ADVERTISEMENT

നീണ്ട 30 വർഷങ്ങൾക്കു ശേഷം പാങ്ങോടിന്റെ മിലിറ്ററി ബാരക്കുകളിൽ അവർ വീണ്ടും ഒരുമിച്ചു ചേരുന്നു. 1993 ലെ റിപ്പബ്ലിക് പരേഡിന് കേരള ലക്ഷദ്വീപ് കണ്ടിജന്റിനെ പ്രതിനിധീകരിച്ച് ഡൽഹിയിലെ രാജ്പഥിലെ മാർച്ചിലും പ്രധാനമന്ത്രിയുടെ ഗാർഡ് ഓഫ് ഓണറിലും മറ്റും ഒരുമിച്ച് പങ്കെടുത്ത ആ 100 പേർ. കാലമേറെക്കഴിഞ്ഞു. ഇന്നത്തെപ്പോലെ മൊബൈലോ ലാൻഡ് ഫോണോ പോലും ഉണ്ടായിരുന്നില്ല അവരിൽ മഹാഭൂരിപക്ഷത്തിനും. ആകെ ഉണ്ടായിരുന്നത് വിവിധ ട്രെയിനിങ് ക്യാംപുകൾ സമ്മാനിച്ച ഊഷ്മളമായ സ്നേഹത്തിന്റെ കുറേ നല്ല ഓർമകളും ആ ഓർമകൾ അയവിറക്കുവാൻ ഓട്ടോഗ്രാഫിലെ വരികളും മാത്രം. 

എന്നിട്ടും കേരളത്തിലെ 14 ജില്ലകളിലും കർണാടക, തമിഴ്നാട്, ആന്ധ്ര പ്രദേശ്, രാജസ്ഥാൻ, ഡൽഹി, കശ്മീർ, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും കാനഡ, അമേരിക്ക, ഇംഗ്ലണ്ട്, സ്പെയിൻ, ഓസ്ട്രേലിയ, ഇന്തൊനീഷ്യ, ഇറ്റലി, യുഎഇ, സൗദി, കുവൈത്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലും മറ്റുമായി ചിതറിക്കിടക്കുന്ന അന്നത്തെ കൂട്ടുകാരെയെല്ലാം ഒരു മാസത്തിനുള്ളിൽ കണ്ടെത്തി ഒരു കുടക്കീഴിൽ കൊണ്ടുവരുവാൻ അവർക്കു കഴിഞ്ഞു എന്നത് തന്നെയാണ് ആ കൂട്ടായ്മയുടെ പ്രത്യേകത. എൻസിസിയിലൂടെ സൈനിക പരിശീലനം കിട്ടിയ തങ്ങൾ ഏതു പ്രതിസന്ധിയെയും തരണം ചെയ്ത് വിജയം വരിക്കുവാൻ കഴിവു നേടിയവരാണ് എന്ന് അവർ അതിലൂടെ തെളിയിക്കുകയായിരുന്നു. തിരുവമ്പാടി മുത്തപ്പന്‍പുഴ സെന്റ് ഫ്രാന്‍സിസ് എല്‍പി സ്‌കൂളിലെ പ്രധാനാധ്യാപകന്‍ ലൈജു തോമസ് എന്ന കോഴിക്കോടുകാരനായിരുന്നു കൂട്ടായ്മയുടെ അമരക്കാരൻ. സ്കൂളിന്റെ വളപ്പിൽ കൃഷി ചെയ്തും സമീപത്തെ പാറ പൊട്ടിച്ച് സ്കൂളിനു മതിൽ കെട്ടിയുമൊക്കെ വാർത്തകളിൽ നിറഞ്ഞയാളാണ് ലൈജു.

സുഹൃത്തുക്കളെ മുഴുവൻ കണ്ടെത്തുന്നതിന് പല പ്രതിസന്ധികൾ ഉണ്ടായിരുന്നു. പലരും  ദൂരസ്ഥലങ്ങളിലേക്ക് താമസം മാറിയതും ജോലിക്കായി മറ്റു രാജ്യങ്ങളിലേക്കു പോയതുമൊക്കെ തടസ്സമായി. എങ്കിലും ആ പ്രതിസന്ധികളെ മുഴുവൻ നിശ്ചയദാർഢ്യം കൊണ്ട് മറികടക്കുകയായിരുന്നു അവർ. കേരളത്തിന്റെ വിവിധ കോണുകളിലുള്ള സൗഹൃദങ്ങൾ ഉപയോഗപ്പെടുത്തിയും പലയിടത്തും നേരിട്ടു പോയി അന്വേഷിച്ചും അവർ ലക്ഷ്യം കാണുക തന്നെ ചെയ്തു. ഒരു കൂട്ടുകാരനെ കണ്ടെത്താൻ പാലക്കാട് ജില്ലയിലെ വിദൂര ഗ്രാമമായ ചിറ്റൂരിൽ പോയി ലെങ്കേശ ഗ്രാമവും തെക്കേ ഗ്രാമവും എല്ലാം കണ്ടു പിടിച്ച് മണിക്കൂറുകളോളം ചുറ്റിത്തിരിഞ്ഞതും ഒടുവിൽ അയാളെ കൊല്ലം ജില്ലയിലെ അഞ്ചലിൽനിന്നു കണ്ടെത്തിയതും അടക്കം രസകരമായ ‌അനുഭവങ്ങളുണ്ട്. 

മഞ്ചേരിക്കാരനായിരുന്ന ഒരു ചങ്ങാതിയെ മഞ്ചേരിയിലും കരുവാരക്കുണ്ടിലുമൊക്കെ തിരഞ്ഞ് ഒടുവിൽ നിലമ്പൂരിൽ പൂക്കോട്ടുംപാടത്തുനിന്നാണ് കണ്ടെത്തിയത്. മറ്റൊരാളെ കണ്ടുപിടിക്കാൻ വയനാട് ജില്ലയിലെ നൂൽപ്പുഴയിലേക്കു പോയി. കൃത്യസ്ഥലമറിയാതെ ഏതൊക്കെയോ കാടും മേടും കയറി, കാട്ടാനകളുടെ മുന്നിൽ പെടാതെ മുത്തങ്ങയ്ക്കടുത്ത് നൂൽപ്പുഴ എന്ന ഗ്രാമം കണ്ടെത്തി സുഹൃത്തിനെ രാത്രിയോടെ കണ്ടെത്തി. ഒരു തരത്തിലും കിട്ടുകയില്ല എന്നു കരുതിയിരുന്ന നൂറാമനെ തിരുവനന്തപുരത്തു പോയി കണ്ടെത്തിയതും രസകരമായ അനുഭവമായിരുന്നു.

എൻസിസി തുടങ്ങിയിട്ട് 75 വർഷമാകുന്ന ഈ വേളയിൽ, 30 വർഷം മുൻപ് പിരിഞ്ഞ ആ സുഹൃത്തുക്കളുടെ സ്നേഹസംഗമത്തിനായി കാത്തിരിക്കുകയാണ് അനന്തപുരിയും പാങ്ങോട് മിലിറ്ററി ക്യാംപും. കരസേനയിലെ കേണൽമാരും നാവിക സേനയിലെ ക്യാപ്റ്റൻമാരും വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റൻമാരും കേരള പൊലീസിൽ‌ ഡിവൈഎസ്പി റാങ്കിലുള്ളവരും സിനിമാ അഭിനേതാക്കളും സൗണ്ട് എൻജിനീയർമാരും വ്യവസായ പ്രമുഖരും അധ്യാപകരും നിയമവിദഗ്ധരും കളരി അടക്കമുള്ള ആയോധന കലകളെ ജീവിതത്തിന്റെ ഭാഗമാക്കിയവരും അടക്കം പല മേഖലകളിലുള്ള ആ സുഹൃത്തുക്കൾ എൻസിസി ട്രെയിനിങ്ങിലൂടെ ലഭിച്ച കരുത്തും ഊർജവും ഇന്നും ചോർന്നു പോകാതെ കാത്തു സൂക്ഷിക്കുന്നു. 

