ADVERTISEMENT

മരണം വെറുമൊരു നാൾ  ഓർക്കുക  മർത്യാ  നീ.

കൂടെപ്പോരും  നിൻ  ജീവിത  ചെയ്തികളും .ഇവൻറ്  മാനേജ്‌മെന്റ്  കമ്പനിക്കാരുടെ  സൗണ്ട് സിസ്റ്റം  ഉറക്കെ പാടി.  

മത്തായിച്ചന്റെ  ഇരുപത്തൊന്നു ഗ്രാം ഭാരമുള്ള ആത്മാവ്  സീലിങ് ഫാനിന്റെ ലീഫിൽ  അലസമായി ഇരുന്നു കൊണ്ട്  നേരെ താഴെ  മൊബൈൽ  മോർച്ചറിയിൽ  നീണ്ടു നിവർന്നു  കിടക്കുന്ന സ്വന്തം ബോഡിയിലേക്ക് നോക്കി.  മക്കളുടെ കൂട്ടുകാരും  ക്ലബ്ബ്കാരും ഓഫീസുകാരും ഒക്കെ കൊണ്ട് വെച്ച റീത്തുകളും  പൂക്കളും  കൊണ്ട്  കോഫിൻ കാസ്കറ്റിന്റെ മുകൾഭാഗം മൂ ടിയിരിക്കുന്നു. റീത്തിന്റെയും  ബൊക്കെയുടെയും  ഒക്കെ മുകളിൽ പേരും  ഉണ്ട്. നല്ല പരസ്യം. ഫോൺ നമ്പർ കൂടി വെക്കാമായിരുന്നു. അല്ല, മരണ വീട്ടിലെ സന്ദർശകർക്ക് ആർക്കെങ്കിലും ഉപകാരപ്പെട്ടാലോ?  ആത്മാവ്  മത്തായിക്ക്  ചിരിവന്നു.

 

അയ്യോ എന്റെ അപ്പച്ചൻ പോയേ, 

എന്നേം കൂടെ കൊണ്ട് പോകോ ..

ഉറക്കെ നിലവിളി കേട്ടാണ്  ആത്മാവ് മത്തായി  താഴേക്ക്  നോക്കിയത്. രണ്ടാമത്തെ മകൾ ലിസാമ്മയാണ്.  കഴിഞ്ഞ ശനിയാഴ്ച ഒന്ന് ആശുപത്രി വരെ പോകാൻ കൂട്ട് വിളിച്ചപ്പോ യുകെജിയിൽ  പഠിക്കുന്ന  കൊച്ചു മകന്  പരീക്ഷയാണ്  സമയമില്ല എന്ന് പറഞ്ഞവളാണ്. ഇപ്പൊ അവളെ കൂടെ കൊണ്ട് പോകാൻ.

അന്നാമ്മേടെ  അതെ സ്വഭാവം 

മത്തായിച്ചൻ നേരത്തെ മരിച്ച പെണ്ണുമ്പിള്ളയെ  ഓർത്തു.

പെട്ടന്നൊരു  മൂളൽ ശബ്ദം.

മത്തായിച്ചന്‍ ഇരുന്നിടത്ത് നിന്നും തെറിച്ചു. വെന്റിലേഷൻ വഴി കിടപ്പ് മുറിയുടെ അലമാരയുടെ മുകളില്‍. 

ഏതോ കുരുത്തം കേട്ടവന്‍ ഫാന്‍ ഓണ്‍ ചെയ്തതാണ്.

ഒരു കണക്കിന് നന്നായി, ലിസാമ്മേടെ അലര്‍ച്ച സഹിക്കാന്‍ വയ്യാരുന്നു .മത്തായിച്ചന്‍ അലമാരമുകളില്‍ ഇരുന്നു താഴേക്ക്‌ നോക്കി. നല്ല വ്യൂ , ഇങ്ങനെ ഒരു ആംഗിളില്‍ മേശയും കസേരയും ഒക്കെ കാണുന്നത് ആദ്യമാണ്. ഇന്റീരിയര്‍ ഡിസൈനറുടെ പ്ലാനില്‍ കാണുന്നത് പോലെ തന്നെ. ഒരു റിയലിസ്റ്റിക് ത്രിമാന കാഴ്ച. മത്തായിച്ചന്‍ ഒന്നുകൂടി അമർന്നിരുന്നു.

