ADVERTISEMENT

 

നമ്മിൽ പലരും കേട്ടിട്ടുള്ള ഒരു കഥ ഓർമ്മയിൽ വന്നത് നിങ്ങളുമായി പങ്ക് വെക്കാമെന്ന് കരുതുന്നു. പ്രശസ്തനായ ഒരു തത്വജ്ഞാനി (പേര് ഓർക്കുന്നില്ല) ഒരു ദിവസം വീടിന്‍റെ മുറ്റത്തെ മണൽ പരപ്പിൽ എന്തോ കാര്യമായി തിരയുന്നത് കണ്ട് അനുയായികൾ അദ്ദേഹത്തോട് ചോദിച്ചുവത്രേ, എന്താണ് താങ്കൾ ഇത്ര ഗൗരവത്തിൽ തിരഞ്ഞ് കൊണ്ടിരിക്കുന്നത്. നഷ്ടപ്പെട്ട് പോയ ഒരു സൂചിയാണ് തിരയുന്നത് എന്ന് മറുപടി പറഞ്ഞ മാത്രയിൽ പലരും അദ്ദേഹത്തോടെപ്പം തിരച്ചിൽ തുടങ്ങി. അൽപനേരത്തെ തിരച്ചിലിന് ശേഷം കൂട്ടത്തിൽ ഒരാൾ ചോദിച്ചു, അല്ല മഹാനവർകളെ സൂചി ഈ മണലിൽ തന്നെയാണ് നഷ്ടപ്പെട്ടതെന്ന് താങ്കൾക്ക് ഉറപ്പുണ്ടോ?. മറുപടിയായി അദ്ദേഹം പറഞ്ഞു, സൂചി വീട്ടിൽ വെച്ചാണ് നഷ്ടപ്പെട്ടത്. 

 

 

 

തിരച്ചിൽ നിർത്തിയ അവർ ഒരൽപം ആശ്ചര്യത്തോടെയും അമ്പരപ്പോടെയും അദ്ദേഹത്തോട് ആരാഞ്ഞു. വീട്ടിൽ നഷ്ടപ്പെട്ട സൂചിക്കായ് താങ്കളെന്തിനാണ് ഈ മണൽപരപ്പിൽ തിരയുന്നത്? എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം മറുപടി പറഞ്ഞു, വീട്ടിൽ വെളിച്ചമില്ല, മുറ്റത്താണെങ്കിൽ നല്ല വെളിച്ചമുണ്ട്. അത് കൊണ്ടാണ് ഞാൻ മുറ്റത്ത് തിരയുന്നത്... ഇതാണ് കഥ!

 

കഥ വായിച്ചത് മനസ്സിലായോ എന്നറിയാൻ പല ചോദ്യങ്ങൾ ചോദിക്കാവുന്നതാണ്. അതിലൊന്ന് താഴെ കൊടുക്കുന്നു.

 

 ചോദ്യം: എന്ത് കൊണ്ടാണ് അനുയായികൾ ആദ്യം പൂഴിയിൽ തിരയാൻ തുടങ്ങിയത് ?

 

പല ഉത്തരങ്ങളുണ്ടാകാം. എനിക്ക് തോന്നിയത് :

 

നേതാവ് അദ്ദേഹത്തിന്‍റെതായ കാരണങ്ങളാൽ/താൽപര്യത്താൽ അവിടെയാണ് തിരയുന്നത്, അല്ലെങ്കിൽ അവിടെ തിരയാൻ പറഞ്ഞിട്ടുണ്ടാകാം.

 

ചോദ്യോത്തരം കഴിഞ്ഞു. ഇനി കഥാസ്വാദനം ചുരുങ്ങിയ നിലയിൽ നിർവ്വഹിക്കാമെന്ന് കരുതുന്നു.... ക്ഷമിക്കണം, എഴുത്തിന് അൽപം നീളം കൂടുന്നുണ്ട്.... ചുരുക്കി പറയാം!

 

 

ആരോ അടിച്ച് തരുന്ന ടോർച്ചിന്‍റെ പ്രകാശം പതിക്കുന്നിടത്താണ് നമ്മിൽ പലരും പലതും തിരഞ്ഞ് കൊണ്ടിരിക്കുന്നത്, കണ്ടെടുക്കേണ്ട വസ്തു അതിന്‍റെ യഥാർത്ഥയിടത്ത് കലാതിവർത്തിയായി, മങ്ങാതെ, മായാതെ, മറയാതെ കിടക്കുന്നുണ്ടെന്ന കാര്യം നമുക്കറിയാമെങ്കിലും, നമ്മെ നിയന്ത്രിച്ച് കൊണ്ടിരിക്കുന്ന ടോർച്ചിൻ പ്രകാശം പലപ്പോഴും നമ്മുടെ കണ്ണുകളെയും ചിന്തകളെയും അന്ധരാക്കുന്നു,  മസ്തിഷ്കത്തെ സ്തംഭിപ്പിച്ച് ചലനങ്ങളെ നിയന്ത്രിക്കുന്നു, പലപ്പോഴും ഭ്രാന്തമായി ചലിപ്പിക്കുന്നു. നമുക്ക് നമ്മുടെമേൽ നിയന്ത്രണം നഷ്ടപ്പെടുന്നു!

