പുനർ നിർമാണം നിലച്ചു: പൊന്മുടി സംസ്ഥാന ഹൈവേ അപകടക്കെണി; എന്ന് തീരും ഈ ദുരിതം?
Mail This Article
വിതുര∙ പൊന്മുടി സംസ്ഥാന ഹൈവേ പുനർ നിർമാണം വീണ്ടും നിലച്ചു. 167 കോടി രൂപയുടെ ഹൈവേ പുനർ നിർമാണ പ്രവർത്തനം തീർത്തും അനിശ്ചിതത്വത്തിൽ ആയിരിക്കുകയാണ്. ജനുവരിയിൽ പണി പുനരാരംഭിച്ചതിനു പിന്നാലെ ആഴ്ചകളോളം റോഡ് വെട്ടിപ്പൊളിച്ച് ഇട്ടിരുന്നു. ചിലയിടത്തു പകുതി ഭാഗം മാത്രം ടാർ ചെയ്തു. മറ്റു ചില ഭാഗങ്ങളിൽ മെറ്റലുകൾ ദിവസങ്ങളായി അതേപടി കിടക്കുകയാണ്. ഓണക്കാലത്തിനു ശേഷം മാസങ്ങളോളം പണി ചെയ്യാത്തതിനെ തുടർന്ന് കരാറുകാരെ നീക്കാൻ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചിരുന്നു.
തുടർന്ന് ജനുവരി 17 നു കമ്പനി പണി പുനരാരംഭിച്ചിരുന്നു. പിന്നാലെ സ്ഥലം എംഎൽഎ ജി. സ്റ്റീഫൻ പൊന്മുടി ഹൈവേ പുനർ നിർമാണ പുരോഗതി സംബന്ധിച്ച ആശങ്ക നിയമസഭയിൽ സബ്മിഷനിലൂടെ അവതരിപ്പിച്ചു. പണി പുനരാരംഭിച്ച ശേഷം ഒരു മാസത്തെ മികവ് വിലയിരുത്തി കമ്പനിയുടെ ഭാവി തീരുമാനിക്കുമെന്നാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അന്നു പ്രതികരിച്ചത്. എന്നാൽ പുരോഗതി വിലയിരുത്തുകയോ കരാർ കമ്പനിയുടെ ഇടപെടൽ കൂടുതൽ കാര്യക്ഷമമാക്കാൻ നടപടി സ്വീകരിക്കുകയോ ചെയ്തതായി വിവരമില്ല.തൊളിക്കോട് മേഖലയാണ് ഏറ്റവും ദയനീയമായി കിടക്കുന്നത്.
റോഡ് ഉപരോധിക്കും: കോൺഗ്രസ്
വിതുര∙ പൊന്മുടി സംസ്ഥാന ഹൈവേ പുനർ നിർമാണം നിലച്ചതിന് എതിരെ ഇന്നു വൈകിട്ട് 4 നു കോൺഗ്രസ് പ്രതിഷേധ സമരം നടത്തുമെന്നു ഡിസിസി ജനറൽ സെക്രട്ടറി തോട്ടുമുക്ക് അൻസർ അറിയിച്ചു.