 

വടക്ക് വശത്തെ തെങ്ങിന്‍ തോപ്പില്‍ നിന്നും ഒരു കാറ്റ് ജനലില്‍ കൂടി ഉള്ളിലേക്ക് പറന്നു കയറി .മത്തായിച്ചന്‍ പറന്നു പോകാതെ മസില് പിടിച്ചിരുന്നു . ദേ ഇരിക്കുന്നു അടുത്ത് ഒരുത്തൻ .ഒന്ന് ഞെട്ടിയെങ്കിലും , പെട്ടന്ന് സമനില വീണ്ടെടുത്ത്‌ മത്തായിച്ചന്‍ ലോഹ്യം ചോദിച്ചു ..

കാറ്റടിച്ചു കൊണ്ട് വന്നതാ അല്ലെ ?

ചീകിയൊതുക്കിയ മുടിയിഴകൾക്കിടയിൽ നിന്ന് പഴുത്ത മഞ്ചാടിയിലകൾ കൈ കൊണ്ട് തട്ടിക്കളഞ്ഞു കൊണ്ട് അതെ എന്ന് അയാൾ തലയാട്ടി.

ഞാൻ ‍ മത്തായി. മത്തായിച്ചൻ സ്വയം ഇൻട്രൊഡ്യൂസ് ചെയ്തു .

മയ്യത്തായെന്നോ? നിങ്ങൾ നസ്രാണിയല്ലിയോ ?

മയ്യത്തായീന്നല്ലടോ,

മത്തായീന്നു. 

എന്റെ പേരാ പറഞ്ഞതു.

തമാശക്കാരനാല്ലേ ?

മത്തായിച്ചൻ ‍ കുലുങ്ങിച്ചിരിച്ചു.

എന്തായിരുന്നു തന്റെ പേര് ?

ഞാന്‍ സുശീലന്‍.

ചങ്ങനാശേരി ഊളക്കാട്ട് സുശീലന്‍.

ആഗതന്‍ ഇത്തിരി ഘനത്തില്‍ പറഞ്ഞു.

ഈ സാഗർ ‍ ഏലിയാസ് ജാക്കി ഒക്കെ പോലെ .... ല്ലേ ? മത്തായിച്ചന്റെ കൗണ്ടർ ‍അറ്റാക്ക്‌.

ആഗതനും അതങ്ങ് ആസ്വദിച്ചു ചിരിച്ചു.

പിന്നെന്നാ പോകാതെ ഇങ്ങനെ കറങ്ങി നടക്കുന്നത് സുശീലാ ? മത്തായിച്ചന്‍ കാര്യത്തിലേക്ക് കടന്നു ..

ഓ എന്നാ പറയാനാ , നമ്മടെ വിശ്വാസം അനുസരിച്ച് , എന്തെങ്കിലും അടങ്ങാത്ത ആഗ്രഹം ഒണ്ടേൽ അത് സാധിക്കുന്ന വരെ ഇതിലേ അലയുമെന്നെ.

ശെടാ , ഇനി ഇപ്പൊ ഈ മരിച്ചു കഴിഞ്ഞു എങ്ങനെ ആഗ്രഹം സാധിക്കാനാ സുശീലാ ? ഇതാ പറയുന്നത് മരിച്ചവർക്കെങ്കിലും ഏകീകൃത സിവില്‍ കോഡ് വേണം എന്ന് .

ഞങ്ങക്കൊരു നിയമം.

അതൊക്കെ പോട്ടെ. എന്നതാ സുശീലന്റെ ഈ അടങ്ങാത്ത ഒരാഗ്രഹം ?

ഒന്നും പറയണ്ട മത്തായിച്ചാ , ആ ചിങ്ങാനം ബിവറെജിലെ ക്യൂവില്‍ നിങ്ങക്കറിയാവല്ലോ ?ഒന്നൊന്നര മണിക്കൂറ് നിന്നിട്ടാ ഒരു ഫുള്ള് വാങ്ങിച്ചത്.

രണ്ടെണ്ണം അടിച്ചുംവെച്ചു ക്ഷീണം കാരണം ഒന്ന് മയങ്ങിയതാ,അപ്പളാണ് കഴുത്തില്‍ കയറു വീണത്.

ആ ഫുള്ള് അടിച്ചു തീര്‍ക്കാതെ എനിക്ക് പോകാൻ ‍ പറ്റുകേല മത്തായിച്ചാ.

