ADVERTISEMENT

നീലക്കുറിഞ്ഞികൾ വളരെ പ്രശ്‌സതമാണ്. വല്ലപ്പോഴും ഒരിക്കൽ പൂക്കുന്ന ഇവ കാണാനായി വിവിധ ദേശങ്ങളിൽ നിന്നാണ് ആളുകൾ മൂന്നാറിലേക്കും മറ്റും എത്തുന്നത്. എന്നാൽ അതിലും അപൂർവമാണ് ചിലെയിലെ ആൻഡിസ് പർവതമേഖലയിൽ കാണപ്പെടുന്ന പുയ ആൽപെട്രിസ് എന്ന ചെടിയുടെ കാര്യം. വളരെ അപൂർവമായി മാത്രമാണ് ഈ ചെടി പുഷ്പിക്കുന്നത്. കൃത്യമായി പറഞ്ഞാൽ പത്തുവർഷത്തിലേറെ സമയമെടുത്താണ് ഇവ പുഷ്പിക്കുന്നത്. ഇത്തരത്തിലൊരു പൂവിടൽ ചടങ്ങിന് ബ്രിട്ടൻ വേദിയായിരിക്കുകയാണ്. ബ്രിട്ടനിലെ ബർമിങ്ങാം ബൊട്ടാണിക്കൽ ഗാർഡൻസിലാണ് പുയ ചെടി ഇപ്പോൾ പുഷ്പിച്ചിരിക്കുന്നത്. ദിവസങ്ങൾ മാത്രമേ ഈ പുഷ്പിക്കൽ നീണ്ടു നിൽക്കുകയുള്ളുവെന്നും ഇതു കാണേണ്ടവർ പെട്ടെന്നു തന്നെ വന്നു കാണണമെന്നും ഉദ്യാന അധികൃതർ ജനങ്ങളെ അറിയിച്ചിട്ടുണ്ട്. പുഷ്പവസന്തം തീരുന്നതിനു മുൻപ് കൃത്രിമമായി പൂവിൽ പരാഗണം നടത്താനുള്ള ശ്രമത്തിലാണ് ഉദ്യാന അധികൃതർ. ധാരാളം പേർ ഈ ചെടികാണാനായി ഉദ്യാനത്തിലേക്ക് എത്തുന്നുണ്ട്.

മധ്യ, തെക്കൻ ചിലെകളിലെ മലനിരകളിൽ സ്വാഭാവികമായുണ്ടാകുന്ന പുയ ആൽപെട്രിസ് കടച്ചക്ക ചെടികളോട് സാമ്യം പുലർത്തുന്നവയാണ്. ഭൂമിയിലെ മറ്റു സസ്യങ്ങളിൽ നിന്നു വിഭിന്നമായുള്ള രൂപത്താൽ അന്യഗ്രഹത്തിൽ നിന്നുള്ള ചെടി എന്നും ഇത് അറിയപ്പെടാറുണ്ട്. സഫയർ ടവർ ചെടി എന്നും ഇതറിയപ്പെടുന്നു. ചിലെയിൽ ഹമ്മിങ്‌ബേഡ് പക്ഷികളാണ് ഈ ചെടിയിൽ പരാഗണം നടത്തുന്നത്. എന്നാൽ ഉദ്യാനത്തിൽ ഇതു കൃത്രിമമായി നടത്തേണ്ടി വരും. പെയിന്റ് ബ്രഷുകൾ ഉപയോഗിച്ചാണ് തങ്ങൾ ഈ പരാഗണം നടത്താൻ പോകുന്നതെന്ന് ഉദ്യാന അധികൃതർ അറിയിച്ചിട്ടുണ്ട്.

(Photo: X/@mezato)
(Photo: X/@mezato)

ബ്രോമെലിയാഡ് എന്ന സസ്യകുടുംബത്തിൽപെട്ടതാണ് ഈ ചെടി. ഭൂമിയിൽ നിന്ന് ഏഴായിരത്തിലധികം അടി ഉയരത്തിലാണ് ഇവ കാണപ്പെടാറുള്ളത്. ഒരു തവണ പുഷ്പിച്ചതിനു ശേഷം നശിച്ചുപോകുന്ന മോണോകാർപിക് വിഭാഗത്തിൽപെടുന്നതാണ് ഈ ചെടി. 1833ൽ എഡ്വേർഡ് ഫ്രീഡ്‌റിക് പോപ്പിങ് എന്ന സസ്യശാസ്ത്രജ്ഞനാണ് ഈ ചെടിയെപ്പറ്റി തന്റെ ഫ്രാഗ്‌മെന്റം സിനോപ്‌സിയോസ് പ്ലാന്റാരം ഫനീറോഗാമും എന്ന പുസ്തകത്തിൽ എഴുതിയത്.

പുയ എന്ന പ്രശസ്തമായ സസ്യകുടുംബത്തിൽ ഇവ ഉൾപ്പെടുന്നു. മോണോകാർപിക് വിഭാഗത്തിലുള്ള 226 സ്പീഷീസുകളിലെ ചെടികൾ ഇതിൽ അംഗമാണ്. ലോകമെങ്ങും അലങ്കാര ആവശ്യത്തിനായി പുയച്ചെടികൾ ഉപയോഗിക്കാറുണ്ട്. ചില പ്രത്യേക സ്പീഷീസുകളെ ചിലെയിൽ സാലഡ് ഉണ്ടാക്കാനായും ഉപയോഗിക്കും,

English Summary:

Sapphire Tower Plant Blooms For First And Last Time In 20 Years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com