ADVERTISEMENT

‘‘സ്നേഹത്തെപ്പറ്റി പറഞ്ഞു മനസ്സിലാക്കുവാൻ ഒരു വിചിത്ര ഭാഷ ഞങ്ങൾക്കു പ്രദാനം ചെയ്യണമെന്ന് ഞാൻ ദൈവത്തോട് അപേക്ഷിക്കുന്നു’’ – മലയാളത്തിന്റെ സ്വന്തം മാധവിക്കുട്ടി കുറിച്ച വരികളാണിത്. പക്ഷേ പുതിയ കാലത്തെ കുട്ടികൾക്ക് സ്നേഹം, പ്രണയം, സൗഹൃദം, വിദ്യാഭ്യാസം, കരിയർ സ്വപ്നങ്ങൾ എന്നിവയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട്, നിർവചനമുണ്ട്. തങ്ങൾക്കും മറ്റുള്ളവർക്കും മനസ്സിലാകുന്ന ഭാഷയിൽ ആ വികാരങ്ങളൊക്കെ പ്രകടിപ്പിക്കാൻ അവർക്കു തെല്ലും മടിയില്ല താനും. സ്നേഹം ചൂഷണത്തിന്റെ മുഖം മൂടിയണിഞ്ഞാൽ– അത് സൗഹൃദത്തിലാകട്ടെ, പ്രണയത്തിലാകട്ടെ– പെരുമ്പാമ്പിനെപ്പോലെ വരിഞ്ഞു മുറുക്കി ശ്വാസം മുട്ടിക്കാൻ തുടങ്ങുന്നതുവരെ കാത്തുനിൽക്കാതെ, അതിൽനിന്നു ധൈര്യത്തോടെ ഇറങ്ങിപ്പോരണമെന്ന് അവർ പറയും. കോട്ടയം ബസേലിയസ് കോളജിലെ കുട്ടികൾക്ക് ക്യാംപസ് പ്രണയം, സൗഹൃദം, കരിയർ സ്വപ്നങ്ങൾ എന്നിവയെക്കുറിച്ചുള്ള നിലപാടുകൾ ഇതാണ് :- 

ബസേലിയസ് കോളജിലെ മലയാളം വിഭാഗം വിദ്യാർഥികൾ
കോട്ടയം ബസേലിയസ് കോളജിലെ കുട്ടികൾ.

ഒറ്റപ്പെടുത്താനല്ല ചേർത്തുപിടിക്കാനാണിഷ്ടം
കലാലയ ജീവിതം തുടങ്ങിയതിൽപിന്നെയാണ് വലിയ സുഹൃദ് വലയം ഉണ്ടായത്. എല്ലാ കൂട്ടുകാരോടും സംസാരിക്കാൻ എനിക്കൊരുപാടിഷ്ടമാണ്. എല്ലാ ബന്ധങ്ങളിലുമെന്ന പോലെ സൗഹൃദങ്ങളിലും ടോക്സിസിറ്റി കടന്നു വരാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ പറഞ്ഞു തിരുത്താൻ ശ്രമിക്കും. പക്ഷേ അങ്ങനെയുള്ളവരെ ഒറ്റപ്പെടുത്താനോ മാറ്റി നിർത്താനോ ശ്രമിക്കാതെ എല്ലാവരുടെയുമൊപ്പം ചേർത്തു നിർത്താനാണ് ഞങ്ങൾക്കിഷ്ടം. ചിലയാളുകൾക്ക് ഒറ്റയ്ക്കിരിക്കാനാകും കൂടുതലിഷ്ടം. പക്ഷേ ആ ഒറ്റയ്ക്കിരുപ്പ് അത്ര നല്ലതല്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ആരെങ്കിലും ഒറ്റയ്ക്കിരിക്കുന്നതു കണ്ടാൽ ഞാൻ അവരോടു പോയി സംസാരിക്കാറുണ്ട്. ഒരാളോടു കൂട്ടുകൂടിയാൽ അതുവഴി ഒരുപാടു പേരുടെ സൗഹൃദം കിട്ടുമെന്നാണ് ജീവിതം എന്നെ പഠിപ്പിച്ചത്. ഈ കോളജിൽ വരുന്ന സമയത്ത് എനിക്കിവിടെ ആരെയും അറിയില്ലാരുന്നു. പക്ഷേ ഇപ്പോൾ എല്ലാവരോടും നല്ല കൂട്ടാണ്. എല്ലാവരോടും മിണ്ടിയും പറഞ്ഞും കളിച്ചു ചിരിച്ചു നടക്കുമ്പോൾ ലഭിക്കുന്ന സൗഹൃദത്തിന്റെയും സന്തോഷത്തിന്റെയും വൈബ് ആണ് ഈ ക്യാംപസ് ഞാനുൾപ്പെടെയുള്ള യുവ തലമുറയ്ക്ക് നൽകുന്നത്.  
എബിൻ
മലയാള വിഭാഗം വിദ്യാർഥി
ബസേലിയസ് കോളജ് കോട്ടയം