അതിനി നടക്കുന്ന കാര്യമാണോ സുശീലാ ?

ഞങ്ങള് ഹിന്ദുക്കൾക്ക് അതിനു വഴിയുണ്ട് മത്തായിച്ചാ.

സുശീലനാത്മാവ് ഒന്ന് മന്ദഹസിച്ചു.

ങ്ങേ, ഹിന്ദുക്കൾക്ക് മരിച്ചാലും വെള്ളമടിക്കാമോ?

ക്രിസ്ത്യാനി ആത്മാവായതില്‍ മത്തായിച്ചന് ആദ്യമായി മനസ്താപം തോന്നി.

എന്റെ മക്കള്‍ ആരേലും അടിച്ചാലും മതി.

മൂത്തവനില്‍ എനിക്ക് നല്ല പ്രതീക്ഷയാ.

അവൻ ‍ അടിച്ചോളും

പക്ഷെ , ഒരു പ്രശനം എന്നാന്നു വെച്ചാ , 

അവൻ ‍ അടിച്ചു മാറ്റാതിരിക്കാന്‍ ഞാനതാ വടക്കേപ്പുറത്തെ തൈത്തെങ്ങിന്റെ മടലിന്റെ അകത്തോട്ടു കേറ്റി വെച്ചിരിക്കുകാരുന്നു.

തട്ടിപ്പോകും എന്ന് ആരെങ്കിലും വിചാരിച്ചോ ?

ഇനി ഇപ്പൊ അവൻ ‍ അത് കണ്ടു പിടിച്ചു വരണം.

വല്യ താമസം വരുകേല അവൻ മിടുക്കനാ ! 

അതൊക്കെ പോട്ടെ. 

മത്തായിച്ചന്‍ എന്നാ പോകാത്തെ ?

ഓ ..

എന്നാ പറയാനാ സുശീലാ ..

ബോഡി ഇവിടെ വെച്ചിരിക്കുകല്ലേ ? 

ലക്ഷം അഞ്ചു കൊടുത്താ കല്ലറ വാങ്ങിച്ചത് ..അതിന്റാത്തു കൊണ്ട് വെക്കുന്നത് ഒന്ന്കണ്ടിട്ട് പോകാം എന്ന് കരുതിയതാ ..

അഞ്ചു ലക്ഷവേ ..

ഇതിലും ഭേദം തെമ്മാടിക്കുഴി ആരുന്നു.

മത്തായിച്ചൻ നെടുവീർപ്പിട്ടു.

എന്റെ മത്തായിച്ചാ , അതൊക്കെ മക്കള് നോക്കിക്കോളുമെന്നെ.

സുശീലനാത്മാവ് ആശ്വാസ വാക്ക് പറഞ്ഞു.

.

മക്കള് , മത്തായിച്ചൻ ചുണ്ടു കോട്ടി !

മൂത്തവൻ അങ്ങ് അമേരിക്കേലാ..

അവന്‍ ഇപ്പൊ ഇങ്ങോട്ട് വരണേല്‍ ഒന്നൊന്നര ലക്ഷം ടിക്കറ്റ് നു കൊടുക്കണം .വല്ല ഓഫ്‌ പീക്ക് സമയത്തും ആരുന്നേല്‍ ടിക്കറ്റിനു ഓഫർ ‍ എങ്കിലും കിട്ടിയേനെ.

അവൻ ‍ വരുന്നില്ലന്നാ പറഞ്ഞത്. 

അവന്‍ എന്റെ മോനാ , കാശും മറ്റും ചുമ്മാ കളയാന്‍ അവനെ കിട്ടുകേല. 

മത്തായിച്ചന്‍ ഒന്ന് ഞെളിഞ്ഞിരുന്നു.

ഞാന്‍ ഇച്ചിരെ മുന്‍പേ പോയി നോക്കിയാരുന്നു.

പാവം അവനു നല്ല വിഷമമുണ്ട് , വൈകിട്ട് ജോലി കഴിഞ്ഞു വരുമ്പോ രണ്ടെണ്ണം കൂടുതല്‍ അടിക്കണം , അപ്പച്ചന്‍ തലയ്ക്കു മോളില്‍ നില്‍ക്കുന്ന പോലെ തോന്നുന്നെന്നു അവന്‍ ലൂസിയോട്‌ പറയുന്നു.

