ADVERTISEMENT

ഷാർജ∙ കഴിഞ്ഞ 43 വര്‍ഷങ്ങളായി ദുബായില്‍ സ്ഥിര താമസമാക്കിയ ഞാന്‍ ഉഷാ ചന്ദ്രന്‍ തന്‍റെ പുതിയ പുസ്തകമായ  “വീഞ്ഞുകളുടെ ഈറ്റില്ല"ത്തിന്‍റെ എഴുത്തനുഭവങ്ങൾ പങ്കിടുന്നു: 

യാത്രാവിവരണം വെറുമൊരു സഞ്ചാരസാഹിത്യം മാത്രമായിക്കൂടാ. അനുഭവങ്ങളുടെ നേർസാക്ഷിവിവരണം കൂടി ആവണം  എന്നെനിക്ക് നിര്ബ്ബന്ധമുണ്ടായിരുന്നു. കണ്ടുംകേട്ടും അനുഭവിച്ചും എഴുതുക. അപ്പോഴേ അനുവാചകന്  പൂർണ്ണമായ ആസ്വാദനക്ഷമതയും വായനാസുഖവും കൈവരൂ എന്നുള്ളതാണ് എന്റെ കാഴ്ചപ്പാടുംവിശ്വാസവും. അങ്ങനെ എഴുതുമ്പോഴാണ് അവയ്ക്ക് ആത്മാവുണ്ടാകുന്നത് . നേരിൽ കണ്ടു ബോധിക്കുക എന്ന താത്പര്യം  കണക്കിലെടുത്താണ് പലനാളത്തെ ആലോചനയ്ക്കൊടുവിൽ യൂറോപ്പിനും ഏഷ്യയ്ക്കും മദ്ധ്യേ സ്ഥിതിചെയ്യുന്ന, റഷ്യയുമായി തോളുരുമ്മി നില്ക്കുന്ന.. ജോർജിയ എന്ന സ്ഥലം സന്ദർശിക്കാനായി തീരുമാനിച്ചത് കരിങ്കടലിന്റെ നാടായ, നീണ്ട പർവ്വതനിരകളുടെ നെടുതായ സാന്നിധ്യംകൊണ്ട് മനോഹരിയായ ‘ജോർജിയ’ എന്ന കൊച്ചു രാജ്യത്തേക്ക് അങ്ങനെയാണ് ഞങ്ങൾ , ‍ ഞാനും മകനും കുടുംബവും അടങ്ങുന്ന നാലംഗ സംഘം യാത്രയ്ക്കൊരുങ്ങുന്നത്‌.


ഉഷാ ചന്ദ്രന്‍റെ പുസ്തകത്തിന്‍റെ കവർ
ഉഷാ ചന്ദ്രന്‍റെ പുസ്തകത്തിന്‍റെ കവർ

വരും തലമുറ എന്നിലൂടെ മറ്റൊരു രാജ്യത്തെ അറിയുക എന്നത് എനിക്കും എന്റെ പിൻഗാമികൾക്കും ആത്മസാക്ഷാത്ക്കാരത്തിന്റെ നിർവൃതി പ്രദാനം ചെയ്യുമെന്നതിൽ തർക്കമില്ല. യാത്ര പുറപ്പെടുമ്പോള്‍ എഴുതണം, അവിടത്തെ ഞാൻ കണ്ടതും കേട്ടതുമായ കാര്യങ്ങൾ   ലോകത്തെ അറിയിക്കണം എന്നൊരു ഉദ്ദേശ്യം തീർച്ചയായും  എനിക്കുണ്ടായിരുന്നു. യാത്രകൾ എന്നെ സംബന്ധിച്ച് വളരെയധികം അനിഷ്ടവും ക്ലേശകരവുമായ ഒന്നാണ്. പക്ഷേ, ലക്ഷ്യം മാർഗത്തെ സാധൂകരിക്കും എന്നാണല്ലോ? യാത്രയിലെ ബുദ്ധിമുട്ടുകൾ  തരണം ചെയ്യാന്‍ എന്‍റെ ഇച്ഛാശക്തി എന്നെ തുണച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ?.ഓരോചുവടുവയ്പ്പിലും എഴുതാനുള്ള അസംസ്കൃത വസ്തുക്കള്‍ക്കായി ഞാൻ തിരച്ചില്‍നടത്തിക്കൊണ്ടേയിരുന്നു. കുട്ടികള്‍ എല്ലാ പിന്തുണയോടെയും എനിക്കൊപ്പം നിലകൊണ്ടത് ഏറെ ആശ്വാസകരമായി.

യാത്രാ വിവരണം കുറിയ്ക്കുമ്പോള്‍ സാധാരണ സഞ്ചാര കുറിപ്പുകളിൽ നിന്ന് വേറിട്ടൊരു എഴുത്തു ശൈലിയാണ് ഞാനെപ്പോഴും അവലംബിക്കാറുള്ളത്. വായനക്കാരന് മുഷിച്ചിൽ തോന്നരുത് എന്ന ഉദ്ദേശം കൂടി ഉള്ളതുകൊണ്ട്, ഹൃദ്യമായ കാഴ്ചകളോടൊപ്പം നിങ്ങൾക്ക്നിസ്സാരമെന്നു തോന്നാവുന്ന എന്റെ അനുനിമിഷമുള്ള ചെറുതും  വലുതുമായ അനുഭവങ്ങളുംകൂടി ചേർത്തുവച്ച്  വളരെ ലളിതമായ രീതിയില്‍ പറഞ്ഞു പോകുകയാണ് ഞാൻ ഈ യാത്രാക്കുറിപ്പിലൂടെ . എന്‍റെ തൂലികയില്‍ അവ തികഞ്ഞ സ്വാതന്ത്ര്യം അനുഭവിക്കാറുണ്ട്. അതുകൊണ്ടത് വായനക്കാരനു പരമാവധി  ആസ്വദിക്കാന്‍ കഴിയുംഎന്ന വിശ്വാസവും എനിക്കുണ്ട്. നിങ്ങള്‍ ഒരു സഞ്ചാരിയെ അറിയുന്നില്ല, അപ്പോള്‍. എന്നോടൊപ്പം യാത്ര ചെയ്യുന്നു. അനുഭവങ്ങള്‍ നാം ഒരുമിച്ച് പങ്കിടുന്നു. അത്രമാത്രം!

ആത്മാർത്ഥമായി പറഞ്ഞാൽ എഴുതുക എന്ന  ലക്ഷ്യമിട്ടുകൊണ്ട്  ഞാൻ നടത്തിയ ഈ യാത്ര ലക്‌ഷ്യം നിറവേറ്റി   എന്നതിലും അത് പുസ്തകമായി പുറത്തുവന്നതിലും   ഞാനേറെ ചാരിതാർഥ്യയാണിന്ന്.  ഈ യാത്രയിലുടെ നീളമുള്ള ഹൃദ്യമായ കാഴ്ചകളും ഏതാനും പൗരാണിക കേന്ദ്രങ്ങളും സ്മാരകങ്ങളും എന്‍റെ അനുഭവങ്ങളും കൂട്ടിച്ചേർത്ത്  നർമ്മോക്തികലർത്തി എഴുതിയ, ‘വീഞ്ഞുകളുടെ ഈറ്റില്ലം’ ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ ഈ മാസം ഒൻപതിന് രാത്രി   10ന് പ്രകാശനം ചെയ്യും.  പ്രഭാത്‌ ബുക്ക്സാണ് പ്രസാധകർ.

English Summary:

A Journey to Write Sharjah International Book Fair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com