കൂടൽമാണിക്യം ഉത്സവത്തിൽ പൊലീസിന്റെ ‘ഇരുട്ടടി’; കടകളിലെ ലൈറ്റ് നിർബന്ധിപ്പിച്ച് ഓഫ് ചെയ്യിപ്പിച്ചു
Mail This Article
ഇരിങ്ങാലക്കുട ∙ തൃശൂർ പൂരത്തിലെ അനാരോഗ്യകരമായ ഇടപെടലിന്റെ പേരുദോഷം മായുംമുൻപ് കൂടൽമാണിക്യം ക്ഷേത്രോത്സവത്തിനിടെയും പൊലീസിന്റെ ഇടപെടൽ. കൂടൽമാണിക്യം ക്ഷേത്രോത്സവത്തിനിടെ എക്സിബിഷൻ ഗ്രൗണ്ടിൽ രാത്രി കടകളിലെ ലൈറ്റ് നിർബന്ധിപ്പിച്ച് ഓഫ് ചെയ്യിച്ചുവെന്നും വിനോദ ഉപകരണങ്ങളുടെ പ്രവർത്തനം നിർത്തിപ്പിച്ചെന്നുമാണു പരാതി. ശനിയാഴ്ച രാത്രി 12ന് ക്ഷേത്രത്തിനകത്ത് എഴുന്നള്ളിപ്പിനും, എക്സിബിഷൻ ഗ്രൗണ്ടിലും നൂറുകണക്കിന് ആളുകളാണ് കുടുംബമായും അല്ലാതെയും എത്തിയിരുന്നത്. ഈ സമയത്താണ് എക്സിബിഷൻ ഗ്രൗണ്ടിൽ നിർബന്ധിപ്പിച്ച് ലൈറ്റ് ഓഫ് ചെയ്യിച്ച് വിനോദ ഉപകരണങ്ങളുടെ പ്രവർത്തനം നിർത്തിപ്പിച്ചത്.
സമയം അതിക്രമിച്ചതിനാലും തിരക്കിൽ സംഘർഷം ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കാനുമാണ് ലൈറ്റ് ഓഫ് ചെയ്യാൻ നിർദേശം നൽകിയതെന്ന് പൊലീസ് പറഞ്ഞു. ഭൂരിഭാഗം ഉദ്യോഗസ്ഥരും ലോക്സഭ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ആയതിനാൽ ഉത്സവ ഡ്യൂട്ടിക്ക് പൊലീസ് എണ്ണത്തിൽ കുറവാണ്. തൃശൂർ പൂരത്തിന് പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ വലിയ വിവാദങ്ങൾ ഉണ്ടാക്കിയ സാഹചര്യത്തിൽ വീണ്ടും ഉത്സവാഘോഷത്തിനിടെയുള്ള ഇത്തരം നടപടികൾക്കെതിരെ വലിയ രോഷമാണ് ഉയരുന്നത്. എന്നാൽ ലൈറ്റ് ഓഫ് ചെയ്യാൻ നിർദേശം നൽകിയിട്ടില്ലെന്ന് ദേവസ്വം അധികൃതർ അറിയിച്ചു.
പത്ത് ദിവസവും 24 മണിക്കൂർ പരിപാടികൾ നടക്കുന്ന കൂടൽമാണിക്യം ഉത്സവത്തിൽ എല്ലാ വർഷവും അവസാന ദിവസങ്ങളിൽ രാത്രി വിളക്കെഴുന്നള്ളിപ്പു കഴിഞ്ഞു പുലർച്ചെ വരെ തിരക്ക് അനുഭവപ്പെടാറുണ്ട്. എന്നാൽ ഇതുവരെയും പൊലീസ്‍ ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. ഇന്നു വലിയവിളക്ക് ആഘോഷത്തിനും നാളെ നടക്കുന്ന പള്ളിവേട്ട ആഘോഷത്തിനും വലിയ തിരക്ക് അനുഭവപ്പെടാൻ ഇടയുള്ളതിനാൽ കൂടുതൽ പൊലീസിനെ വിന്യസിച്ചേക്കും.