ADVERTISEMENT

തിരുവനന്തപുരം∙ വിവാദങ്ങളുടെ പെരുമ്പറ മുഴക്കിക്കൊണ്ടാണു തിരുവനന്തപുരം മണ്ഡലം പ്രചാരണത്തിന്റെ കലാശക്കൊട്ടിലേക്കു നീങ്ങുന്നത്. ആരോപണവും പരാതിയും കേസുമൊക്കെയായി വാശിയേറിയ പ്രചാരണം. അടവിലും അളവിലും തുല്യം. ഹാട്രിക് വിജയം നേടിയ ശശി തരൂർ ആത്മവിശ്വാസത്തിലാണ്. ഒരുലക്ഷം തികയ്ക്കാൻ വെറും 11 വോട്ടിന്റെ മാത്രം കുറവുള്ള ഭൂരിപക്ഷമാണു (99,989) കഴിഞ്ഞതവണ നേടിയത്.

ഇതേ തരൂരിന്റെ ഭൂരിപക്ഷം 2014ൽ 14501 ആയി കുറ‍ഞ്ഞതിൽ എൻഡിഎയും എൽഡിഎഫും പ്രതീക്ഷ വയ്ക്കുന്നു. ഒന്നാമതെത്തുന്നത് ആര് എന്നതിനൊപ്പം പ്രസക്തമായ ചോദ്യമാണ്, രണ്ടാമതാര് എന്നതും. കഴിഞ്ഞ രണ്ടുതവണയും മൂന്നാമതായിപ്പോയ എൽഡിഎഫ് അഭിമാനപ്പോരാട്ടമായി തിരുവനന്തപുരത്തെ മത്സരത്തെ കാണുന്നു. രണ്ടുതവണയും ജയത്തിന് അടുത്തെത്തിയ എൻഡിഎ ഇതിലും മികച്ചൊരു അവസരം ലഭിക്കാനില്ലെന്നു കരുതുന്നു.

കൊണ്ടും കൊടുത്തും മുന്നേറ്റം
തരൂരും രാജീവ് ചന്ദ്രശേഖറും കൊണ്ടും കൊടുത്തുമാണു മുന്നേറുന്നത്. ഇതുവരെ പരീക്ഷിച്ച ഫോർമുല വിജയം കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണു തരൂർ. വ്യക്തിപ്രഭാവം തന്നെയാണ് അതിൽ ഒന്നാമത്. മണ്ഡലത്തിന്റെ സമസ്ത മേഖലകളിലും വികസനം എത്തിച്ചതിന്റെ രേഖ പുറത്തിറക്കി വികസനം ചർച്ചയാക്കുന്നു. ബിജെപിയോട് അകലം പാലിക്കുന്ന വിഭാഗങ്ങളിലെ സ്വാധീനത്തിൽ ഇടിവു തട്ടിയിട്ടില്ലെന്ന ബോധ്യം  ആത്മവിശ്വാസം നൽകുന്നു. ബിജെപി അധികാരത്തിൽ വരുമെന്നും ജയിച്ചാൽ താൻ കേന്ദ്രമന്ത്രിയാകുമെന്നുമുള്ള പ്രതീക്ഷ നൽകിയാണു രാജീവിന്റെ പ്രചാരണം.

തരൂർ 15 വർഷം ഒന്നും കൊണ്ടുവന്നില്ലെന്നും താൻ വന്നാൽ ‘കാര്യം നടക്കു’മെന്നും രാജീവ് പ്രചരിപ്പിക്കുന്നു. തരൂരിന് ഏറ്റവുമധികം സ്വാധീനമുള്ള നഗര, തീരദേശ മേഖലകളിൽ വോട്ട് പിളർത്താൻ ശ്രമമുണ്ട്. ഇതു പണം നൽകിയാണെന്ന ആരോപണം. ‘ പ്രമാണികൾക്കിടയിൽ ഒരു സാധാരണക്കാരൻ’ എന്നതാണു പന്ന്യന്റെ ടാഗ് ലൈൻ. മുന്നണി വോട്ടുകൾക്കൊപ്പം പുറമേനിന്നു, തൊഴിലാളികളുടെയും സാധാരണക്കാരുടെയും വോട്ടുകളും ലഭിക്കുമെന്ന് എൽഡിഎഫ് കണക്കുകൂട്ടുന്നു. മുൻപ് എംപിയായിരുന്ന കാലത്തെ വികസന പദ്ധതികൾക്കും പന്ന്യൻ വോട്ട് ചോദിക്കുന്നു. 

