ADVERTISEMENT

തിരുവനന്തപുരം ∙ കടലോര ടൂറിസം കേന്ദ്രമായ വർക്കല മുതൽ മലയോര ടൂറിസം കേന്ദ്രമായ പൊൻമുടി വരെ നീളുന്ന ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം പ്രവചനാതീതമായ രാഷ്ട്രീയ പോരിന്റെ തീച്ചൂളയിലാണ്. വിവിധ അഭിപ്രായ സർവേകളിൽ യുഡിഎഫിനും എൽഡിഎഫിനും ഏറെക്കുറെ തുല്യ വിജയ സാധ്യത. ബിജെപി കഴിഞ്ഞ തവണത്തെക്കാൾ വോട്ടുയർത്തി ശക്തമായ മുന്നേറ്റം നടത്തുമെന്നു സർവേകൾ പ്രവചിക്കുമ്പോൾ അതിനുമപ്പുറം അട്ടിമറി ജയമാണു ലക്ഷ്യമെന്ന് അവർ പ്രഖ്യാപിക്കുന്നു. ആകെക്കൂടി ത്രികോണ പോരിന്റെ എരിപൊരി മേളം. ഇഞ്ചോടിഞ്ച് മത്സരത്തിന്റെ അവസാന ലാപ്പിൽ മുൻതൂക്കം ഉറപ്പിക്കാനുള്ള കോപ്പ് കൂട്ടുകയാണ് മൂവരും.

എതിരാളികളുടെ കോട്ടയിൽ അട്ടിമറി ജയം നേടുന്നതെങ്ങനെയെന്നു ശീലിച്ചവരാണ് യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശും എൽഡിഎഫിന്റെ വി.ജോയിയും. എൻഡിഎക്കായി അഭിമാന പോരാട്ടം നയിക്കുന്ന കേന്ദ്രമന്ത്രി വി.മുരളീധരനും നന്നായി വോട്ടു പിടിക്കാനറിയാം. എല്ലാം ചർച്ചാ വിഷയങ്ങൾദേശീയ, സംസ്ഥാന പാതകൾ കടന്നു പോകുന്നതൊഴിച്ചാൽ തൊട്ടടുത്ത തിരുവനന്തപുരം മണ്ഡലവുമായി തട്ടിച്ചു നോക്കുമ്പോൾ വൻ വികസന പദ്ധതികളില്ലാത്ത കാർഷിക മണ്ഡലമാണ് ആറ്റിങ്ങൽ. തിരഞ്ഞെടുപ്പിൽ ഏറെ ചർച്ചയാകുന്നതും ഇടത്തരക്കാരുടെയും അടിസ്ഥാന വർഗത്തിന്റെയും ജീവിത പ്രശ്നങ്ങളും പ്രാദേശിക വികസനവും തന്നെ. 

പെൻഷൻ മുടങ്ങുന്നതും റേഷൻ സംവിധാനത്തിലെ പ്രശ്നങ്ങളും അവശ്യസാധന വിലക്കയറ്റവും കാർഷിക വിലത്തകർച്ചയും വന്യജീവി ശല്യവും പൊതുവായ ജീവൽ പ്രശ്നമാണ്. കയർ, മത്സ്യബന്ധനം, കൈത്തറി മേഖലകളുടെ തകർച്ചയും കെ–റെയിൽ പ്രതിഷേധവും ചിറയിൻകീഴ് നിയമസഭാ മണ്ഡലത്തിലെ പൊള്ളുന്ന വിഷയങ്ങൾ. മണ്ഡലത്തിലുൾപ്പെട്ട അണ്ടൂർക്കോണം, കഠിനംകുളം, മംഗലപുരം, അഴൂർ, കിഴുവിലം, കടയ്ക്കാവൂർ, നാവായിക്കുളം, കരവാരം എന്നീ പഞ്ചായത്തുകളിലൂടെയാണ് സംസ്ഥാന സർക്കാരിന്റെ അതിവേഗ റെയിൽ പദ്ധതിയായ കെ–റെയിൽ റൂട്ട് നിശ്ചയിച്ചിരിക്കുന്നത്. ഇടതുമുന്നണി ശക്തമായ ഈ മേഖലകളിൽ കെ–റെയിൽ കല്ലിടലുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ ശക്തമായ പ്രതിഷേധമാണ് അരങ്ങേറിയത്.

അതിനു ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ പ്രതിഷേധവും ആശങ്കയും പ്രതിഫലിക്കാം. കേന്ദ്ര–സംസ്ഥാന പദ്ധതിയായ റിങ് റോഡ് വികസന സ്വപ്നമായി തുടരുമ്പോൾ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും നിലവിലുണ്ട്.  ആറ്റിങ്ങൽ ബൈപാസ് നിർമാണത്തിന്റെയും പാരിപ്പള്ളി ഇഎസ്ഐ മെഡിക്കൽ കോളജ് യാഥാർഥ്യമായതിന്റെയും ക്രെഡിറ്റ് മൂന്നു മുന്നണികളും അവകാശപ്പെടുന്നു. നെടുമങ്ങാട് സ്വദേശിയായ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥൻ എസ്എഫ്ഐ നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ ക്രൂര പീഡനത്തെ തുടർന്നു മരിച്ച സംഭവം മണ്ഡലത്തിലെ വൈകാരികമായ വിഷയങ്ങളിലൊന്നാണ്. 

ചിറയിൻകീഴ് നിയോജക മണ്ഡലത്തിലെ ഭജനമഠത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ആറ്റിങ്ങൽ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി വി.ജോയി.
ചിറയിൻകീഴ് നിയോജക മണ്ഡലത്തിലെ ഭജനമഠത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ആറ്റിങ്ങൽ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി വി.ജോയി.

