ചരിത്രത്തിലാദ്യമായി ത്രികോണത്തിൽ തൂങ്ങി തൃശൂർ; വിജയച്ചിരി ആർക്ക് ?
Mail This Article
തൃശൂർ∙ മൂന്നു കോണുകളിലേക്കും ഒരുപോലെ തൂങ്ങുന്ന ത്രികോണം. കലാശക്കൊട്ടു കഴിയുമ്പോൾ ചരിത്രത്തിലാദ്യമായി തൃശൂർ ത്രികോണത്തിൽ തൂങ്ങിനിൽക്കുന്നു. കെ.മുരളീധരനോ സുരേഷ് ഗോപിക്കോ വി.എസ്.സുനിൽകുമാറിനോ പ്രചാരണത്തിൽ പ്രകടമായ മുൻതൂക്കമില്ല. അടിയൊഴുക്കുകൾ ഉണ്ടാകുമെന്നു മുന്നണികളെല്ലാം പ്രതീക്ഷിക്കുമ്പോഴും വോട്ടർമാർ ഒരു സൂചനയും നൽകുന്നില്ല. ഒരു മാസത്തോളം നീണ്ട പ്രചാരണത്തിന് അവസാനവും ആർക്കും വ്യക്തമായി മുന്നേറാനായിട്ടുമില്ല.വ്യക്തിബന്ധങ്ങളും ആരാധനയും വോട്ടായി മാറുമെന്നതാണു മറ്റൊരു പ്രത്യേകത. മൂന്നുപേർക്കും ഫാൻസുണ്ട്. അതു പല കാരണങ്ങൾ കൊണ്ടാണെന്നു മാത്രം.
കെ.മുരളീധരന്റെ വരവോടെയാണു രംഗം കൊഴുത്തതും കോൺഗ്രസ് അരങ്ങു തിരിച്ചുപിടിച്ചതും. സുരേഷ് ഗോപി ജോലി തുടങ്ങിയിട്ടു വർഷം രണ്ടായി. പകരക്കാരനില്ല എന്ന നിലയിലാണു വി.എസ്.സുനിൽകുമാർ എത്തിയത്. മൂന്നു പേർക്കും വ്യക്തിബന്ധങ്ങൾ ആവോളമുള്ള മണ്ഡലമാണിത്. പൂരത്തിലെ പൊലീസ് കളിവരെ നീണ്ട പല വിഷയങ്ങളും തിരഞ്ഞെടുപ്പിലുണ്ട്. ജാതി, മത പ്രശ്നങ്ങളും വികാരങ്ങളും ഏറെയുണ്ട്. കരുവന്നൂർപോലെ തിളച്ചു മറിയുന്ന അഴിമതിക്കഥകളുമുണ്ട്. ഇതിൽ ഏതിനാണു ശക്തിയെന്നു പറയാനാകില്ല. എല്ലാം കൂടി കുഴഞ്ഞുമറിഞ്ഞുണ്ടായ പുതിയ വികാരത്തിലാണു വോട്ടു മറിയുക.
സ്ഥിരമായി ഒരാൾക്കു വോട്ടു ചെയ്ത പാരമ്പര്യമില്ലാത്ത തൃശൂർ ഏതു സമയത്തു വേണമെങ്കിലും എവിടേക്കു വേണമെങ്കിലും മറിയാം. എത്ര പേർ ബൂത്തിലെത്തും എന്നതനുസരിച്ചരിക്കും ഫലം. അനിഷ്ട സംഭവങ്ങളോ മോശം പ്രചാരണമോ ഇല്ലാതെ പ്രചാരണം അവസാനിപ്പിക്കാനായി എന്നതു മൂന്നു മുന്നണികൾക്കും വലിയ നേട്ടമാണ്. സിപിഐയെ സംബന്ധിച്ചിടത്തോളം ഇതു ദേശീയതലത്തിൽ അവരുടെ സാന്നിധ്യം നിലനിർത്താനുള്ള പോരാട്ടമാണ്. കോൺഗ്രസിനാകട്ടെ സംസ്ഥാന രാഷ്ട്രീയത്തിലെ പലതും തീരുമാനിക്കുന്നതു മുരളി ജയിക്കുമോ തോൽക്കുമോ എന്നതിന്റെ അടിസ്ഥാനത്തിലാകും.
സുരേഷ് ഗോപിയുടെ ജയം ബിജെപിക്കു ദേശീയതലത്തിൽ നെഞ്ചുയർത്തി നിൽക്കാനുള്ള അവസരമാണു നൽകുക. അതുകൊണ്ടുതന്നെ ആളും ആയുധവും സാമ്പത്തികവുമെല്ലാം നിറഞ്ഞു കവിഞ്ഞ പ്രചാരണമായിരുന്നു നടന്നത്. ഒരു ദിവസംകൊണ്ടു വോട്ടർമാരുടെ മനസ്സു മാറില്ലെങ്കിലു ഇന്നുകൂടി മൂന്നുപേരും വോട്ടു ചോദിക്കും.