ADVERTISEMENT

ഞാൻ അവളെ കാണാൻ പോവുകയാണ് ഇന്ന് ജനുവരി 6 , 2012 , സമയം ഏകദേശം 5 മണിയോടടുക്കുന്നു അപ്പോളാണ് ഞാൻ അബുദാബിയിൽ നിന്നും കൊച്ചി എയർപോർട്ടിൽ  എത്തി ചേരുന്നത്. എയർപോർട്ടിൽ നിന്നും എന്നെ പിക് ചെയ്യാനായി എന്റെ സുഹൃത്തു വന്നിട്ടുണ്ടായിരുന്നു. മൂന്ന് ദിവസത്തെ സന്ദർശനമാണ്………. വരവിന്റെ ലക്‌ഷ്യം  ഒന്ന് മാത്രം പെണ്ണ് കാണൽ,

ഞാൻ അവളെ കണ്ടുമുട്ടിയ അവിസ്മരണീയമായ പെണ്ണുകാണൽ ചടങ്ങും 

 തുടർന്നുണ്ടായ അപ്രതീക്ഷിത സംഭവങ്ങളുടെയും ഒരു രസമുള്ള ഓർമ പുതുക്കൽ മാത്രമാണ് ഇത്.

കൊച്ചി വിമാനത്താവളത്തിലെത്തി ഫ്ലൈറ്റിൽ നിന്ന് ഇറങ്ങി കൊച്ചി വിമാനത്താവളത്തിന്റെ തിരക്കേറിയ അന്തരീക്ഷത്തിലേക്ക് ഇറങ്ങുമ്പോൾ, ആകാംക്ഷയുടെയും, ഉത്കണ്ഠയുടെയും ഒരു ആവരണത്താൽ  ഞാൻ പൊതിയപ്പെട്ടിട്ടുണ്ടായിരുന്നു. തീവ്രവും വശീകരിക്കുന്നതുമായ  പെർഫ്യൂംസുകളുടെ സുഗന്ധത്തിന്റെയും, ശബ്ദങ്ങളുടെയും സവിശേഷമായ ഒരു മിശ്രിതം, എയർപോർട്ട് അന്തരീക്ഷത്തിൽ നിറഞ്ഞു നിന്നിരുന്നു. എത്രയും പെട്ടന്ന് പുറത്തു കടക്കണ്ണും അതെ ഡോൾഫി ചേട്ടൻ പുറത്തു കാത്തു നിൽക്കുന്നുണ്ട്.

 

ആദ്യ പെണ്ണുകാണൽ

ഞങ്ങൾ എയർപോർട്ടിൽ നിന്നും പുറപ്പെട്ടു ആദ്യത്തെ പെണ്ണുകാണൽ കഴിഞ്ഞു വീട്ടിലേക്കുള്ള യാത്രയിൽ ഞാൻ എൻ്റെ സുഹൃത്തിനെ വിളിച്ചു, അടുത്ത പെണ്ണുകാണൽ അവനെയും കൂട്ടികൊണ്ടാണ്, സിൻറ്റോ എൻ്റെ ബാല്യകാല സുഹൃത്ത് അവനാണ് ഇനിയുള്ള പെണ്ണുകാണലിൽ എൻ്റെ ഒപ്പം കൂടാൻ പോകുന്നത്. ഞാൻ വിളിച്ചപ്പ്പോൾ അവൻ പത്തു മണിക്ക് പോകാൻ തയാറാണെന്നു അറിയിച്ചു. വീട്ടിൽ ചെന്നിട്ടു ഒന്ന് റിഫ്രഷ് ആകണം ഒരു മണിക്കൂർ ഉറങ്ങണം എന്നിട്ടു ബാക്കി പെണ്ണുകാണൽ. ആദ്യ പെണ്ണുകാണലിന്റെ രംഗങ്ങൾ മനസ്സിൽ ഒന്ന് റീവൈൻഡ് അടിച്ചു നോക്കി ചെറിയൊരു ഉൾപുഞ്ചിരിയിൽ ഞാൻ മുങ്ങി നിവർന്നപ്പോൾ വീടിന്റെ പടിക്കൽ കാറ് എത്തി ചേർന്നിരിക്കുന്നു. എൻ്റെ 'അമ്മ ചെറു പുഞ്ചിരിയോടെ അവധിക്കു വീട്ടിലെത്തുമ്പോൾ എനിക്ക് 'അമ്മ തരാറുള്ള ഓമന മൂത്തതോടെ  അമ്മ എന്നെ വരവേറ്റു.

