായത്തുകൾക്കാണ് ഏപ്രിൽ ആദ്യവാരം അറിയിപ്പ് നൽകിയത്. ടാങ്കർ ലോറികൾ എത്തിച്ചാൽ ആവശ്യത്തിന് വെള്ളം നൽകാമെന്നും ജല അതോറിറ്റി അധികൃതർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com