നാട്ടിലിറങ്ങി രണ്ടുപേരെ ആക്രമിച്ച കടുവ കുഴിയിൽ വീണു ചത്തു
Mail This Article
നാഗർകോവിൽ ∙ ജനവാസമേഖലയിലിറങ്ങിയ പെൺകടുവ കർഷകനെയും ടാപ്പിങ് തൊഴിലാളിയെയും ആക്രമിച്ച ശേഷം കുഴിയിൽ വീണു ചത്തു. കന്യാകുമാരി ജില്ലയിലെ കുലശേഖരം പേച്ചിപ്പാറ പഞ്ചായത്തിൽ തിരുനന്ദിക്കര കാക്കച്ചൽ ശാസ്താ ക്ഷേത്രത്തിനു പിന്നിൽ ഇന്നലെ രാവിലെ ആറോടെയായിരുന്നു സംഭവം. ആണ്ടിപ്പൊറ്റ സ്വദേശി ജയൻ(28), ടാപ്പിങ് തൊഴിലാളി ഭൂതലിംഗം (61)എന്നിവർക്കാണ് തലയിലും മുഖത്തും പരുക്കേറ്റത്.
ചികിത്സയിലുള്ള രണ്ടുപേരുടെയും നില ഗുരുതരമല്ല. ബൈക്കിൽ സഞ്ചരിക്കവെ കടുവ ആക്രമിച്ചതോടെ റോഡിൽ തെറിച്ചു വീണാണ് ജയന് പരുക്കേറ്റത്. നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും റബർ തോട്ടത്തിലേക്ക് കടുവ ഓടിക്കയറി ടാപ്പിങ് നടത്തുകയായിരുന്ന ഭൂതലിംഗത്തെ ആക്രമിച്ചു.
ഇതിനുശേഷം മറ്റൊരു തോട്ടത്തിലേക്ക് കയറിയ കടുവ അവിടെ താഴ്ചയുള്ള കുഴിയിൽ വീണ് അവശയായി. കുലശേഖരം പൊലീസും വനം വകുപ്പും എത്തി മരണം സ്ഥിരീകരിച്ചു. മുള്ളൻപന്നിയെ ആക്രമിച്ചപ്പോൾ മുറിവേറ്റതാണ് കടുവ അവശയാകാൻ കാരണമെന്നാണ് നിഗമനം. കഴുത്തിൽ മുള്ളുകൾ തറച്ചിരുന്നു. ശരാശരി 13–15 വർഷം ആയുസ്സുള്ള കടുവകൾ പരുക്കേൽക്കുമ്പോഴും പ്രായാധിക്യം മൂലം അവശരാകുമ്പോഴുമാണ് മുള്ളൻപന്നി ഉൾപ്പെടെ ചെറിയ ഇരകളെ പിടിക്കാറ്. ചത്ത കടുവയ്ക്ക് ഒൻപതു വയസ്സു കണക്കാക്കുന്നു.