 

ഡാൻസ് പ്രോഗ്രാമും എൻ്റെ ഈഗോയും

കുളിച്ചു കൊണ്ടിരിക്കുമ്പോൾ 'അമ്മ വാതിലിൽ മുട്ടി, പോന്നൂർ ഉള്ള കുട്ടിയുടെ വീട്ടിൽ നിന്നും കുട്ടിയുടെ 'അമ്മ വിളിച്ചിരുന്നു അവിടേക്കു ഒൻപതു മണിക്ക് മുൻപ് എത്താൻ പറഞ്ഞു, ഞാൻ പെണ്ണ് കാണാൻ പോകുന്ന കുട്ടിക്ക് ഒരു ഡാൻസ് കോമ്പറ്റിഷൻ ഉണ്ടുപോലും. ഞാൻ വീട്ടിൽ എത്തി ഒന്ന് ഇരിക്കാൻ പോലും ഒന്ന് സാധിച്ചില്ല അതിന്റെ പരിഭവം ഒട്ടും തന്നെ ഉള്ളിൽ വെയ്ക്കാതെ ഞാൻ അമ്മയോട് പറഞ്ഞു അത്ര തിരക്കുള്ളവരാണെങ്കിൽ ഞാൻ പോകുന്നില്ല. മൂന്ന് ദിവസത്തേക്ക് വന്ന എനിക്കാണോ അതോ അവർക്കാണോ തിരക്കു? എന്നിലെ മെയിൽ ഷോവനിസ്റ്റ് പുറത്തു ചാടാനുള്ള ചെറിയൊരു ശ്രമം നടത്തി പക്ഷെ പരാജയപെട്ടു, അല്ല 'അമ്മ ആ ശ്രമത്തെ പരാചയപ്പെടുത്തി എന്നുവേണം പറയാൻ.      

            ‌

 പത്രാസിന്റെ പര്യായം ഇൻഡിക്ക കാർ  

 

അമ്മയുടെ വാക്കുകൾ എൻ്റെ തീരുമാനത്തിന് ക്ഷതമേല്പിച്ചു, ഞാൻ സിൻറ്റോന്നെ വിളിച്ചു നമുക്കു നേരത്തെ പോകാമെന്നു അറിയിച്ചു. ഞാൻ കാറും എടുത്തു പോകാൻ ഒരുങ്ങുമ്പോൾ 'അമ്മ ചോദിച്ചു നിനക്ക് ആ ബൈക്കിലെങ്ങാനും പോയാ പോരെ എന്തിനാ കാറ് എടുക്കുന്നത്. ബൈക്കോ അതും പെണ്ണുകാണാൻ പോകുമ്പോൾ ഇല്ല ഒരിക്കലുമില്ല അത് എൻ്റെ പത്രാസിനു മങ്ങലേൽപ്പിക്കും ഞാൻ എൻ്റെ ഇൻഡിക്ക കാറുമായി രണ്ടാമത്തെ പെണ്ണുകാണലിനായി പുറപ്പെട്ടു.

 

 പള്ളി പെരുന്നാളും വഴികാട്ടി നക്ഷത്രങ്ങളും

 

