ദേശീയപാതാ നിർമാണം; കൊടുങ്ങല്ലൂരിലെ ബൈപാസ് സർവീസ് റോഡുകൾ 15 നു തുറക്കും
Mail This Article
കൊടുങ്ങല്ലൂർ ∙ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ടു കൊടുങ്ങല്ലൂരിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി യാത്ര സുഗമമാക്കുന്നതിനു മേയ് 15 ന് ബൈപാസ് സർവീസ് റോഡുകൾ തുറന്നു നൽകാൻ ധാരണയായി. നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ബൈപാസ് വഴി പോയിരുന്ന മുഴുവൻ വാഹനങ്ങളും കൊടുങ്ങല്ലൂർ പട്ടണത്തിലൂടെയാണു പോകുന്നത്. ഇതു വലിയ ഗതാഗത തടസ്സം സൃഷ്ടിച്ചിരുന്നു. ഇതേത്തുടർന്നാണു നഗരസഭ കൗൺസിൽ തീരുമാന പ്രകാരം ബൈപാസ് അധികൃതരെയും നിർമാണ കമ്പനി പ്രതിനിധികളെയും പങ്കെടുപ്പിച്ചു പ്രത്യേക യോഗം ചേർന്നത്.
ഡിവൈഎസ്പി ഓഫിസിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള റോഡിന്റെ നിർമാണം പൂർത്തിയാക്കത്തതിനാൽ അവിടെ മാത്രം സർവീസ് റോഡിൽ നിന്ന് വാഹനങ്ങൾ തിരിച്ചു വിടും. ജല അതോറിറ്റി പൈപ്പുകൾ ഇൗ മാസം അവസാനത്തോടെ സ്ഥാപിക്കും.ബൈപാസ് റോഡിൽ നിലവിലുള്ള പാറപ്പൊടി ഉൾപ്പെടെയുള്ള മാലിന്യം ഉടനടി നീക്കം ചെയ്യും. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി നഗരത്തിൽ നിലവിലുള്ള കാനകൾ ബൈപാസിലെ കാനയുമായി ബന്ധിപ്പിച്ചത് പലതും തടസ്സപ്പെടുത്തിയ സാഹചര്യത്തിൽ നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് നഗരസഭയുടെ നേതൃത്വത്തിൽ ദേശീയപാത അധികൃതരും കരാറുകാരും ചേർന്നു മേയ് 15 നകം സംയുക്ത പരിശോധന നടത്തും.
ഗതാഗത സംവിധാനത്തിൽ വരുത്തുന്ന മാറ്റങ്ങൾ അതതു സമയത്ത് നഗരസഭയും പൊലീസുമായി ബന്ധപ്പെട്ട ശേഷം നടപ്പിൽ വരുത്തും. പടിഞ്ഞാറു ഭാഗത്ത് മേൽപാലം നിർമിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാരിൽ നിന്ന് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും അത് ലഭിക്കാത്ത സാഹചര്യത്തിൽ നിലവിലുള്ള രീതിയിൽ തന്നെ റോഡ് നിർമിക്കുമെന്നു ദേശീയപാത ലെയ്സൺ ഓഫിസർ അറിയിച്ചു. നഗരസഭ അധ്യക്ഷ ടി.കെ. ഗീത അധ്യക്ഷത വഹിച്ചു. വി.എസ്.ദിനൽ, കെ.ആർ. ജൈത്രൻ, ടി.എസ്. സജീവൻ, വി.എം.ജോണി, ലത ഉണ്ണിക്കൃഷ്ണൻ, എൽസി പോൾ, ഒ.എൻ.ജയദേവൻ, നഗരസഭ സെക്രട്ടറി എൻ.കെ.വൃജ, നഗരസഭ കൗൺസിലർമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.