ADVERTISEMENT

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച പ്രോജക്ട് ശക്തിയുടെ ഭാഗമായി ഇൻഡ്യ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ  നിന്ന്

തിരുവനന്തപുരം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്റെ ഒരു വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. തിരുവനന്തപുരത്ത് ബിജെപിയാണ് മുന്നിലെന്ന് അദ്ദേഹം സമ്മിതിച്ചുവെന്ന രീതിയിലാണ് 14 സെക്കന്റ് ദൈര്‍ഘ്യമുള്ള വിഡിയോ ക്ലിപ്പ് പ്രചരിക്കുന്നത്. 

"തിരുവനന്തപുരത്ത് ബിജെപി മുന്നിലാണെന്ന് പന്ന്യന്‍ രവീന്ദ്രന്‍ സമ്മതിക്കുന്നു." എന്നുള്ള പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ കാണാം 

ravi

എന്നാല്‍, വൈറല്‍ പോസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡേയുടെ അന്വേഷണത്തില്‍ കണ്ടെത്തി. പന്ന്യന്‍ രവീന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ നിന്ന് എഡിറ്റ് ചെയ്തു മാറ്റിയ വിഡിയോ ക്ലിപ്പാണ് പ്രചരിക്കുന്നത്.

ഫെയ്‌സ്ബുക് പോസ്റ്റിന്റെ ആര്‍ക്കൈവ് ചെയ്ത ലിങ്ക്

∙അന്വേഷണം

വൈറല്‍ വിഡിയോയില്‍ ഏഷ്യാനെറ്റിന്റെ ലോഗോയും 2024 ഏപ്രില്‍ 24 എന്ന തിയതിയും കാണാം. അതുകൊണ്ട് തന്നെ ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത വാര്‍ത്തയാകുമെന്ന സൂചനയിലാണ് അന്വേഷണം നടത്തിയത്. കീവേര്‍ഡ് സെര്‍ച്ച് നടത്തിയപ്പോള്‍ ഏപ്രില്‍ 24ന് സമാനമായ പ്രതികരണം ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് ഏഷ്യാനെറ്റ് ന്യൂസ്  നല്‍കിയിട്ടുള്ളതായി കണ്ടെത്തി. 

5.52 മിനിട്ട് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ റിപ്പോര്‍ട്ടറുടെ ഏതാനും ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയാണ് പന്ന്യന്‍ രവീന്ദ്രന്‍. "മണ്ഡലം കമ്മറ്റികള്‍, ഏരിയ കമ്മറ്റികള്‍ എന്നിവിടങ്ങളില്‍ നിന്നുവന്നിട്ടുള്ള കണക്കുകള്‍ അനുസരിച്ച് എങ്ങനെയാണ് വിലയിരുത്തുന്നത് ?"എന്ന് 1.40 മിനിട്ടിലുള്ള ചോദ്യത്തിന് പന്ന്യന്‍ മറുപടി പറയുന്നതിന്റെ ഒരു ഭാഗമാണ് വൈറല്‍ വീഡിയോയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

"നമ്മള്‍ തുടങ്ങിയടുത്തല്ല, ഇപ്പോഴുള്ളത്. നമ്മളിപ്പോള്‍ വളരെ മുന്നിലാണ്. വളരെ വളരെ മുന്നിലാണ്. നമ്മളാണ് മുന്നില്‍ നില്‍ക്കുന്നത്. ഇപ്പോള്‍ എനിക്ക് തോന്നുന്നത് ഈ മണ്ഡലത്തില്‍ നമ്മളും ബിജെപിയും തമ്മിലുള്ള ഒരു മത്സരമാണ് നടക്കുന്നത്. ഏതാണ്ട് അങ്ങനെയാണ്. (ഇടതുപക്ഷവും ബിജെപിയും തമ്മിലുള്ള മത്സരമാണോ എന്ന് റിപ്പോര്‍ട്ടര്‍ വ്യക്തതയ്ക്ക് വേണ്ടി ചോദിക്കുമ്പോള്‍ അദ്ദേഹം അതെയെന്ന് പറയുകയാണ്) കാരണം എന്ന് പറഞ്ഞാല്‍ ഇവര്, യുഡിഎഫിന്റെ വോട്ടിങ്ങനെ ചോര്‍ന്നു പോകുന്നു. രണ്ടു മൂന്ന് കാരണങ്ങളുണ്ട്. ഒന്ന് ജനങ്ങെളുടെയിടയില്‍ നിലവിലുള്ള എംപിയെ കുറിച്ച് നല്ല അഭിപ്രായമല്ല. അദ്ദേഹത്തിനുള്ള പിന്തുണ ഇങ്ങനെ കൊഴിഞ്ഞ് കൊഴിഞ്ഞ് പോകുവാ. പിന്നെ മറ്റ് പലതരത്തിലുള്ള വോട്ടുകളൊക്കെ പോകുവാ. അങ്ങനെ പോകുമ്പോള്‍ ആ ബൂത്തിലെ കുറച്ച് വോട്ട് പല രീതിയില്‍ സ്വാധീനിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്. ആ സ്വാധീനിക്കുന്ന കുറെ വോട്ടുകള്‍ അങ്ങോട്ടുപോകും. അതുകൊണ്ട് എനിക്കു തോന്നുന്നു ഇപ്പോഴത്തെ നമ്മുടെ ലേറ്റസ്റ്റ് വരവ് നോക്കുമ്പോള്‍ കുറച്ചൂടെ മുമ്പേ നില്‍ക്കുന്നത് ബിജെപിയാണ്. നമ്മള്‍ അവരോടാണ് ഫൈറ്റ് ചെയ്യേണ്ടത്. പക്ഷേ അവരും നമ്മളും തമ്മിലുള്ള അകലം നമ്മുടെ കണക്കനുസരിച്ച് ഒരു ഒമ്പത് ഒമ്പതര ശതമാനത്തിലധികമുണ്ട്, നമ്മള്‍ തമ്മില്‍." എന്നാണ് പന്ന്യന്‍ രവീന്ദ്രന്‍ മറുപടി പറയുന്നത്. 