ഞാനും എൻ്റെ സുഹൃത്തും പോന്നൂർ ദേശത്തിന്റെ ഇടനാഴികളിൽ കൂടി യാത്ര ചെയ്തു കൊണ്ടിരിക്കുമ്പോൾ ഒരു കാര്യം മനസിലായി  അന്ന് പോന്നൂർ പള്ളി പെരുന്നാളാണ്. സിൻറ്റോ അപ്പോളാണ് ആ സത്യം ഓർത്തെടുത്ത് ഇന്നത്തെ പെണ്ണുകാണൽച്ചടങ്ങിൽ ഒരു പലഹാരം ഉണ്ണിയപ്പമായിരിക്കും എന്ന്. അതുശരിയാ ഞാനും അത് ശരിവച്ചു. അവസാനം ഞങ്ങൾ ലക്ഷ്യ സ്ഥാനത്തിന് ഏതാനും മീറ്ററുകൾ അടുത്തെത്തിയപ്പോൾ അവരെ അവരെ ഫോണിൽ വിളിച്ചു. ഞങ്ങൾക്ക് വഴി കാണിക്കാനായി മൂന്നു നക്ഷത്രങ്ങൾ റോഡിൽ അവതരിച്ചു ഒന്ന് പെൺകുട്ടിയുടെ അനിയൻ (ഏഴാം ക്ലാസ്) പിന്നെ മറ്റു രണ്ടു കുഞ്ഞി നക്ഷത്രങ്ങൾ കൂടി ഞങ്ങളെ വീടിന്റെ ഇടവഴിയിലേക്ക് അവർ ആനയിച്ചു കഷ്ട്ടിച്ചു ഒരു കാർ പോകും അത്ര തന്നെ എന്തായാലും കാറ് ഞങ്ങൾ ആ വഴിയിലേക്കു ഇറക്കാൻ തീരുമാനിച്ചു ആ തീരുമാനത്തിന് സിൻറ്റോ യുടെ പിന്താങ്ങാലിന്റെ ബലമുണ്ടായിരുന്നു. ഒരു ഒതുങ്ങിയ സ്ഥലത്തു വണ്ടി പാർക്ക് ചെയ്തു ഞങ്ങൾ അവളുടെ വീട്ടിലേക്കു കയറി ചെന്നു.

 

അന്ന് അവിടെ പള്ളിപെരുന്നാൾ  ആയ്യിരുന്നത് കൊണ്ട് അവളുടെ വീട്ടിൽ നിറയ്‌യെ ആളുകളുണ്ടായിരുന്നു, ആകാംക്ഷയോടെ നോക്കുന്ന അവളുടെ പ്രിയപെട്ടവരുടെയും ബന്ധുക്കളുടെയും ആ തിരക്കിനിടയിൽ ഞാൻ തേടിക്കൊണ്ടിരിക്കുന്ന, എന്റെ കൗതുകവും സ്നേഹവും നിറഞ്ഞ   കണ്ണുകൾ അവളുടെ പ്രസന്നമായ സാന്നിധ്യം പെട്ടെന്ന് കണ്ടെത്തി. അവളുടെ പുഞ്ചിരി, ഊഷ്മളതയുടെയും വാത്സല്യത്തിന്റെയും വിളക്കുമാടം പോലെ, ചുറ്റുപാടുകളെ മുഴുവൻ പ്രകാശിപ്പിച്ചു, എന്റെ നോട്ടം തിരിച്ചുവിടാൻ എനിക്ക് കഴിഞ്ഞില്ല.

 

മേശ പുറത്തു ഒരു പ്ലൈറ്റിൽ ഉണ്ണിയപ്പം കൊണ്ട് വച്ചപ്പോൾ ഏതോ ഒരു ദിവ്യ പ്രവചനം യാഥാർത്യമായതിന്റെ ചാരിതാർഥ്യം സിന്റോയുടെ മുഖത്തു മിന്നിമറഞ്ഞതു എനിക്ക് വ്യക്തമായിരുന്നു. അവള്കൊണ്ടു വന്ന ചായകുടിച്ചു പ്രവചനങ്ങൾക്കതീതമായി ഞങ്ങളുടെ മുമ്പിൽ അവതരിച്ച ആ ഉണ്ണിയപ്പവും അകത്താക്കി, കുറച്ചു തയ്യാറാക്കിയ ചോദ്യാവലി കൂടി കഴിഞ്ഞപ്പോൾ അവളുടെ വീട്ടിൽ നിന്നും ഞങ്ങൾ ഇറങ്ങാൻ തുടങ്ങുമ്പോൾ ഒരു കാന്തിക ശക്തി എന്നെ അവളിലേക്ക്‌ അടുപ്പിക്കുന്നത് പോലെ തോന്നി എൻ്റെ യുക്തിക്കു ആ പ്രത്യേക കാന്തിക ശക്തിയെ പറ്റി വിശദീകരിക്കാനാകുന്നില്ല. പക്ഷെ ഒന്നുണ്ട് എൻ്റെ ജീവിതത്തിലെ എൻ്റെ പങ്കാളിയാകാൻ പോകുന്നത് അവളായിരിക്കും എന്നത് എൻ്റെ ഉള്ളിന്റെ ഉള്ളിൽ കുറിച്ചിട്ടത് പോലെ തോന്നി.