1993 ഡൽഹി റിപ്പബ്ലിക് ദിന ക്യാംപിനെപ്പറ്റി അവർക്ക് ഒത്തിരിയേറെ ഓർമകളുണ്ട്. കോഴിക്കോട്, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നീ എൻസിസി ഗ്രൂപ്പുകളിൽ നിന്നുള്ള ആയിരക്കണക്കിനു കെഡറ്റുകളിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട് കൊല്ലം, തിരുരുവനന്തപുരത്തെ പാങ്ങോട് എന്നീ ക്യാംപുകളിലെ കഠിന പരിശീലനങ്ങളിലൂടെ കടന്ന്, 100 അംഗ ടീമിൽ ഇടം നേടാൻ നടത്തിയ കഠിന പരിശ്രമങ്ങളുടെ കഥ പറയുവാനുണ്ട് അവർക്ക്. പ്രാഥമിക തിരഞ്ഞെടുപ്പുകളിൽ വിജയിച്ചിട്ടും ക്യാംപുകളിലെ പരിശീലനത്തിനിടയിൽ ഒഴിവാക്കപ്പെട്ടവർ നിരവധിയാണ്. എല്ലാ സ്ക്രീനിങ്ങും കഴിഞ്ഞാണ് അവസാന 100 പേരെ തിരഞ്ഞെടുക്കുന്നത്. ഡൽഹിയിൽ നടക്കുന്ന പരേഡ്, ക്രോസ് കൺട്രി, കൾച്ചറൽ പ്രോഗ്രാം, ഫ്ലാഗ് ഏരിയ, ടെന്റ് വർക്ക് തുടങ്ങി നിരവധി മേഖലകളിൽ തിളങ്ങിയവരായിരുന്നു ഇവരിൽ പലരും. ആ വർഷം ദേശീയതലത്തിൽ കേരളത്തെ മൂന്നാം സ്ഥാനത്ത് എത്തിച്ച ടീം വർക്കിന് ഉടമകൾ. അതിനു മുൻപോ ശേഷമോ കേരളത്തിന് ആദ്യ മൂന്നു സ്ഥാനങ്ങളിൽ എത്തുവാൻ കഴിഞ്ഞിട്ടില്ല എന്നതുംഈ ടീമിന്റെ തിളക്കം കൂട്ടുന്നു.

ncc-2
1993 ൽ ഡൽഹിയിലെ റിപ്പബ്ലിക് പരേഡിൽ പങ്കെടുത്ത, കേരളത്തിൽനിന്നുള്ള എൻസിസി കെഡറ്റ് ടീം.

