വെയിലിനെ തോൽപ്പിച്ചവർക്ക് ഒരു വോ(സല്യൂ)ട്ട്; തൃശൂർ മണ്ഡലത്തിൽ പോളിങ് 72.20 %
Mail This Article
തൃശൂർ ∙ ലോക്സഭാ വോട്ടെടുപ്പിൽ തൃശൂർ മണ്ഡലം 72.20% വോട്ടു രേഖപ്പെടുത്തിയെന്നു പ്രാഥമിക കണക്ക് (ഇന്നലെ രാത്രി 8.30 വരെ). വോട്ടെടുപ്പു കേന്ദ്രങ്ങളിൽ നിന്നുള്ള വിവരശേഖരണം പൂർത്തിയാകുമ്പോൾ പോളിങ് ശതമാനത്തിൽ മാറ്റം വന്നേക്കാം. കൂടാതെ വീട്ടിൽ വോട്ടു ചെയ്തവരുടെയും ഉദ്യോഗസ്ഥരുടെ അടക്കമുള്ള തപാൽ വോട്ടുകളുടെയും കണക്കുകൾ കൂടി ചേർന്നാലേ പോളിങ് ശതമാനം അന്തിമമാകൂ.
മണ്ഡലത്തിൽ 14.83 ലക്ഷം (14,83,055) വോട്ടർമാരാണുള്ളത്. 7,08,317 പുരുഷന്മാരും 7,74,718 സ്ത്രീകളും 20 ട്രാൻസ്ജെൻഡർ വിഭാഗക്കാരും വോട്ടർമാരിലുണ്ടായിരുന്നു. ഇതിൽ 34,177 പേർ പുതിയ വോട്ടർമാരായിരുന്നു. യുഡിഎഫ് വിജയിച്ച കഴിഞ്ഞ തവണ (2019) 77.92% ആയിരുന്നു പോളിങ്. 2014–ൽ പോളിങ് 72.17% ശതമാനമായിരുന്നു. ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിൽ ഏറ്റവുമധികം പോളിങ് രേഖപ്പെടുത്തിയത് പുതുക്കാട് ആണ്–76.34%. രാവിലെ 7ന് ആരംഭിച്ച പോളിങ് 1 മണിക്കൂർ പിന്നിട്ടപ്പോൾ തന്നെ തൃശൂർ ലോക്സഭാ മണ്ഡലത്തിൽ 5.51% പേർ വോട്ടു ചെയ്തിരുന്നു.
പിന്നീടങ്ങോട്ടു കനത്ത പോളിങ്ങാണു രേഖപ്പെടുത്തിയത്. 10.20ന് പോളിങ് 19.21 ശതമാനവും 11.15ന് 26.49 ശതമാനവുമായിരുന്നു. 12.12ന് 32.39% ആളുകളും വോട്ടു ചെയ്തു. ഉച്ചയ്ക്കു ഒന്നിനു തന്നെ പോളിങ് 40.05 ശതമാനം രേഖപ്പെടുത്തി. വൈകിട്ടു 03.00നു പോളിങ് 50% കടന്നു. പോളിങ് അവസാനിക്കാൻ ഒരു മണിക്കൂർ ബാക്കിയുള്ളപ്പോൾ തൃശൂർ ലോക്സഭയിലെ 65.49% പേർ വോട്ടു ചെയ്തിരുന്നു. നിശ്ചിത പോളിങ് സമയം കഴിഞ്ഞപ്പോൾ (6മണി) 66.60% ആയിരുന്നു പോളിങ്.
തുടർന്നു 6 മണി വരെ വരിയിലുണ്ടായിരുന്നർക്കു ടോക്കൺ നൽകിയായിരുന്നു വോട്ടെടുപ്പ്. ഗുരുവായൂർ, മണലൂർ, ഒല്ലൂർ, തൃശൂർ, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട് നിയമസഭാ മണ്ഡലങ്ങളാണു തൃശൂർ ലോക്സഭയിലുള്ളത്. ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി മണ്ഡലങ്ങൾ ആലത്തൂരിലും കയ്പമംഗലം, ചാലക്കുടി, കൊടുങ്ങല്ലൂർ മണ്ഡലങ്ങൾ ചാലക്കുടി ലോക്സഭാ മണ്ഡലത്തിലുമാണ്.
പേരിലെ സാദൃശ്യം; ആശയക്കുഴപ്പം
തൃശൂർ∙ അന്തിക്കാട് ഹൈസ്കൂളിലെ 33ാം ബൂത്തിൽ കള്ളവോട്ട് നടന്നെന്നു പരാതി ഉയർന്നെങ്കിലും ആശയക്കുഴപ്പം സംഭവിച്ചാണെന്നു കണ്ടെത്തി. കുണ്ടുകുളം വർഗീസിന്റെ ഭാര്യ ടി.വി. സെലീന (70) ഉച്ചയ്ക്ക് ഒന്നരയോടെ വോട്ട് ചെയ്യാനെത്തിയപ്പോൾ തന്റെ വോട്ട് മറ്റാരോ ചെയ്തുവെന്നറിഞ്ഞതോടെയാണു പ്രശ്നങ്ങളുടെ തുടക്കം. പോളിങ് സ്റ്റേഷനിലെ രേഖകൾ പരിശോധിച്ചപ്പോൾ രാവിലെ 9നു മുൻപു തന്നെ മറ്റാരോ വോട്ട് ചെയ്തതായി വ്യക്തമായി.
കോൺഗ്രസ് പ്രവർത്തകർ ഇടപെട്ടു കലക്ടർക്കു പരാതി നൽകി. അടിയന്തരമായി അന്വേഷണം നടത്തണമെന്നും വിഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കർശന നടപടിയെടുക്കണമെന്നു ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും കലക്ടർക്കു പരാതി നൽകി. ഇതിനു പിന്നാലെ വീണ്ടും പരിശോധിച്ചപ്പോൾ സെലീന എന്നു പേരുള്ള മറ്റൊരു വോട്ടർ ആണു വോട്ട് ചെയ്തതെന്നു മനസ്സിലായി. പോളിങ് ഉദ്യോഗസ്ഥർക്കു സംഭവിച്ച അബദ്ധമാണെന്നാണു സൂചന.