സംഭവ ബഹുലമായ റോളർ കോസ്റ്റർ യാത്രയുടെ ആരംഭം

 

ഞങ്ങൾ ഹെൻസിയുടെ (അതെ അതാണ് എൻ്റെ ഭാര്യയുടെ പേര്) വീട്ടിൽ നിന്നും ഇറങ്ങി എൻ്റെ വണ്ടിയിലേക്ക് കയറി, കൂടെ എൻ്റെ സുഹൃത്തും അവളുടെ വീടിന്റെ ഇടനാഴിയിൽ കൂടി അല്പം ഒന്ന് മുമ്പോട്ടു വണ്ടി നീങ്ങി, അതാ എൻ്റെ പത്രാസിന്റെ മൂർത്തി രൂപമായി ഞാൻ കണ്ട, എൻ്റെ ഇൻഡിക്ക കാർ അതിന്റെ ഇഷ്ട്ടനുസരണം പണിമുടക്കിയിരിക്കുന്നു, അതും കഷ്ട്ടിച്ചു ഒരു കാറിനു മാത്രം പോകാൻ പറ്റുന്ന വഴിയിൽ മറ്റു പല വീട്ടുകാരും അതെ വഴി തന്നെയാണ് ഉപയോഗിക്കുന്നത് എന്നറിയുമ്പോൾ ആ പതനത്തിന്റെ വ്യാപ്തി ഏറുകയാണ്. ഞങ്ങൾ കാറിൽനിന്നും പുറത്തിറങ്ങി, പെണ്ണിന്റെ വീട്ടുകാരും ബന്ധുക്കളും കാറിനു ചുറ്റും കൂടി അയല്‍പക്കത്തുള്ളവർ വേലി പൊത്തിൽ കൂടി ദയാ വായ്‌പോടെ നോക്കി നിന്നു. ഞാനും എൻ്റെ സുഹൃത്തും ഉരുകി തുടങ്ങിയ നിമിഷങ്ങൾ മാവേലിയെ പോലെ പാതാളത്തിലേക്കു താന്നു പോയല്ലോ, ഇല്ല പറ്റില്ല കൂടെ എൻ്റെ കാറും കൊണ്ട് പോകണം.

 

വിയർത്തു കുളിച്ചിരിക്കുന്നു ഞാനും ഒപ്പം എൻ്റെ സുഹൃത്തും അപ്പോളാണ് ബാൻഡ് വാദ്യത്തിന്റെ അലയൊലികൾ അടുത്തേക്ക് ഒഴുകിയെത്തിയത്. അതെ ആ ഭാഗത്തെ അമ്പു സമുദായത്തിന്റെ അമ്പു അടുത്ത് ആ വഴിയിലേക്കാണ് വരുന്നത്. തീർന്നു ഇനി അഭിമാനത്തിന്റെ, പത്രാസിൻറെയോ ഒരംശം പോലും എന്നിൽ അവശേഷിക്കുന്നില്ല. വഴി മൊത്തം ബ്ലോക്ക്, തുറിച്ചു നോക്കലുകളുടെയും പുച്ഛഭാവങ്ങളുടെയും ശരവർഷത്താൽ എൻറെ നാണം എന്ന വികാരത്തിന് തേയ്മാനം സംഭവിച്ചപോലെ തോന്നി, അമ്പു കമ്മറ്റികാർ അടുത്തുള്ള വേലികെട്ടു വകഞ്ഞു മാറ്റി പുതിയൊരു വഴി സൃഷ്ട്ടിച്ചു ബാൻഡ് സെറ്റും അമ്പും നാട്ടുകാരും ഞങ്ങളെ നികൃഷ്ട ജീവികളെ പോലെ നോക്കികൊണ്ട്‌ കടന്നു പോയി. 

