ADVERTISEMENT

തൃശൂർ ∙ മേടസൂര്യൻ അസ്തമിച്ചതറിയാതെ, ചൂടും വിയർപ്പും ശരീരം കയ്യടക്കുന്നതറിയാതെ ആനപ്പുറങ്ങളിൽ ഉയർന്നു താഴ്ന്ന വർണക്കുടകളുടെ സുന്ദരകാഴ്ച മനസ്സിലേറ്റി ജനസാഗരം. നെറ്റിപ്പട്ടത്തിന്റെ സുവർണ ശോഭ അണിഞ്ഞ കരിവീരന്മാരുടെ മുകളിൽ ആലവട്ടത്തിന്റെയും വെഞ്ചാമരത്തിന്റെയും ചാരുതയ്ക്കു മീതെ തിരുവമ്പാടി–പാറമേക്കാവ് വിഭാഗങ്ങൾ തെക്കേഗോപുരനടയിൽ ‘കുടമാറ്റച്ചന്തം’ തീർത്തു. ഇരു വിഭാഗങ്ങളുടേതുമായി സ്പെഷൽ, ഡിസൈൻ, പ്രിന്റഡ്, എൽഇഡി തുടങ്ങിയ വിവിധ തരത്തിലുള്ള അറുപതു സെറ്റു വീതം കുടകളാണു വർണവിസ്‌മയം തീർത്തത്. വിവിധ നിറങ്ങളിലുള്ള കുടകൾ മുതൽ എൽഇഡിയും സ്പെഷൽ കുടകളും വരെ ജനസാഗരത്തിൽ മത്സരാവേശം ഉയർത്തി. കടും നിറങ്ങളും ഇളം വർണങ്ങളും കുടകളിൽ മാറിമാറി വിരിഞ്ഞു. പല നിലകളുള്ള കുടകളും ഉണ്ടായിരുന്നു. ഇരുട്ടു പരന്നപ്പോൾ ആദ്യമെത്തിയ തിളങ്ങുന്ന എൽഇഡി കുടകൾ ഇത്തവണയും വലിയ ആവേശമുയർത്തി.

ദേവീ–ദേവന്മാരുടെ അടക്കം വിവിധ തരത്തിലുള്ള സ്പെഷൽ കുടകൾ പ്രത്യേക ആകർഷകമായി. കുടമാറ്റം കാണാനെത്തിയവരെ കൊണ്ടു വടക്കുന്നാഥ ക്ഷേത്ര മൈതാനവും സ്വരാജ് റൗണ്ടിലേക്കുള്ള വിവിധ വഴികളും ഉച്ചമുതൽ തന്നെ നിറഞ്ഞു തുടങ്ങിയിരുന്നു. എന്നാൽ തെക്കേഗോപുരനടയ്ക്കു സമാനമായി എംഒ റോഡിലും ജനം നിൽക്കുന്നതു പൊലീസ് വടം കെട്ടിയും ബാരിക്കേഡ് സ്ഥാപിച്ചും വിലക്കിയിരുന്നു. തുടർന്നു പാറമേക്കാവ് ഭഗവതി 7 ആനപ്പുറത്ത് എംഒ റോഡിലെത്തി കൊച്ചി രാജാവിനെ കണ്ടു, തിരികെ മടങ്ങിയ ശേഷമാണ് റോഡിലേക്കു ജനങ്ങളെ പ്രവേശിപ്പിച്ചത്. വൈകിട്ടു കൃത്യം 5.01ന് പാറമേക്കാവ് ഭഗവതി ഗുരുവായൂർ നന്ദന്റെ ശിരസ്സിലേറി തെക്കേഗോപുരം കടന്നു വന്നു. തുടർന്നു 5.15ന് ഇടത്ത് പല്ലാട്ട് ബ്രഹ്മദത്തനും വലത്ത് ഗുരുവായൂർ രാജശേഖരനും അടക്കം പാറമേക്കാവിന്റെ 15 ആനകളും തെക്കേനടയിൽ അണിനിരന്നു. തുടർന്നു പൊലീസിന്റെ സുരക്ഷാവലയത്തിൽ നിന്ന് ലഘു കുടമാറ്റത്തോടെ സ്വരാജ് റൗണ്ടിലേക്കു ഗജവീരന്മാർ നടന്നു നീങ്ങി. ആനകൾ സ്വരാജ് റൗണ്ടിലേക്ക് ഇറങ്ങിയ ശേഷം പൊലീസ് വടം നീക്കി ജനക്കൂട്ടത്തെ മൈതാനിയിലേക്കു കടത്തിവിട്ടു.