തൊട്ടടുത്ത ചോദ്യത്തിന് ബിജെപിയും -എല്‍ഡിഎഫും തമ്മിലാണ് തിരുവനന്തപുരത്ത് മത്സരമെന്ന് അദ്ദേഹം മറുപടി നല്‍കുന്നുണ്ട്. തീരദേശ മേഖലയിലും ന്യൂനപക്ഷ മേഖലയിലുമുള്ള ശശി തരൂരിന്റെ പിന്തുണ കുറഞ്ഞിട്ടുണ്ട്. ഇത് ബിജെപിക്കും എല്‍ഡിഎഫിനുമായി കിട്ടുമെന്നും ന്യൂനതകള്‍ എല്ലാം പരിഹരിച്ച് ഇത്തവണ എല്‍ഡിഎഫ് വിജയിക്കുമെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറയുന്നു. ഏഷ്യാനെറ്റ് നല്‍കിയ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം ചുവടെ കാണാം.

നിശബ്ദ പ്രചാരണം നടക്കുന്നതിനിടെ ഇന്ന് പന്ന്യന്‍ രവീന്ദ്രന്‍ അമൃത ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലും വിജയ പ്രതീക്ഷയിലാണെന്ന് വ്യക്തമാക്കുന്നുണ്ട്. സംസ്ഥാനത്താകെ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരമെങ്കിലും തിരുവനന്തപുരത്ത് യുഡിഎഫിനുള്ള പിന്തുണ വളരെ കുറഞ്ഞതായി വ്യക്തമാണെന്ന് അദ്ദേഹം പറയുന്നു. യുഡിഎഫും ബിജെപിയും തമ്മില്‍ മത്സരിക്കുന്നത് രണ്ടാം സ്ഥാനത്തിനുവേണ്ടിയാണെന്ന് പറഞ്ഞ പന്ന്യന്‍ തിരുവനന്തപുരത്ത് അടിയൊഴുക്കിനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. അമൃത ടിവി നല്‍കിയ വാര്‍ത്ത ഇവിടെ കാണാം

ലഭ്യമായ വിവരങ്ങളില്‍ നിന്നും പ്രചാരത്തിലുള്ളത് എഡിറ്റ് ചെയ്ത വിഡിയോയാണെന്ന് വ്യക്തമായി. ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ ഇടതുപക്ഷമാണ് വിജയിക്കുകയെന്നും തിരുവനന്തപുരത്ത് ബിജെപി കോണ്‍ഗ്രസിനെക്കാള്‍ ശക്തമായെന്നുമാണ് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞത്.

∙വസ്തുത

പന്ന്യന്‍ രവീന്ദ്രന്‍ ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ നിന്നുള്ള കുറച്ച് ഭാഗം മാത്രം എഡിറ്റ് ചെയ്താണ് പ്രചാരണം. തിരുവനന്തപുരത്ത് ബിജെപിയും-എല്‍ഡിഎഫും തമ്മിലാണ് മത്സരമെന്നും മണ്ഡലത്തില്‍ യുഡിഎഫിനേക്കാള്‍ മുന്നിലാണ് ബിജെപി എന്നുമാണ് പന്ന്യന്‍ രവീന്ദ്രന്‍ പറയുന്നത്.

English Summary :The campaign has edited only a small part from Pannyan Ravindran's interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com