 

പല വർണ്ണത്തിൽ പ്രകാശിക്കുന്ന വെളിച്ചത്തിന് പിറകെ പാറുന്ന ഈയാം പാറ്റകളെപ്പോലെ നിർഭാഗ്യവശാൽ നാം ആവേശത്തോടെ പാറിപറക്കുന്നു. അഥവാ നമ്മെ പറത്തുന്നു!

 

ഇഹപരലോകത്ത് മാന്യതയും വിജയും നേടിത്തരുന്ന ഉടുപ്പ് തുന്നികൊണ്ടിരിക്കുന്ന സൂചി തിരയേണ്ടത് അതിന്‍റെ യഥാർത്ഥ സ്ഥാനത്താണ്. പല താൽപര്യങ്ങളാൽ നിയന്ത്രിക്കപ്പെടുന്നവർ ചൊരിയുന്ന ആകർഷണീയ പ്രകാശ വലയത്തിൽ തിരച്ചിൽ പരിമിതപ്പെടുത്തിയതിനാൽ തിരയുന്ന വസ്തു കിട്ടാതാവുന്നു  - നഗ്നരായിക്കൊണ്ട് തിരച്ചിൽ തുടർന്ന് കൊണ്ടേയിരിക്കുന്നു!

 

ടോർച്ച് നിയന്ത്രിച്ച് കൊണ്ടിരിക്കുന്നവർ നമ്മുടെ അജണ്ടകൾ തീരുമാനിച്ചിട്ടുണ്ട്. ചാടേണ്ട വളയങ്ങൾ ഒരുക്കിയിട്ടുണ്ട്. കഥയിൽ പറഞ്ഞ പോലെ, മുൻ പിൻ ചിന്തയില്ലാതെ എവിടെയാണ് തിരയേണ്ടത് എന്ന് പോലും തിട്ടപ്പെടുത്താതെ, കേട്ടമാത്രയിൽ തത്ത്വജ്ഞാനിയുടെ പുറകെ കൂടി മുറ്റത്ത് തിരയാൻ തുടങ്ങിയവരെപ്പോലെയാണ് നാം പലപ്പോഴും പ്രതികരിക്കാറ്. ഓരോരുത്തരും അവരവരുടെ മുറ്റത്ത് (മാത്രം) കാര്യമായി തിരയുന്നു ....

 

ഫലമോ, സമയ നഷ്ടത്തിന് പുറമെ ദേഹത്ത് പൊടിയും മണ്ണും പറ്റുന്നു, അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉയരുന്നത് നാട്ടുകാർക്ക് ശല്യമായിതീരുന്നു. ഉടുവസത്രമില്ലാതെ നിരത്തിൽ ആവേശത്തോടെ എന്തോ തിരയുന്നത്  കണ്ട നാട്ടുകാരിൽ ചിലർ ഇവരെ നാട് കടത്തണമെന്ന് ആക്രോശിച്ചു. ഈ സൂചിയുപയോഗിച്ച് തുന്നിയ മാന്യമായ വസ്ത്രം ധരിച്ചവരെ ആദരിച്ചിരുന്ന ചരിത്രം പറയുന്ന പഴയ പുസ്തകത്തിന്‍റെ ഏടുകൾ പോലും അവർ കുത്തിക്കീറാൻ തുടങ്ങി,  അപ്പോഴും നമ്മൾ തിരയുന്നത് നമുക്ക് പ്രിയമുള്ളയിടത്താണ്, നേതാവ്/പാർട്ടി നേരത്തേ നിശ്ചയിച്ചുറപ്പിച്ചിടത്താണ്, അവിടുന്ന് നീങ്ങുന്നത് ചിന്തിക്കുവാൻ പോലും കഴിയുന്നില്ല.... 

 

അവസാനമായി.... മനോഹരമായ ഉടുപ്പുകൾ തുന്നുന്ന സൂചി ശരീരത്തിൽ തറക്കുന്നത് സൂക്ഷിക്കണം; കാരണം, പലരും ഡയബറ്റിക് രോഗികളാകയാൽ മുറിവ് ഉണങ്ങാൻ വൈകും...   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com