നിമിഷങ്ങൾക്കുള്ളിൽ ആർത്തലച്ചെത്തിയ ജനക്കൂട്ടം മൈതാനം നിറഞ്ഞു. ഇതിനിടയിൽ ഉയർന്ന പൂഴിയും പൊടിയും മഞ്ഞൾ നിറം പോലെ പോലെ വാനിലലിഞ്ഞു മറഞ്ഞു. തുടർന്നു പാറമേക്കാവ് ഭഗവതി 7 ആനകളുടെ അകമ്പടിയോടെ എംഒ റോഡിലെത്തി കൊച്ചി രാജാവിനെ കണ്ടു മടങ്ങി. ഇതിനു ശേഷമാണു പൊലീസ് നിയന്ത്രിതമായി ഈ പരിസരത്തു തടിച്ചു കൂടിയിരുന്ന ജനത്തെ റോഡിലേക്കു കടത്തിവിട്ടത്. 5.45നു തിരുവമ്പാടി ദേവിയുടെ തിടമ്പുമായി തിരുവമ്പാടി ചന്ദ്രശേഖരൻ ഗോപുരവാതിൽ കടന്നെത്തി. തുടർന്ന് ഇരുവശങ്ങളിൽ കുട്ടൻകുളങ്ങര അർജുനൻ, പുതുപ്പള്ളി സാധു എന്നീ ഗജവീരന്മാർ അടക്കം 15 ആനകൾ അണിനിരക്കാൻ തുടങ്ങി. ഇതിനൊപ്പം പാറമേക്കാവിന്റെ 7 ആനകൾ ബാക്കി 8 ആനകൾക്കൊപ്പം ചേർന്നു വടക്കുന്നാഥന്റെ പ്രദക്ഷിണ വഴിയായ സ്വരാജ് റൗണ്ടിലും അണിനിരന്നു. ഇതോടെ എംഒ റോഡും സ്വരാജ് റൗണ്ടും തെക്കേഗോപുര നടയും മൈതാനവും പുരുഷാരം കൊണ്ടു നിറഞ്ഞു. തുടർന്ന് ആറുമണിയോടെ ഇരു വിഭാഗങ്ങളും മുഖാമുഖം നിന്നു. ആദ്യം പാറമേക്കാവ് വിഭാഗം പച്ചക്കുട ഉയർത്തിയതോടെ വിശ്വപ്രസിദ്ധമായ കുടമാറ്റം തുടങ്ങി. സ്പെഷൽ കുടയും ഇരുനിലക്കുടയും ആദ്യം ഉയർത്തിയതു പാറമേക്കാവാണ്. സാവധാനം ഇരു വിഭാഗങ്ങളും വർണവൈവിധ്യങ്ങളുടെ കുടമാറ്റവിസ്മയം തീർത്തു. ഒന്നര മണിക്കൂറിനു ശേഷം 7.30നാണ് കുടമാറ്റം അവസാനിച്ചത്. 

വിവിധ സ്പെഷൽ കുടകൾ
ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യത്തിന് ആശംസകൾ അറിയിച്ചുള്ള കുട മുതൽ വിവിധ ദേവി–ദേവന്മാരുടെ രൂപത്തിലുള്ള കുടകൾ വരെ ഇരു വിഭാഗങ്ങളുടെയും സ്പെഷൽ കുടകളിൽ ഉയർന്നു. ഭക്തഹനുമാൻ, ചക്കുളത്തുകാവ് ദേവി, ശിവനും നന്ദിയും, വില്ലുകുലച്ച ശ്രീരാമൻ, വടക്കുന്നാഥന്റെ രൂപം, നിലക്കാവടി, ശിവൻ, അയോധ്യയിലെ പ്രതിഷ്ഠ രാംല്ലല എന്നിങ്ങനെ നീളുന്നു സ്പെഷൽ കുടകൾ. ഭാരതത്തിന്റെ അഭിമാനം ഇസ്റോ ചന്ദ്രയാന് പൂരാശംസകൾ എന്നെഴുതിയ റോക്കറ്റിന്റെ മാതൃക ഉൾപ്പെടുത്തിയ സ്പെഷൽ കുട വലിയ ആവേശത്തോടെയാണു ആൾക്കൂട്ടം വരവേറ്റത്.

English Summary:

Thrissur Pooram 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com