ADVERTISEMENT

ഗർഭാവസ്ഥയിലുള്ള ലിംഗനിർണ്ണയം നിയമപരമായി കുറ്റകരമായ നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്.  ഗർഭസ്ഥശിശുക്കളുടെ ലിംഗ നിർണ്ണയത്തില്‍ പഴമക്കാരുടെ പല മിത്തുകളും വിവിധയിടങ്ങളിൽ കേട്ടുകേൾവിയുണ്ട്. ഗർഭസ്ഥ ശിശുവിന്റെ ലിംഗ നിർണ്ണയ മാർഗമെന്ന്  അവകാശപ്പെടുന്ന ഒരു യൂട്യൂബ് വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒരാൾ രണ്ട് ഗ്ലാസ് മൂത്രം എടുത്ത് രണ്ടിലും സോപ്പ് കഷ്ണങ്ങൾ കലർത്തുന്നതാണ് വിഡിയോയിലുള്ളത്. സോപ്പ് കഷ്ണങ്ങൾ കലർത്തിയ ശേഷം 15 മിനിറ്റ് കാത്തിരിക്കാൻ ആവശ്യപ്പെടുന്നു, തുടർന്ന് ഗ്ലാസുകളിലൊന്നിൽ നുരയുന്ന ദ്രാവകം ഉണ്ടെന്ന് കാണിക്കുന്നു, മറ്റൊന്ന് അതേപടി തുടരുന്നു. മൂത്രത്തിൽ സോപ്പ് അലിയുകയോ കുമിളകൾ വരികയോ ചെയ്താൽ നിങ്ങൾക്ക് ആൺകുഞ്ഞാണ് ജനിക്കുന്നതെന്നാണ്  പോസ്റ്റിൽ അവകാശപ്പെടുന്നത്. ഇത്തരത്തിലുള്ള ഒന്നിലധികം വിഡിയോകളാണ് പ്രചരിക്കുന്നത്. എന്നാൽ ഇതിന് പിന്നിലെ സത്യമെന്താണ്? മനോരമ ഒാൺലൈൻ ഫാക്ട് ചെക്ക് വിഭാഗം പരിശോധിക്കുന്നു.

അന്വേഷണം

 വിഡിയോ കാണാം.

വിഡിയോയെക്കുറിച്ച് കൂടുതൽ അന്വേഷിക്കാൻ കീവേഡുകൾ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ ഗർഭിണിയായ സ്ത്രീക്ക് 10 ആഴ്ച ഗർഭാവസ്ഥയ്ക്ക് ശേഷം നടത്തുന്ന രക്തപരിശോധനയാണ് നിപ്ട് ടെസ്റ്റ്  അഥവാ (നോൺ-ഇൻ‌വേസീവ് പ്രീനെറ്റൽ ടെസ്റ്റിങ്). ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണ്ണയവും ഡൗൺ സിൻഡ്രോം പോലെയുള്ള വിവിധ ക്രോമസോം അസാധാരണത്വങ്ങളും ഇതിൽ നിർണ്ണയിക്കാനാകും. ‘വൈ’ ക്രോമസോമിന്റെ സാന്നിധ്യം അല്ലെങ്കിൽ അഭാവം NIPT പരിശോധിക്കുന്നു. ‘വൈ’ ക്രോമസോമിന്റെ സാന്നിധ്യം  ആൺകുട്ടിയുണ്ടെന്ന സൂചനയും അതിന്റെ അഭാവം പെൺകുട്ടിയുടെതും സൂചിപ്പിക്കുന്നു.നിപ്ടിനെക്കുറിച്ച് കൂടുതൽ അറിയാൻ  സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ നൽകുന്ന വിവരങ്ങൾ കാണാം. 

 

റിപ്പോർട്ടുകൾ പ്രകാരം ലിംഗനിർണ്ണയത്തിന് രക്തപരിശോധനയല്ലാതെ മറ്റൊരു മാർഗം അൾട്രാസൗണ്ട് ആണ്. ഗർഭാവസ്ഥയുടെ 14 ആഴ്ചക്കുശേഷം, കുഞ്ഞിന്റെ ജനനേന്ദ്രിയങ്ങൾ അൾട്രാസൗണ്ടിൽ കാണാൻ കഴിയും. ഗർഭാവസ്ഥയുടെ 16 ആഴ്ചകൾക്കുശേഷം പരിശോധന നടത്തുമ്പോൾ കുട്ടിയുടെ ലിംഗനിർണ്ണയം ദൃശ്യവത്ക്കരിക്കാൻ സാധിക്കും. ഇത് ഹാനികരമല്ലാത്തതും 90% വരെ കൃത്യതയുള്ളതുമാണ്.

 

വിഡിയോയിൽ പ്രചരിക്കുന്ന വിഷയത്തെക്കുറിച്ച് ശാസ്ത്രീയമായി അറിയാൻ  പ്രശസ്ത ഗൈനക്കോളജിസ്റ്റിനെ സമീപിച്ചപ്പോൾ  ഇത്തരം വീട്ടുവൈദ്യങ്ങൾ ഫലപ്രദമല്ല, അവയ്ക്ക് ശാസ്ത്രീയമായ അടിത്തറയില്ല എന്ന് വ്യക്തമായി. ആധികാരികമല്ലാത്ത മാർഗങ്ങളിലൂടെ, വീട്ടിൽ ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണ്ണയം നടത്താൻ സാധിക്കില്ല. അൾട്രാസൗണ്ട് അല്ലെങ്കിൽ രക്തപരിശോധന മാത്രമാണ് കുഞ്ഞിന്റെ ജനനത്തിനുമുമ്പ് ലിംഗനിർണയം നടത്താനുള്ള ഏക ശാസ്ത്രീയ മാർഗം. മിഥ്യകളും തെറ്റായ അവകാശവാദങ്ങളുമാണ് പല വിഡിയോകളിലൂടെയും പ്രചരിക്കുന്നത്. ആധുനിക വൈദ്യശാസ്ത്രം ഈ രീതികൾ പ്രോത്സാഹിപ്പിക്കുന്നില്ല. കാരണം ഈ അവകാശവാദങ്ങൾക്ക് ശാസ്ത്രീയ തെളിവുകൾ ഇല്ല. കൂടാതെ, ഇന്ത്യയിൽ ജനനത്തിനു മുമ്പുള്ള ലിംഗനിർണയ പരിശോധന നിയമവിരുദ്ധമാണെന്നും ഡോക്ടർ പറഞ്ഞു.

വസ്തുത

വിഡിയോയിൽ പ്രചരിക്കുന്ന ഗർഭാവസ്ഥയിലുള്ള ലിംഗനിർണ്ണയത്തിന് ശാസ്ത്രീയ തെളിവുകൾ ഇല്ല. അൾട്രാസൗണ്ട് അല്ലെങ്കിൽ രക്തപരിശോധന മാത്രമാണ് കുഞ്ഞിന്റെ ജനനത്തിനുമുമ്പ് ലിംഗനിർണയം നടത്താനുള്ള ഏക ശാസ്ത്രീയ മാർഗം. ഇന്ത്യയിൽ ഗർഭസ്ഥ ശിശുവിന്റെ ലിംഗ പരിശോധന ശിക്ഷാർഹമായ കുറ്റവുമാണ്.

English Summary : Video Exposing a Groundbreaking Approach to Determine the Baby's Gender Before Birth- Fact-Check

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT