ജെടിഎസ് ജംക്‌ഷൻ വീണ്ടും അപകടപ്പാത; റോഡിന്റെ അപാകതയാണ് കാരണമെന്നാണു പ്രദേശവാസികൾ
Mail This Article
കൊരട്ടി ∙ ദേശീയപാതയിൽ ജെടിഎസ് ജംക്‌ഷൻ വീണ്ടും അപകടപ്പാതയായി. അങ്കമാലി-ചാലക്കുടി പാതയിൽ പിക് അപ് വാൻ മറിഞ്ഞു ഡിവൈഡറിലേക്ക് ഇടിച്ചുകയറി. ഔഷധിയുടെ ആയുർവേദ മരുന്നുമായി പോയ വാഹനമാണ് അപകടത്തിൽ പെട്ടത്. ആർക്കും പരുക്കില്ല. ഇന്നലെ അഞ്ചോടെയായിരുന്നു അപകടം.
റോഡിന്റെ അപാകതയാണ് അപകടങ്ങൾക്കു പ്രധാന കാരണമെന്നാണു പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. കൊരട്ടി മുതൽ ചിറങ്ങര വരെ ദേശീയപാത ‘ബ്ലാക്ക് സ്പോട്ട്’ ആണ്. അപകടങ്ങൾ പതിവായിട്ടും പാതയുടെ അപാകത പരിഹരിക്കാൻ ശാസ്ത്രീയമായ നടപടികളില്ലാത്തതു വൻ പ്രതിഷേധത്തിനു കാരണമാകുന്നു. പൊലീസ് സ്റ്റേഷനു സമീപവും ജെടിഎസ് ജംക്‌ഷനും പെരുമ്പിയിലും ചിറങ്ങരയിലുമായി ഒരു വർഷത്തിനിടെ നൂറിലേറെ അപകടങ്ങളാണ് സംഭവച്ചിട്ടുള്ളത്.
ചിറങ്ങരയിൽ റോഡ് മുഴച്ചുപൊന്തി ചാലു പോലെയായതു പരിഹരിച്ചിരുന്നു. ചില ഭാഗങ്ങളിലെ അപകടാവസ്ഥ താൽക്കാലികമായി പരിഹരിക്കുകയും ചെയ്തു. എന്നാൽ കെണിയൊരുക്കുന്ന റോഡിനെ അപകടവിമുക്തമാക്കാനായി ആക്‌ഷൻ പ്ലാൻ വേണമെന്ന പ്രദേശവാസികളുടെയും ജനപ്രതിനിധികളുടെയും ആവശ്യം അധികൃതർ ചെവി കൊണ്ടിട്ടില്ല.