 

മാലാഖ പ്രത്യക്ഷപെട്ടു

 

അടുത്തുള്ള ചേച്ചിമാർ പറയുന്നത് ഞാൻ കേട്ട് ഇത് ആ ഹെൻസിയെ പെണ്ണ് കാണാൻ വന്ന ചെക്കനും അവന്റെ കാറും ആണ്. അതെ സമയം ചെക്കന്റെ കുറ്റങ്ങളും കുറവുകളും അളന്നു തിട്ടപ്പെടുത്തി റിപ്പോർട്ട് സമർപ്പിക്കുവാൻ നിയുക്തനായ ഒരു ഓഡിറ്ററെ പോലെ പെൺകുട്ടിയുടെ അപ്പാപ്പൻ ഞങ്ങളെ ചുറ്റിപറ്റി നടന്നത് ഈ തിരക്കിനിടയിൽ ഞാൻ ശ്രദ്ധിച്ചില്ല. ഞങ്ങൾ റോട്ടിലേക്കു കയറി നിന്നു വഴിയേ വരുന്ന വണ്ടിക്കു കൈകാട്ടി കാര്യം ധരിപ്പിച്ചു ബാറ്ററി ഡൗൺ  ആണ് അത് കേട്ട് ഉദാര  മനസ്കനായ ആ മനുഷ്യൻ ഞങ്ങളെ സഹായിച്ചു. മാലാഖയെ പോലെ വന്ന ആ മനുഷ്യന് എന്താ കൊടുക്കുക എൻ്റെ മോതിരം ഊരി കൊടുത്താലോ വേണ്ട വണ്ടി സ്റ്റാർട്ടായില്ലേ ഇനി മോതിരം വേണ്ട കാശു കൊടുത്താലോ അതും വേണ്ട, അതിനു വേണ്ടി ആള് ഒന്നും ചെയ്തില്ലലോ ചുമ്മാ ഒരു കേബിൾ കണക്ട് ചെയ്തു സ്റ്റാർട്ട് ആക്കിയല്ലേ ഉള്ളു, തനി സ്വാർഥൻ അതെ പാലം കടക്കുവോളം നാരായണ പാലം കടന്നപ്പോൾ കൂരായണ എത്ര ശരിയാലെ ആ പറഞ്ഞത് ഞങ്ങൾ ഒരു നഷ്ടവും ഇല്ലാത്ത ഒരു നന്ദിയങ്ങോട്ടു കാച്ചി ഹസ്ത ധാനം കൊടുത്തു ആ മാലാഖയെ യാത്രയാക്കി. മാലാഖ ഞങ്ങളെ പ്രാകി കാണും.

 

അതിനിടയിൽ വേലിചാടി ഓടുന്ന ഹെൻസിയെ ഞാൻ കണ്ടു ഡാൻസ് പ്രോഗ്രാമിനായുള്ള ഓട്ടം. അവൾ ഓടുന്നതിനിടയിൽ തിരിഞ്ഞൊന്നു നോക്കി എന്തായിരിക്കും ആ നോട്ടത്തിന്റെ അർഥം 'പുച്ഛം, ഉത്കണ്ഠ, ദേഷ്യം, കരുണ, സ്നേഹം' അറിയില്ല എന്തായിരുന്നിട്ടുണ്ടാകും.   

വീണ്ടും കാറിൽ കയറുമ്പോൾ ഞാൻ രണ്ടു ദീർഘദർശികളെ ഓർത്തു പോയി ഒന്ന് എൻ്റെ സുഹൃത്തു മറ്റൊന്ന് എൻ്റെ 'അമ്മ അപ്പോഴേ എന്നോട് പറഞ്ഞതാണ് ബൈക്കിൽ പോയാൽ മതിയെന്ന്. "നമ്മുടെ വിധി നമ്മുടെ തീരുമാനങ്ങളാണ്" വണ്ടി കുറച്ചു ദൂരം മുമ്പോട്ടു പോയി ആ കാറിൽ തളം കെട്ടിനിന്ന മൂകതയെ പോറലേല്പിച്ചു കൊണ്ട് എൻ്റെ സുഹൃത്തു പറഞ്ഞു നിനക്ക് ഇവിടന്നു തന്നെ കല്യാണം കഴിക്കണോ.

