ADVERTISEMENT

നവകേരള യാത്രക്കിടെ മുഖ്യമന്ത്രിയുടെ ഗണ്‍മാൻ ഉൾപ്പെട്ട സംഘർഷത്തിന്റെ ചിത്രങ്ങൾ ആയിരുന്നു സമൂഹ മാധ്യമങ്ങൾ നിറയെ. ഇതിനിടെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ കാറില്‍ നിന്നു റോഡില്‍  വീണു കിടക്കുന്ന ഒരു ചിത്രം എടുത്ത് ഇപ്പോള്‍ കഴിഞ്ഞ സംഭവം എന്ന അവകാശവാദത്തോടെ പലരും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസുകാരുമായുള്ള സംഘർഷത്തിൽ ആരോപണ വിധേയനായ ഗണ്‍മാനാണ് ചിത്രത്തിലുള്ളതെന്നാണ് പ്രചാരണം. വാസ്തവമറിയാം.

അന്വേഷണം

സംഘാടകരുടെ ശ്രദ്ധക്ക്!വണ്ടിയിൽ നിന്ന് എന്തോ തെറിച്ചു വീണിട്ടുണ്ട് എന്ന അടിക്കുറിപ്പോടെയാണ് ഒരു പേജിലെ പോസ്റ്റ് .

വൈറൽ ചിത്രം പരിശോധിച്ചപ്പോൾ വിഐപി സെക്യൂരിറ്റി കമാന്‍ഡോ എന്ന ബോഡുള്ള വെള്ള ഇന്നോവ കാറിന് പിന്നിലായി ഒരു സുരക്ഷാ ഉദ്യോഗസ്ഥന്റെ യൂണിഫോമിലുള്ള വ്യക്തി റോഡില്‍ വീണുകിടക്കുന്നതും വാഹനത്തിലിരിക്കുന്ന മറ്റൊരു സുരക്ഷാ ഉദ്യോഗസ്ഥന്‍ പുറത്തേക്ക് നോക്കുന്നതും കാണാം.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഔദ്യോഗിക വാഹനവും  എസ്‌കോര്‍ട്ട് വാഹനങ്ങളും കറുത്ത നിറത്തിലേക്ക് മാറിയത് മുന്‍പ് ഏറെ വാർത്താ പ്രാധാന്യം നേടിയതാണ്. ഇക്കാരണത്താൽ തന്നെ വൈറൽ ചിത്രം പഴയതാണ് എന്ന് അനുമാനിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹനവ്യൂഹത്തിന്റെ നിറം മാറ്റം സംബന്ധിച്ച് മനോരമ ഓൺലൈൻ നൽകിയ വാർത്ത കാണാം. വാർത്തയിൽ നിന്ന് മുഖ്യമന്ത്രിയുടെയും മറ്റ് എസ്കോട്ട് വാഹനങ്ങളുമടക്കം 2021 മുതൽ തന്നെ കറുപ്പ് നിറത്തിലേയ്ക്ക് മാറിയതായി വ്യക്തമായി. 

പിന്നീട് ഞങ്ങൾ നവകേരള സദസുമായി ബന്ധപ്പെട്ട വിവിധ ജില്ലകളിലെ വിഡിയോകൾ പരിശോധിച്ചു. അവയിലൊന്നും മുഖ്യമന്ത്രിയുടെ കറുത്ത എസ്കോര്‍ട്ട് വാഹനങ്ങളല്ലാതെ വൈറൽ ചിത്രത്തിലേതിന് സമാനമായ വാഹനങ്ങൾ കണ്ടെത്താൻ സാധിച്ചില്ല. കൂടുതൽ വ്യക്തതയ്ക്കായി മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതല നിർവ്വഹിച്ച പൊലീസുകാരുമായി ഞങ്ങൾ സംസാരിച്ചു. ചിത്രം പഴയതാണെന്നും സുരക്ഷാ ജീവനക്കാരന്‍, വാഹനം മുന്നോട്ടെടുക്കുന്നതിനിടെ കയറാന്‍ ശ്രമിച്ചപ്പോള്‍  റോഡില്‍ വീഴുന്ന ദൃശ്യമാണ് പ്രചരിക്കുന്നതെന്നും വ്യക്തമായി. 

വാസ്തവം

യൂത്ത് കോൺഗ്രസ് സംഘർഷത്തിൽ ആരോപണ വിധേയനായ ഗണ്‍മാന്‍ നവകേരള സദസിനിടെയാണ് നിലത്തു വീണത് എന്ന പ്രചാരണം വ്യാജമാണ്. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അടിതെറ്റി വാഹനത്തിൽ നിന്ന് റോഡില്‍ വീണതായി പ്രചരിക്കുന്ന ചിത്രത്തിന് നവകേരള സദസുമായി ബന്ധമില്ല.  

English Summary : The propaganda that the accused gunman in the Youth Congress conflict fell to the ground during the Nava Kerala Sadhas is false

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com