martin-main-image
മാർട്ടിൻ ജോർജ്ജ്

ഉപരിപഠനവും ജോലിയും വിദേശത്ത് ചെയ്യാൻ മോഹം
ഞങ്ങളുടെ മുൻതലമുറയിൽപ്പെട്ട അപൂർവം ആളുകളാണ് ഉപരിപഠനത്തിനായി വിദേശത്തേക്ക് പോയിരുന്നത്. എന്നാൽ ഞങ്ങളുടെ തലമുറയിൽപ്പെട്ടവരിൽ സാധാരണ ചുറ്റുപാടിൽനിന്നു വരുന്ന വിദ്യാർഥികളുൾപ്പടെയുള്ളവർ ഉപരിപഠനവും കരിയറും വിദേശത്തായിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. മാറിയ സാമൂഹിക ചുറ്റുപാടുകളും വിദ്യാഭ്യാസ സമ്പ്രദായത്തിലെ മാറ്റങ്ങളുമാണ് ഈ തലമുറയെ അതിന് പ്രേരിപ്പിക്കുന്നത്. 
മാർട്ടിൻ ജോർജ്
മലയാള വിഭാഗം വിദ്യാർഥി
ബസേലിയസ് കോളജ്

suvarna-art
സുവർണ

സൗഹൃദത്തിലുമുണ്ട് കോംപ്രമൈസ്
നമുക്ക് ഏറ്റവും അനുയോജ്യരെന്നു തോന്നുന്ന ആളുകളുമായാകും വേഗം കൂട്ടാവുക. പക്ഷേ സ്നേഹവും സൗഹൃദവും നിലനിൽക്കുമ്പോൾപോലും ഒരു പ്രത്യേക കൂട്ടുകെട്ടിൽ പെട്ടുപോയാൽ മറ്റു സൗഹൃദങ്ങൾ മുറിക്കേണ്ടി വരുകയും ഇഷ്ടമില്ലാത്ത കാര്യങ്ങളിൽ സഹകരിക്കേണ്ടി വരുകയുമൊക്കെ ചെയ്യാറുണ്ട്. ചിലപ്പോൾ സ്വന്തം ഇഷ്ടങ്ങളും അഭിപ്രായങ്ങളും പാടേ മാറ്റിവച്ച് ആ സുഹൃദ്‌വലയത്തിലുള്ളവരുടെ അഭിപ്രായം മാത്രം കേൾക്കേണ്ടി വരുകയും അനുസരിക്കേണ്ടി വരുകയും ചെയ്യാറുണ്ട്.
സുവർണ
മലയാള വിഭാഗം വിദ്യാർഥിനി
ബസേലിയസ് കോളജ്

danasree-main-image
ധനശ്രീ കെ.എസ്

ഒന്നിൽ ഉറച്ചു നിൽക്കാൻ കഴിയാത്ത പ്രണയ മനസ്സുകൾ
പുതിയ കാലത്തെ പ്രണയത്തിന് പഴയ കാലത്തേക്കാൾ സത്യസന്ധതയും ആത്മാർഥതയും കുറവാണെന്നു തോന്നിയിട്ടുണ്ട്. പഴയകാലത്തെ പ്രണയത്തിൽ വിശ്വാസ്യതയുടെ ഉറപ്പുണ്ടായിരുന്നു. എന്നാൽ ഇന്ന് ടോക്സിസിറ്റിയും ഫ്ലർട്ടിങ്ങും ചൂഷണവുമെല്ലാം ചേർന്ന് പ്രണയത്തിന്റെ നിറം കെടുത്തുകയാണ്.  ഈ തലമുറയിൽപ്പെട്ടവർക്ക്– അത് ആൺകുട്ടികളായാലും പെൺകുട്ടികളായാലും – പ്രണയം ഒരാളിൽ മാത്രമായി ഒതുക്കാൻ താൽപര്യമില്ലെന്നു തോന്നിയിട്ടുണ്ട്. ഏതെങ്കിലുമൊരു പ്രണയത്തിൽ ഉറച്ചു നിൽക്കാതെ, ചാഞ്ചാടുന്ന മനസ്സോടെ ഒരാളിൽനിന്ന് മറ്റൊരാളിലേക്കെന്ന മട്ടിൽ പ്രണയം അങ്ങനെ തുടരുകയാണ്... 
ധനശ്രീ കെ.എസ്.
മൂന്നാംവർഷ മലയാള വിഭാഗം വിദ്യാർഥിനി
ബസേലിയസ് കോളജ്

ahalya-main-image
അഹല്യ

ബന്ധങ്ങളിൽ വേണ്ടത് സങ്കീർണതയല്ല ആത്മാർഥത
പഴയ കാലത്തേക്കാൾ ബന്ധങ്ങളിൽ കൂടുതൽ സങ്കീർണത പുതിയ കാലത്തു തോന്നുന്നുണ്ട്. സൗഹൃദമായാലും പ്രണയമായാലും ഒരാൾ ആത്മാർഥമായി നിൽക്കുകയും മറ്റൊരാൾ ടോക്സിക് ആകുകയും ചെയ്യുമ്പോൾ ആ ബന്ധത്തിന് അർഥമില്ലാതാകും. അത്തരം ബന്ധങ്ങൾ തുടരുന്നതിനേക്കാൾ അവസാനിപ്പിക്കുന്നതാണ് നല്ലെതെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. 
അഹല്യ
രണ്ടാം വർഷ മലയാള വിഭാഗം വിദ്യാർഥിനി
ബസേലിയസ് കോളജ്

Content Summary:

Campus Chronicles: Baselius College Youths Embrace a New Language of Love and Dreams

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com