ADVERTISEMENT

തൃശൂർ ∙ തിമിലത്തുടിപ്പിൽ മണ്ണുവിറച്ചു. മദ്ദളപ്പെരുക്കത്തെ വിണ്ണറിഞ്ഞു. ഇടയ്ക്കയിലും ഇടക്കലാശങ്ങളിലും നീർത്തുള്ളി ചിതറി. കൊമ്പിൻമുഴക്കം കാറ്റലയായി വീശി. ഇലത്താളക്കലമ്പത്തിൽ തീപ്പൊരി പാറി. പഞ്ചഭൂത സങ്കൽപ്പത്തിനൊപ്പിച്ചുയർന്ന പഞ്ചവാദ്യപ്പെരുക്കം ഇന്ദ്രിയാതീത അനുഭവമായപ്പോൾ മഠത്തിനു മുന്നിൽ പൂരപ്രേമികൾ ഉടലോടെ ആനന്ദസ്വർഗമണഞ്ഞു. മഠത്തിൽവരവു പഞ്ചവാദ്യത്തിന് ഒരിക്കൽ കൂടി മായിക പരിസമാപ്തി. പല്ലാവൂർ ചിട്ടയും കോങ്ങാടിന്റെ വഴക്കവും തഴമ്പായി തിണർത്തുകിടക്കുന്ന വിരലുകൾ തിമിലയിൽ നിന്നുയർത്തി കൂപ്പിയ ശേഷം വാദ്യപ്രമാണി കോങ്ങാട് മധു പറഞ്ഞു, ‘തൃപ്തിയായി, പൂർണ തൃപ്തിയായി..’ തിരികെ കൈകൂപ്പി നിന്ന പൂരപ്രേമികൾ മനസ്സുകൊണ്ടു പറഞ്ഞു, ‘ഇതിനപ്പുറമൊന്നില്ല..’നിലവിളക്കും നിറപറയുമൊരുക്കി കാത്തുനിന്നവർക്കിടയിലൂടെ മഠത്തിലേക്കു തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റിയെത്തിയപ്പോൾ തന്നെ പഞ്ചവാദ്യപ്രേമികൾ നിരന്നുകഴിഞ്ഞിരുന്നു.

മഠത്തിലെ ആറാട്ടിനുശേഷം പുറത്തെ പന്തലിലേക്കു രാജകീയ പ്രൗഢിയോടെ എഴുന്നള്ളത്ത്. കൂട്ടായി ഇരുവശത്തു കുട്ടംകുളങ്ങര അർജുനനും പുതുപ്പള്ളി സാധുവും. 11.30ഓടെ പഞ്ചവാദ്യം കാലംനിരത്തി കോങ്ങാട് മധു താളവട്ടത്തിനു തുടക്കമിട്ടു. പതികാലത്തിലാരംഭിച്ച ആദ്യ താളവട്ടത്തിൽ തന്നെ പല്ലാവൂർ ചിട്ടയുടെ ക്ലാസിക്കൽ വഴക്കം. കരിയന്നൂർ നാരായണൻ നമ്പൂതിരി, കോങ്ങാട് മോഹനൻ, പെരുവനം കൃഷ്ണൻ, അകതിയൂർ ഹരീഷ്, തൃപ്രയാർ രമേഷ് തുടങ്ങിയവർ ഉൾപ്പെട്ട പെരുംനിര തിമിലയുടെ പ്രമാണിത്തം കൊട്ടിക്കാട്ടി. മഠത്തിലാത്ത് മണികണ്ഠനും സംഘവും കൊമ്പിലും പല്ലശന സുധാകരനും സംഘവും ഇടയ്ക്കയിലും ചേലക്കര സൂര്യനാരായണനും സംഘവും ഇലത്താളത്തിലും ഗാംഭീര്യമേറ്റിയപ്പോൾ വാദ്യപ്രേമികൾക്കിടയിൽ ആരവമുയർന്നു തുടങ്ങി. തിമില ചേർത്തുവച്ച കാൽ മുന്നോട്ടു കയറ്റി കോങ്ങാടിന്റെ രൗദ്രതാളം. തിമിലയുടെ രണ്ടു കൂട്ടിക്കൊട്ടിനു ശേഷം മദ്ദളം താളമേറ്റപ്പോൾ പഞ്ചവാദ്യത്തിന്റെ മട്ടുമാറി.

തിമിലയോടു കോർത്തും പരസ്പരം ചേർത്തും കോട്ടക്കൽ രവിയുടെ നേതൃത്വത്തിലുള്ള മദ്ദളസംഘം പഞ്ചവാദ്യത്തിന്റെ അമരം പിടിച്ചു. മദ്ദളങ്ങളിലെ ഓരോ കൊട്ടും എണ്ണിയെടുക്കാൻ കഴിയുന്ന വിധമുള്ള ‘സോളോ’ പ്രകടനങ്ങളിൽ ജനം ഇരമ്പിയാർത്തു. കൊമ്പും ഇലത്താളവും ഒപ്പം ആർത്തു. ഇടയ്ക്കയുടെ കാലപ്രമാണത്തിനു ശേഷം കൂട്ടിക്കൊട്ടിന്റെ ആരവം. പൂരാരവം ഉച്ചസ്ഥായിയിലെത്തി നിൽക്കെ ആനന്ദനെറുകിൽ ക‍ൂട്ടപ്പൊരിച്ചിലോടെ പഞ്ചവാദ്യ കലാശം. ജനം ഇളകിയാർത്തു. വിനയാന്വിതനായി അൽപനേരം കൈകൂപ്പി നിന്ന ശേഷം വാദ്യക്കാരെ നയിച്ചുകൊണ്ടു മൂന്നാംകാലംകൊട്ടി കോങ്ങാട് പന്തലിൽ നിന്നു നടുവിലാലിലേക്കു നീങ്ങി. ആനകളുടെ എണ്ണം മൂന്നിൽ നിന്ന് അഞ്ചായി. ഇടകാലത്തിലേക്ക് ആവേശം ഇരട്ടിച്ചു. പതിഞ്ഞ തൃപുടയായി നായ്ക്കനാലിലെത്തി രണ്ടും മൂന്നും തൃപുട കൊട്ടി വീര്യത്തോടെ കലാശം. അമൃത് നുണഞ്ഞ നിർവൃതിയിൽ പൂരപ്രേമികളും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com