ഞാന്‍ മോളില് നിക്കുന്ന കാര്യം ഇവന്‍ എങ്ങനെ അറിഞ്ഞോ ആ ? ഞാന്‍ പെട്ടന്നിങ്ങു പോന്നു.

.

മകന്‍ വരുന്നില്ലേല്‍ പിന്നെ ബോഡി അടക്കാത്തത് എന്താ ? സുശീലനാത്മാവ് സംശയിച്ചു.

ഓ അതൊന്നും പറയണ്ട .. നമ്മടെ ഇടവകെലെ അച്ചനു നേരമില്ലന്നെ ..

പുള്ളി ഭയങ്കര തിരക്കാ ..ഫാദര്‍ തിരക്കിലാന്‍ ന്നാ ഇടവകെലെ ചെല കുരുത്തം കെട്ടവന്മാര്‍ അച്ചനെ വിളിക്കുന്നത്‌ തന്നെ ..

ഈ ആഴ്ച കമ്പ്ലീറ്റ് പരിപാടികള്‍ ആണെന്നെ ...

നാളെ മൂന്നു വീടിന്റെ വെഞ്ചരിപ്പ് ..

മറ്റന്നാള്‍ നമ്മടെ കാഞ്ഞിരപ്പള്ളി കയ്യാലേല്‍ അവറാന്റെ എഴുപതാം പിറന്നാള്‍ ആഘോഷം .ഞാന്‍ ചത്തെന്നു വെച്ച് അവറാന്റെ പിറന്നാള് മാറ്റി വെക്കാന്‍ പറ്റുവോ ? 

പോരാത്തതിന് ബിഷപ്പ് തിരുമേനി  ഒക്കെ വരുന്ന പരിപാടിയാ.

അവറാൻ ‍ കാശ് കൊറേ പൊടിച്ചു .

അവനു പ്രാന്ത് അല്ലാതെന്നാ ?

അതിന്റെ പിറ്റേന്ന് നമ്മടെ ജോണിടെ കടേടെ വെഞ്ചരിപ്പ്.

എന്നാ അന്നുച്ചക്കു നടത്താവോന്നു ചെറുക്കന്‍ ഫോണില്‍ ചോദിച്ചതാ, അന്നേരം അങ്ങേരുടെ ഭക്തിഗാന ആൽബത്തിന്റെ ഷൂട്ടിംഗ് ആണ് പോലും ഉച്ച കഴിഞ്ഞ്.

.

എങ്ങനെ പോയാലും ഒരാഴ്ച നിക്കേണ്ടി വരും,അല്ലെ ?

അതെ അതെ ,

അച്ചന്റെ കാൾ‍ഷീറ്റ് മേടിച്ചിട്ട് മരിച്ചാ മതിയാരുന്നു.

മമ്മൂട്ടിക്കില്ല ഇത്രേം തിരക്ക്.

ആ പോട്ടെ , എഴുപത്തെട്ടു കൊല്ലം നിന്നതല്ലേ .. ഒരാഴ്ച കൂടി നിന്നാല്‍ എന്നാ പറ്റാനാ ? മത്തായിച്ചന്‍ ഒന്നിളകി ഇരുന്നു.

ചങ്ങനാശേരി ഊളക്കാട്ടു വീടിന്റെ വടക്കേപ്പുറത്തെ തൈത്തെങ്ങിന്റെ നിഴലില്‍ , സുശീലന്‍ മകന്‍ സുഗുണന്‍ അവസാനത്തെ പെഗ്ഗ് വെള്ളമൊഴിക്കാതെ വിഴുങ്ങിയപ്പോളെക്കും, ആരും വിളിക്കാതെ ഒരു കാറ്റ് ജനാല വഴി അകത്തേക്ക് വന്നു .

സുശീലനാത്മാവ് ആ കാറ്റിൽ കയറി ഏതോ പാരലൽ യൂണിവേഴ്‌സിലേക്ക് ടിക്കറ്റെടുത്തു .

മത്തായിച്ചൻ അലമാരയുടെ മുകളിൽ നിന്നും താഴേക്ക് നോക്കി . തിളങ്ങുന്ന ഫ്ലോർ ടൈലുകളുടെ മുകളിൽ പഴുത്ത മഞ്ചാടിയിലകൾ വിശ്രമിക്കുന്നുണ്ടായിരുന്നു ! 

 

 

 

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com