 

മതിലും, മോതിരവും

 

വണ്ടി കുറച്ചുദൂരം മുമ്പോട്ടുപോയപ്പോൾ ഞങ്ങൾ പ്ലാൻ മാറ്റി മറ്റൊരു വഴിയേ പോകാൻ തീരുമാനിച്ചു വണ്ടി റിവേഴ്‌സെടുത്തപ്പോൾ ചെറുതായൊന്നു ആ നാട്ടിലുള്ള ഏതോ ഒരു വീടിന്റെ മതിലിൽ ചെന്ന് എൻറെ പത്രാസിന്റെ മൂർത്തീരൂപം പോയി ഉമ്മ വച്ചു, ആ മതിൽ ആ വീട്ടിലെ ചേച്ചിക്ക് എത്ര പ്രിയപ്പെട്ടതായിരുന്നു എന്ന് മനസിലായത് ആ മതിലിന്റെ ഉടമസ്ഥ നെഞ്ചത്തടിച്ചു അലമുറയിട്ടു ഓടിവന്നപ്പോഴാണ്. നാട്ടുകാരെല്ലാം ഓടിക്കൂടി, ഓടികൂടിയവരെല്ലാം കാര്യം അറിയാതെ ഇരുട്ടിൽ തപ്പുന്നുണ്ടായിരുന്നു പിന്നീടാണ് അവർക്കു മനസിലായത് കഥ. ഞങ്ങൾ വീണ്ടും കാറിനു പുറത്തിറങ്ങി പൈൽസിൻറെ ഓപ്പറേഷൻ കഴിഞ്ഞു പിസ്റ്റുലയുടെ ഓപ്പറേഷന് കയറിയ അവസ്ഥ. 10,000 രൂപ ഇപ്പൊ തന്നെ വേണം, നാട്ടുകാർ ആ ചേച്ചിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

 

ഞാൻ കാര്യം ധരിപ്പിച്ചു എൻറെ കയ്യിൽ ഇപ്പോൾ പതിനായിരം ഇല്ല ഞാൻ ATM കൗണ്ടറിൽ പോയി എടുത്തു വരാം, അതിനു അവർ തയ്യാറല്ല അപ്പോൾ ഞാൻ എൻറെ മോതിരം ഊരി ആ ചേച്ചിയുടെ കയ്യിൽ വച്ചിട്ടുപറഞ്ഞു ഞാൻ പൈസയും ആയിവരുമ്പോൾ ഇത് തന്നാൽമതി, മഹാമനസ്കയായ ആ ചേച്ചി പറഞ്ഞു വേണ്ട നിങ്ങൾ പോയി പൈസയെടുത്തു വന്നാൽ മതി. പിന്നെ ആ ചേച്ചി എന്നെയോ എൻറെ സുഹൃത്തിനെയോ ഈ ഓർമക്കുറിപ്പ് എഴുതുന്നത് വരെയും കണ്ടിട്ടില്ല, പതിനൊന്നു കൊല്ലത്തോളം ആ ചേച്ചി കാണാതിരിക്കാൻ ഞാൻ നന്നേ പണിപ്പെട്ടു എന്നുള്ളത് മറ്റൊരു സത്യം.

 

കാലങ്ങൾ കടന്നു പോയിരിക്കുന്നു എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു. ആ മതിൽ ഇന്നും ഒരു സ്മാരകം പോലെ അവിടെ ഒന്നും സംഭവിക്കാതെ  നിൽക്കുന്നുണ്ട്, ഇന്ന് ഞാനും ഹെൻസിയും പതിനൊന്നാം വിവാഹ വാർഷീകം ആഘോഷിക്കുകയാണ്. ജീവിതത്തിന്റെ മഹത്തായ മുന്നോട്ടൊഴുക്കിൽ, സമാനതകളില്ലാത്ത ചില നിമിഷങ്ങളുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം, ആ ഓർമകൾ എന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ എക്കാലവും പതിഞ്ഞിരിക്കുന്നു. ആ  കൂടികാഴ്ചയിൽനിന്നും പൂത്തുലഞ്ഞ ഓർമ്മകളാലും വികാരങ്ങളാലും നയിക്കപ്പെടുന്ന ഞങ്ങളുടെ പ്രണയകഥ തുടർന്ന് കൊണ്ടേയിരിക്കുന്നു.

സന്തോഷകരമായ ദാമ്പത്യം ആരംഭിക്കുന്നത് നമ്മൾ സ്നേഹിക്കുന്നവരെ വിവാഹം കഴിക്കുമ്പോൾ അല്ല, നമ്മൾ വിവാഹം കഴിക്കുന്നവരെ സ്നേഹിക്കുമ്പോഴാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com