ആറ്റുകാലിനു സമീപം തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ 
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ. ചിത്രം: മനോരമ
ആറ്റുകാലിനു സമീപം തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ. ചിത്രം: മനോരമ

കണക്കിലെ പ്രതീക്ഷകൾ
കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, പാറശ്ശാല, കോവളം, നെയ്യാറ്റിൻകര, നേമം എന്നിവയാണു നിയോജകമണ്ഡലങ്ങൾ. ഇവയിൽ നേമം ഒഴികെ എല്ലായിടത്തും ഭൂരിപക്ഷം നേടിയാണു തരൂർ കഴിഞ്ഞതവണ വിജയിച്ചത്. നേമത്ത് എൻഡിഎയായിരുന്നു മുന്നിൽ. ഒരിടത്തും എൽഡിഎഫ് മുന്നിലെത്തിയില്ല. എന്നാൽ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥിതി മാറി. കോവളം മാത്രമാണു യുഡിഎഫിനു ഭൂരിപക്ഷം നൽകിയത്.

ബാക്കി എല്ലാ മണ്ഡലത്തിലും എൽഡിഎഫിനായിരുന്നു വിജയം. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ ഏഴു നിയോജകമണ്ഡലങ്ങളിലായി എൽഡിഎഫിനു ലഭിച്ച ആകെ ഭൂരിപക്ഷം 1, 11, 281. ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനു ലഭിച്ചതിനെക്കാൾ 11, 292 വോട്ട് ഭൂരിപക്ഷം അധികം. എൻഡിഎയ്ക്ക് ഒരിടത്തും മേൽക്കൈ ലഭിച്ചില്ല.  നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടിങ് രീതിയല്ല, ലോക്സഭാ തിരഞ്ഞെടുപ്പിൽ കാണാറുള്ളത്. 

മറികടക്കേണ്ടത് വോട്ട് മല
കഴിഞ്ഞതവണ യുഡിഎഫും എൻഡിഎയും തമ്മിലുള്ള വ്യത്യാസം 99,989 വോട്ടിന്റേതാണെങ്കിൽ, എൻഡിഎയും മൂന്നാമതെത്തിയ എൽഡിഎഫും തമ്മിൽ 57, 586 വോട്ടിന്റെ വ്യത്യാസമുണ്ട്. രണ്ടാമതെത്താനും ഒന്നാമതെത്താനുമെല്ലാം വലിയ വോട്ട് മലകൾ കടക്കണം. തരൂ‍ർ ആദ്യം മത്സരിച്ച 2009ൽ എൽഡിഎഫായിരുന്നു രണ്ടാമത്. 2014ൽ എൽഡിഎഫ് അവതരിപ്പിച്ച സ്ഥാനാർഥിയുടെ മികവ് മുന്നണി തന്നെ സംശയിച്ചതോടെ അവർ ആദ്യഘട്ടത്തിൽ തന്നെ പിന്നാക്കം പോയി.

എൻഡിഎ അവരുടെ ഏറ്റവും മികച്ച മത്സരം കാഴ്ചവച്ച 2014ൽ ഒ.രാജഗോപാലിനു തരൂരിനെ വിറപ്പിക്കാനായി.എന്നാൽ, കഴിഞ്ഞതവണ കുമ്മനത്തെ ബഹുദൂരം പിന്നിലാക്കി തരൂർ ജയം അരക്കിട്ടുറപ്പിച്ചു.  പാ‍ർട്ടിയുടെ താഴേത്തട്ടുവരെ ബന്ധമുള്ള രാജഗോപാലിനും കുമ്മനത്തിനും കഴിയാത്തതു രാജീവ് ചന്ദ്രശേഖറിനു കഴിയണം.  സിപിഐയിൽ ഏറ്റവും മികച്ച സ്ഥാനാർഥിയായ പന്ന്യൻ രവീന്ദ്രനെ ഇറക്കിയതു വിജയ പ്രതീക്ഷയോടെ തന്നെയാണെന്ന് എൽഡിഎഫ് കേന്ദ്രങ്ങൾ പറയുന്നു. 

തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന്റെ തീരദേശ 
റോഡ് ഷോ ശംഖുമുഖത്ത് എത്തിയപ്പോൾ. മന്ത്രി വി.ശിവൻകുട്ടി സമീപം. ചിത്രം: മനോരമ
തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന്റെ തീരദേശ റോഡ് ഷോ ശംഖുമുഖത്ത് എത്തിയപ്പോൾ. മന്ത്രി വി.ശിവൻകുട്ടി സമീപം. ചിത്രം: മനോരമ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com