എസ്എസ്എൽസിഹിന്ദി : സ്ഥിരം ചോദ്യങ്ങൾ പ്രതീക്ഷിച്ചെത്തിയവരെ നിരാശപ്പെടുത്തിയില്ല
Mail This Article
കെ.പ്രകാശ്
അധ്യാപകൻ,
എസ്എൻജിഎസ്എച്ച്എസ്, കടയ്ക്കോട്, കൊട്ടാരക്കര
സ്ഥിരം ചോദ്യങ്ങൾ പ്രതീക്ഷിച്ചെത്തിയവരെ നിരാശപ്പെടുത്തിയില്ല ഇന്നലെ നടന്ന ഹിന്ദി പരീക്ഷ. ആദ്യപാഠമായ ‘ബീർബഹൂട്ടി’ മിക്കവരും നന്നായി പഠിച്ചിട്ടുണ്ടാകും. അതിൽ നിന്നു തന്നെയുള്ള ചോദ്യങ്ങളുമായി ചോദ്യക്കടലാസ് ആരംഭിച്ചത് കുട്ടികളെ സന്തോഷിപ്പിച്ചു എന്നു പ്രതികരണങ്ങളിൽ നിന്ന് മനസ്സിലായി.
തിരക്കഥ എഴുതാനുള്ള രണ്ടാമത്തെ ചോദ്യത്തിൽ, നൽകിയിരുന്ന സന്ദർഭത്തിൽ തന്നെ ഉത്തരം എഴുതാൻ വേണ്ടത്ര ആശയങ്ങൾ ഉണ്ടായിരുന്നു. ഒരു മാർക്കിന്റെ ചോദ്യങ്ങളെല്ലാം നേരിട്ട് ഉത്തരം എഴുതാൻ കഴിയുന്ന തരത്തിലുള്ളതായിരുന്നതുകൊണ്ടു ഭൂരിഭാഗം കുട്ടികളെയും ബുദ്ധിമുട്ടിച്ചില്ല. 2 സ്കോറിന്റെ വാക്യ പിരമിഡ് പൂർത്തിയാക്കാനുള്ള ചോദ്യവും എളുപ്പമായിരുന്നു. ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക, ചേരുംപടി ചേർക്കുക തുടങ്ങിയ ചോദ്യങ്ങളുടെയും ഉത്തരം മിക്കവരും പ്രയാസപ്പെടാതെ തന്നെ എഴുതിയിട്ടുണ്ടാകും.
4 സ്കോറിന്റെ ചോദ്യങ്ങളെല്ലാം തിരക്കഥാരചന പോലെ തന്നെ കുട്ടികൾക്ക് എളുപ്പത്തിൽ എഴുതാവുന്നതായിരുന്നു. രാജ്യാന്തര ബാലികാ ദിവസത്തിന്റെ സന്ദേശം നൽകാനുള്ള പോസ്റ്റർ, ഗുഠലിയുടെ കത്ത്, ഗംഗിയും ജോഘുവും തമ്മിലുള്ള സംഭാഷണം, ഗംഗിയുടെ സ്വഭാവ ചിത്രീകരണം, ചാർലിയുടെ ആദ്യ സ്റ്റേജ് ഷോയുടെ പത്രറിപ്പോർട്ട്, ആ ദിവസത്തെ അമ്മയുടെ ഡയറി എന്നിവയെല്ലാം കുട്ടികൾ പ്രതീക്ഷിച്ച ചോദ്യങ്ങളായിരുന്നു.
ചോദ്യങ്ങളും അവയുടെ ചോയ്സുകളും ഒരുപോലെ എളുപ്പമുള്ളവയായിരുന്നു എന്ന പ്രത്യേകത ഇത്തവണ കാണാൻ കഴിഞ്ഞു. കുറച്ചു സൂചനകൾ കൂടി നൽകിയിരുന്നുവെങ്കിൽ ശരാശരിക്കു താഴെയുള്ളവർക്ക് ആ ഉത്തരങ്ങളിലേക്ക് എളുപ്പം എത്താമായിരുന്നു.
ഏഴാമത്തെ ‘അകാൽ ഔർ ഉസ്കേ ബാദ്’ എന്ന കവിതയുടെ ആശയം എഴുതാനുള്ള ചോദ്യം പതിവ് രീതിയിൽ തന്നെയായിരുന്നു. 15–ാം ചോദ്യത്തിൽ വിശേഷണ ശബ്ദം ഏതെന്നു കണ്ടെത്താനാണ് ആവശ്യപ്പെട്ടത്. കഴിഞ്ഞ വർഷവും ഇത്തരത്തിലായിരുന്നു ചോദ്യം എന്നതുകൊണ്ട് കുട്ടികൾക്ക് അപരിചിതത്വം തോന്നാൻ വഴിയില്ല. ആദ്യ ക്ലസ്റ്ററിലെ ഉത്തരങ്ങൾ അനായാസം എഴുതിയതിന്റെ ആത്മവിശ്വാസം കുട്ടിയിൽ നിലനിർത്തുന്ന ചോദ്യങ്ങളായിരുന്നു തുടർന്നുവന്നവയും.
പക്ഷേ, 2 മാർക്കിന്റെ വിശകലനാത്മക ചോദ്യങ്ങളുടെ (ചോദ്യം 4,18) ഉത്തരം തന്നിട്ടുള്ള ഖണ്ഡികയിൽ നിന്നു പൂർണമായും നേരിട്ട് എഴുതാൻ സാധിക്കുന്നവയായിരുന്നില്ല. അവ സാഹചര്യം മനസ്സിലാക്കി ചിന്തിച്ച് എഴുതേണ്ടവയായിരുന്നു. അതിൽത്തന്നെ 18–ാം ചോദ്യം കുറച്ചുകൂടി പ്രയാസപ്പെടുത്തിയിട്ടുണ്ടാകും.