സാധാരക്കാർക്കു സ്വപ്നം കാണുവാൻ പോലും കഴിയാത്ത സൗഭാഗ്യങ്ങളാണ് ഡൽഹിയിൽ റിപ്പബ്ലിക് ദിന ക്യാംപിൽ പങ്കെടുക്കുന്ന എൻസിസി കെഡറ്റുകൾക്ക് ലഭിക്കുന്നത്. ഇന്ത്യൻ സേനകൾക്കൊപ്പം റിപ്പബ്ലിക് ദിനത്തിന് രാജ്പഥിലൂടെയുള്ള മാർച്ച്, പ്രധാനമന്ത്രിക്ക് ഗാർഡ് ഓഫ് ഓണർ നൽകൽ, ഇന്ത്യൻ രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും സേനാ മേധാവികളുടെയും ആതിഥ്യം സ്വീകരിച്ച് അവരുടെ ഔദ്യോഗിക വസതികൾ സന്ദർശിക്കുന്നതിനുള്ള അവസരം, തിരഞ്ഞെടുക്കപ്പെടുന്ന കെഡറ്റുകൾക്ക് കാനഡ, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ ആറു മാസം താമസിച്ച് യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമുകളിൽ പങ്കെടുക്കാനുള്ള അവസരം, ഡിഗ്രി കഴിഞ്ഞാൽ താൽപര്യമുള്ളവർക്ക് സിഡിഎസ്ഇ പരീക്ഷ പോലും എഴുതാതെ നേരിട്ട് എസ്എസ്ബി ഇന്റർവ്യൂവിൽ പങ്കെടുക്കാം. സായുധസേനകളിൽ കമ്മിഷൻഡ് റാങ്കിൽ നിയമനം, ഡൽഹി ആഗ്രാ ടൂർ, പോക്കറ്റ് മണി, വിഭവസമൃദ്ധമായ ഭക്ഷണം, ഔദ്യോഗിക പാർട്ടികൾക്ക് പോകുവാനായി സിവിൽ ഡ്രസും കോട്ടും ടൈയും ഷൂവും, തിരിച്ചെത്തിയാൽ രാജ്ഭവനിലും മുഖ്യമന്ത്രിയുടെയോ വിദ്യാഭ്യാസ മന്ത്രിയുടേയോ ഭവനത്തിലും മറ്റുമുള്ള ചായസൽക്കാരങ്ങൾ തുടങ്ങി നിരവധി അവസരങ്ങളും ആനുകൂല്യങ്ങളും സൗഭാഗ്യങ്ങളുമാണ് ക്യാംപിൽ പങ്കെടുക്കുന്ന കെഡറ്റുകൾക്ക് ലഭിക്കുന്നത്.

ഡൽഹിയിലെ കൊടും തണുപ്പിലുള്ള ക്രോസ് കൺട്രി റേസും രാത്രികളിൽ ഉറക്കം പോലും ഒഴിവാക്കി ചെയ്ത ടെന്റ് ഏരിയ വർക്കുകളും കൊടും തണുപ്പിനെ പ്രതിരോധിക്കാൻ സ്ലീപ്പിങ് ബാഗുകളിലെ ഉറക്കവും ദിവസവും രണ്ടു നേരം കുളിച്ചിരുന്നവർ ക്യാംപിലെ ഒരു മാസത്തെ താമസത്തിനിടെ സൂര്യപ്രകാശം ഒരിക്കൽ മാത്രം കണ്ടപ്പോൾ ആ ദിവസം മാത്രം കുളിച്ചതും ട്രെയിനിങ്ങിനിടയിൽ കുരുത്തക്കേട് കാണിച്ചിട്ട് പച്ചവെള്ളം പോലും കുടിക്കാതെ ഒൻപതു കിലോമീറ്ററിനു പകരം 18 കിലോമീറ്റർ‍ റൈഫിൾ മാർച്ച് ചെയ്യേണ്ടി വന്നതും ക്യാംപുകളിലും കേരള എക്സ്പ്രസിൽ ഡൽഹിക്കുള്ള യാത്രയ്ക്കിടയിൽ ഒപ്പിച്ചിരുന്ന വികൃതികളും തമാശകളും എല്ലാം ഇന്നും അവരുടെ ഓർമകളിൽ ഒളിമങ്ങാതെ നിൽക്കുന്നു. 30 വർഷത്തിനിപ്പുറം അവയെല്ലാം അയവിറക്കിക്കൊണ്ട് ആ നൂറു കൂട്ടുകാർ ഒത്തുചേരുകയാണ് 2023 ഡിസംബർ 28ന് പാങ്ങോട് മിലിറ്ററി ക്യാംപസിൽ.

Content Summary:

Decades Later: Kerala's NCC Heroes of 1993 Reunite at Pangod Barracks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com