ഇടതുറച്ച്... വലതു മാറി
തൊഴിലാളികളും കർഷകരും ഏറെയുള്ള മണ്ഡലം ഇടതുപക്ഷ സ്വഭാവം നിലനിർത്തുന്നു എന്നതാണ് ഇടതുമുന്നണിയുടെ പ്രതീക്ഷകളുടെ കരുത്ത്. പക്ഷേ അതു തകർക്കാനാകാത്ത കോട്ടയല്ലെന്ന് യുഡിഎഫ് പല തവണ തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ അത് വീണ്ടും തെളിയിച്ച അടൂർ പ്രകാശ് തന്നെ മണ്ഡലമറിഞ്ഞ് വീണ്ടും കളത്തിലുണ്ട് എന്നതാണ് യുഡിഎഫ് പ്രതീക്ഷ. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ നെടുമങ്ങാട് ഒഴികെ 6 നിയമസഭാ മണ്ഡലങ്ങളിലും ലീഡ് നേടിയാണ് അദ്ദേഹം അട്ടിമറി സൃഷ്ടിച്ചത്.

എന്നാൽ, പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 7 മണ്ഡലങ്ങളും എൽഡിഎഫിനൊപ്പമായി. തദ്ദേശ തിരഞ്ഞെടുപ്പിലും എൽഡിഎഫിനു തന്നെ മുൻതൂക്കം. ഇത്തവണ മണ്ഡലവാസി കൂടിയായ സിപിഎം ജില്ലാ സെക്രട്ടറി വി.ജോയി പഴയ കോട്ട തിരിച്ചുപിടിക്കാൻ ഇറങ്ങുമ്പോൾ ജില്ലയിലെ സർവ പാർട്ടി സന്നാഹവും ഒപ്പമുണ്ട്. ബിജെപി ഗണ്യമായ രീതിയിൽ സ്വാധീനവും വോട്ടും വർധിപ്പിക്കുന്നു എന്നതിലാണ് വി.മുരളീധരൻ പ്രതീക്ഷ വയ്ക്കുന്നത്. ആറ്റിങ്ങൽ, ചിറയിൻകീഴ്, വർക്കല, വാമനപുരം, നെടുമങ്ങാട് നിയമസഭാ മണ്ഡലങ്ങൾ ഉറച്ച ഇടതു കോട്ടകളായാണ് എൽഡിഎഫ് വിലയിരുത്തുന്നത്.

എന്നാൽ, സർക്കാർ വിരുദ്ധ വികാരത്തിൽ എല്ലാ മണ്ഡലങ്ങളും എൽഡിഎഫിനെ കൈവിടുമെന്നാണു യുഡിഎഫ് പ്രതീക്ഷ. സർക്കാർ വിരുദ്ധ വോട്ടുകൾ ബിജെപി പക്ഷത്തേക്കു കൂടി മറിയാനും സാധ്യത കാണുന്നു. കെ–റെയിലും പരമ്പരാഗത തൊഴിൽ മേഖലയുടെ തകർച്ചയും വിഷയമായ ചിറയിൻകീഴും വർക്കലയിലും വാമനപുരത്തും ഇടതു സ്വാധീനം തകരുമെന്നും അരുവിക്കര, കാട്ടാക്കട മണ്ഡലങ്ങളിൽ ശക്തമായ മുന്നേറ്റം നടത്താനാവുമെന്നും യുഡിഎഫ് കണക്കുകൂട്ടുന്നു. അരുവിക്കര, ചിറയിൻകീഴ്, നെടുമങ്ങാട്, വർക്കല മണ്ഡലങ്ങളിലാണ് ബിജെപി കാര്യമായ സ്വാധീനം തെളിയിച്ചിട്ടുള്ളത്. 

കള്ളവോട്ടും പണവും? 
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന റൗണ്ടിലെത്തുമ്പോൾ ആരോപണ പ്രത്യാരോപണങ്ങളും കളം നിറയുന്നു. മണ്ഡലത്തിൽ ഒന്നേ മുക്കാൽ ലക്ഷത്തോളം ഇരട്ട വോട്ടുകളും കള്ളവോട്ടുകളും ഉണ്ടെന്ന് തുടക്കം മുതൽ രേഖകൾ ഹാജരാക്കി വാദിക്കുന്ന അടൂർ പ്രകാശ് ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കഴിഞ്ഞ തവണ ഇരട്ട വോട്ടുകൾ നിയമപരമായി തന്നെ തടയാനായതാണ് അട്ടിമറി വിജയത്തിൽ പ്രകാശിനു തുണയായത്.

എന്നാൽ, ഇത് അടിസ്ഥാന രഹിതമായ ആരോപണമാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷനെ ഉദ്ധരിച്ച് എൽഡിഎഫ് വാദിക്കുന്നത്. അടൂർ പ്രകാശിനായി അദ്ദേഹത്തിന്റെ ബന്ധുവായ വ്യവസായി അടക്കം വോട്ടർമാർക്ക് പണവും മദ്യവും നൽകുന്നു എന്നതാണ് എൽഡിഎഫിന്റെ പ്രത്യാരോപണം. ഇത് യുഡിഎഫും തള്ളിക്കളയുന്നു. ഈ ആരോപണങ്ങളിൽ കക്ഷി ചേരാനില്ലെന്നാണ് എൻഡിഎ നിലപാട്.

നെടുമങ്ങാട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ആറ്റിങ്ങൽ 
ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി വി.മുരളീധരൻ.
നെടുമങ്ങാട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി വി.മുരളീധരൻ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com