ADVERTISEMENT

തിരുവനന്തപുരം∙ തിരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന്റെ അവസാനദിവസമായ ഇന്നലെ കലാശക്കൊട്ടിനിടെ പലയിടത്തും സംഘർഷം. നേതാക്കളും പൊലീസും ഇടപെട്ട് സംഘർഷങ്ങൾ നിയന്ത്രിച്ച് രംഗം ശാന്തമാക്കി. നേമം പാപ്പനംകോട് ജംക്‌ഷനിൽ സിപിഎം–ബിജെപി പ്രവർത്തകർ തമ്മിൽ ചെരുപ്പേറുണ്ടായി. ഇതിനു പിന്നാലെ കല്ലേറും നടന്നു. സമീപത്തെ കടയിൽ വിൽക്കാൻ വച്ച മാങ്ങയും കുപ്പിവെള്ളവും വരെ പ്രവർത്തകർ തമ്മിൽ എറിഞ്ഞു. 10 മിനിട്ടോളം ഏറ് തുടർന്നെങ്കിലും നേതാക്കളും പൊലീസും ഇടപെട്ട് കൂടുതൽ അനിഷ്ടസംഭവങ്ങൾ ഒഴിവാക്കി. ഇടയ്ക്ക് പൊലീസ് ലാത്തി വീശി. 

ആര്യനാട്ട് എൽഡിഎഫ് - യുഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടി. പൊലീസ് ലാത്തി വീശി സംഘർഷം ഒഴിവാക്കി. കോൺഗ്രസ് മേലേചിറ ബൂത്ത് പ്രസിഡന്റ് അയ്യൻകാലാമഠം സ്വദേശി അരുണിന്റെ വലതു കണ്ണിന് സമീപം മുറിവേറ്റു. തുടർന്ന് മധ്യഭാഗത്ത് പൊലീസ് നിലയുറപ്പിച്ചു. എൽഡിഎഫിന്റെ പ്രകടനം യുഡിഎഫിന് പൊലീസ് അനുവദിച്ച സ്ഥലത്തേക്ക് കടന്നാണ് പ്രശ്നത്തിനിടയാക്കിയതെന്നാണ് വിവരം. മലയിൻകീഴ് ജംക്‌ഷനിൽ കലാശക്കൊട്ടിനിടെ എൽഡിഎഫ് – ബിജെപി പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. ഉച്ചക്കട ജംക്‌ഷനിൽ കോൺഗ്രസ്–എൽഡിഎഫ് പ്രവർത്തകർ തമ്മിൽ ഉണ്ടായ വാക്കേറ്റം നേരിയ കയ്യാങ്കളിക്കു ഇടയാക്കി. 

കല്ലറയിലും സംഘർഷമുണ്ടായി. യുഡിഎഫ് പ്രവർത്തകർ ക്രെയിനിൽ കൊടി വച്ചു കെട്ടി ക്രെയിനിനു മുകളിൽ ആളിനെയും കയറ്റിയാണ് ജംക്‌ഷനിൽ എത്തിയത്. ഇത് സിപിഎം, ബിജെപി പ്രവർത്തകർ ചോദ്യം ചെയ്തതാണ് സംഘർഷാവസ്ഥ സൃഷ്ടിച്ചത്.  ഒരു മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. വെമ്പായം ജംക്‌ഷനിൽ എൻഡിഎ, യുഡിഎഫ് പ്രചാരണ വാഹനങ്ങൾ നിർത്തുന്നത് സംബന്ധിച്ച് ഉണ്ടായ തർക്കം സംഘർഷാന്തരീക്ഷം സൃഷ്ടിച്ചു. 

കാറിന് മുകളിൽ  കൊടിയുമായി  കുട്ടികൾ; തടഞ്ഞു
പാറശാലയിൽ കലാശക്കെ‍ാട്ടിനിടയിൽ കാറിന്റെ സൺറൂഫിലൂടെ കുട്ടികളെ കൊടിയുമായി നിർത്തി കറങ്ങിയ കാർ തിരഞ്ഞെടുപ്പ് കമ്മിഷൻ തടഞ്ഞു. സിപിഎമ്മിന്റെ കൊടികളുമായി 2 കുട്ടികൾ നിന്ന കാർ കമ്മിഷൻ തടഞ്ഞതോടെ പ്രവർത്തകരും ഇവിടെ തടിച്ചുകൂടി. പൊലീസ് ഇടപെട്ട് കുട്ടികളെ ഒഴിവാക്കാൻ നിർദേശം നൽകി. ഒട്ടേറെ വാഹനങ്ങൾക്ക് മുകളിൽ ഇത്തരത്തിൽ കുട്ടികളെ നിർത്തിയിരുന്നു. പെട്ടന്ന് ബ്രേക്കിട്ടാൽ അപകടസാധ്യതയുണ്ടെന്ന് കാട്ടിയാണ് ഇത് ഒഴിവാക്കാൻ നിർദേശിച്ചത്. കുതിരയ്ക്കു മുകളിൽ വരെ കുട്ടികൾ ഇടംപിടിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com