ADVERTISEMENT

ഷാർജ/കൽബ ∙ പ്രളയക്കെടുതിയിൽ നിന്നു കരകയറാനാവാതെ ഷാർജ. മലയാളികൾ ഉൾപ്പെടെ നൂറുകണക്കിന് കുടുംബങ്ങളാണ് കെട്ടിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. അൽഖാൻ, അബുഷഗാറ, അൽഖാസിമിയ, അൽനാബ, കൽബ തുടങ്ങിയ പ്രദേശങ്ങളിലാണു മഴക്കെടുതി രൂക്ഷം. അരയ്ക്കൊപ്പം വെള്ളം ഉയർന്നതോടെ പല ബഹുനില കെട്ടിടങ്ങളിലും താമസിക്കുന്നവർ ഒറ്റപ്പെട്ടു. വെള്ളം കയറി സാധനങ്ങൾ നശിച്ചതിനാൽ കടകളും അടച്ചിട്ടിരിക്കുകയാണ്. ഭക്ഷണവും വെള്ളവും ഓർഡർ ചെയ്താലും ലഭിക്കാത്ത സ്ഥിതിയാണ്. മലയാളികൾ ഉൾപ്പെട്ട സന്നദ്ധ പ്രവർത്തകർ പല കുടുംബങ്ങൾക്കും ഭക്ഷണവും വെള്ളവും എത്തിക്കുന്നുണ്ട്. എന്നാൽ, എത്തിക്കുന്ന വിഭവങ്ങൾ എല്ലാവർക്കും വിതരണം ചെയ്യാൻ മാത്രം തികയുന്നില്ല. 

∙ ആശയവിനിമയം നഷ്ടമാകുന്നു
ദിവസങ്ങളായി നിലച്ച വൈദ്യുതി പുനഃസ്ഥാപിച്ചിട്ടില്ല. മൊബൈൽ ചാർജ് ചെയ്യാൻ കഴിയാത്തതിനാൽ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിവരം അറിയിക്കാനും കഴിയുന്നില്ല. ഫ്ലാറ്റിൽ തുടർന്നാൽ അപകടമാകുമെന്നു മനസ്സിലായതോടെ അരയ്ക്കൊപ്പം വെള്ളത്തിൽ നീന്തി സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ ബന്ധുവീട്ടിലേക്കു മാറിയതായി ഷാർജ അൽഖാസിമിയയിൽ താമസിക്കുന്ന തിരുവനന്തപുരം വർക്കല സ്വദേശി ജീന പ്രമദ് പറഞ്ഞു. 

ചിത്രം: നിജിൽ ജയിംസ്
ചിത്രം: നിജിൽ ജയിംസ്

∙ പഠിക്കാനാവാതെ വിദ്യാർഥികൾ
സ്കൂളുകളിൽ ഓൺലൈസ് ക്ലാസ് ഉണ്ടെങ്കിലും വൈദ്യുതിയില്ലാത്തതിനാൽ വിദ്യാർഥികൾക്ക് ക്ലാസിൽ ഹാജരാകാൻ കഴിയുന്നില്ല. 

∙ നീന്തിയെത്തുന്ന സഹായം
ഭക്ഷണവും വെള്ളവുമായി സന്നദ്ധ പ്രവർത്തകർ ക്യാംപ് ചെയ്യുന്നിടങ്ങളിലേക്കുപോലും പോകാനാവാത്ത സ്ഥിതിയുണ്ട്. വെള്ളക്കെട്ടുള്ള ഭാഗങ്ങളിലേക്ക് വാഹനങ്ങൾ കടത്തിവിടുന്നുമില്ല. ദൂരദിക്കുകളിൽ വാഹനം നിർത്തി കിലോമീറ്ററുകളോളം വെള്ളത്തിലൂടെ നടന്നാണ് കുടുങ്ങിക്കിടക്കുന്നവർക്ക് കുടിവെള്ളവും ഭക്ഷണസാധനങ്ങളും എത്തിക്കുന്നത്.

ചിത്രം: നിജിൽ ജയിംസ്
ചിത്രം: നിജിൽ ജയിംസ്

∙ സാധനങ്ങൾ കിട്ടാനില്ല
പാല്, തൈര്, പഴം, പച്ചക്കറി, ഖുബൂസ് തുടങ്ങിയ അവശ്യവസ്തുക്കൾ എത്താത്തതും വിനയായി. സാധനങ്ങൾ നൽകാനാകാതെ കച്ചവടക്കാരും കിട്ടാതെ ജനങ്ങളും വിഷമിക്കുന്നു. നിത്യോപയോഗ സാധനങ്ങളുമായി വിവിധ മേഖലകളിൽനിന്ന് എത്തേണ്ട വാഹനങ്ങൾ വെള്ളക്കെട്ടുമൂലം എത്താത്തതാണ് പ്രശ്നം.  ഇന്നോ നാളെയോ പ്രതിസന്ധിക്കു പരിഹാരമാകുമെന്നാണ് പ്രതീക്ഷയെന്നും കച്ചവടക്കാർ പറയുന്നു.

ചിത്രം: നിജിൽ ജയിംസ്
ചിത്രം: നിജിൽ ജയിംസ്

∙ വീടുകളിലെ ഭക്ഷണവും തീർന്നു
റഫ്രിജറേറ്ററിൽ സൂക്ഷിച്ചിരുന്ന സാധനങ്ങളെല്ലാം തീർന്നു. കടകളിലും ഫ്രോസൺ ഉൽപന്നങ്ങൾ തീർന്നത് പ്രതിസന്ധി രൂക്ഷമാക്കി. 3 ദിവസമായി വീട്ടിൽ കുടുങ്ങിക്കിടക്കുകയാണെന്നും  രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ടെന്നും അടൂർ സ്വദേശിയും ദുബായ് സിലിക്കൺ ഒയാസിസിൽ ലൈറ്റിങ് കമ്പനിയുടെ മേഖലാ മേധാവിയുമായ കുരുവിള ബർസ്‍ലി പറഞ്ഞു. ഷോർട്ട് സർക്യൂട്ട് മൂലം അപകടം ഉണ്ടാകാതിരിക്കാനാണ് വൈദ്യുതി പുനഃസ്ഥാപിക്കാത്തതെന്നാണ് അധികൃതർ പറയുന്നത്. 

∙ ജോലിക്ക് പോകാനാകാതെ
ദുബായിൽ ജോലി ചെയ്യുന്ന പകുതിയോളം പേർ താമസിക്കുന്നത് താരതമ്യേന വാടക കുറഞ്ഞ ഷാർജയിലാണ്. മഴക്കെടുതി മൂലം തിങ്കളാഴ്ച മുതൽ ജോലി പോകാനാകാത്ത സ്ഥിതിയാണ്. ദുബായിലേക്കുള്ള റോഡിലെ വെള്ളക്കെട്ട് നീങ്ങിയെങ്കിലും വീടിനു പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ്. വാഹനങ്ങളും കേടായി.

English Summary:

UAE Rain : Sharjah is unable to recover from the flood

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com