അവധിക്കാല പരിശീലനം ഹയർ സെക്കൻഡറി അധ്യാപകർക്കും; നിലവിൽ തുടർ പരിശീലനമില്ലെന്ന് വിലയിരുത്തൽ
Mail This Article
തിരുവനന്തപുരം : ഹൈസ്കൂൾ തലം വരെയുള്ള സ്കൂൾ അധ്യാപകർക്ക് നൽകുന്ന മധ്യവേനൽ അവധിക്കാല പരിശീലനം ഇനി ഹയർ സെക്കൻഡറി അധ്യാപകർക്കും. സംസ്ഥാനത്തെ ഏതാണ്ട് 28,000 വരുന്ന ഹയർ സെക്കൻഡറി അധ്യാപകർക്കും തുടർ പഠനത്തിന്റെ ഭാഗമായ വാർഷിക പരിശീലനം ഉറപ്പാക്കാനുള്ള ആലോചനയിലാണു പൊതു വിദ്യാഭ്യാസ വകുപ്പ്. എസ്‌സിഇആർടിയുടെ നേതൃത്വത്തിൽ രൂപരേഖ തയാറാവുകയാണ്.
നിലവിൽ ഹയർ സെക്കൻഡറി അധ്യാപകർക്ക് സർവീസ് കാലയളവിനുള്ളിൽ 10 ദിവസം നീളുന്ന റസിഡൻഷ്യൽ പരിശീലന ക്യാംപാണ് നിർബന്ധമായുള്ളത്. 60 ശതമാനത്തോളം അധ്യാപകർ ഇതിനകം ഈ ക്യാംപിൽ പങ്കെടുത്തതായാണു കണക്ക്. മറ്റു തുടർ പരിശീലന പരിപാടികളൊന്നുമില്ല. ഈ സാഹചര്യത്തിലാണ് അവധിക്കാല പരിശീലനം നൽകാൻ നീക്കം.
ക്യാംപ് പൂർണമായും റസിഡൻഷ്യലാകില്ല
10–ാം ക്ലാസ് വരെയുള്ള അധ്യാപകർക്ക് നടത്തുന്ന പരിശീലന ക്യാംപ് ഇത്തവണയും ഭാഗികമായി മാത്രമേ റസിഡൻഷ്യലായി നടപ്പാക്കൂ. താൽപര്യമുള്ളവർക്കായി ഒന്നോ രണ്ടോ ക്യാംപുകളാകും 4 ദിവസ റസിഡൻഷ്യൽ ക്യാംപായി സംഘടിപ്പിക്കുക. മറ്റുള്ളവർക്ക് പകൽ മാത്രമുള്ള 5 ദിവസ ക്യാംപിൽ പങ്കെടുക്കാം. റസിഡൻഷ്യൽ ക്യാംപ് നിർബന്ധമാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതിനുള്ള സ്ഥലം കണ്ടെത്തുന്നതും ഭാരിച്ച ചെലവും വിലങ്ങു തടിയാണ്. അധ്യാപക പരിശീലനം 6 മാസത്തിലൊരിക്കലാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ എപ്പോൾ നടത്തുമെന്നതടക്കമുള്ള പ്രായോഗിക പ്രശ്നങ്ങൾ ഏറെയാണ്.