വിദേശികൾക്ക് ഫിലിപ്പീൻസിൽ തൊഴിൽ വീസ; വൻ തട്ടിപ്പ്, 400 പേർ കരിമ്പട്ടികയിൽ
Mail This Article
മനില ∙ വിദേശികൾക്ക് തൊഴിൽ വീസ വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തിയതിന് 400 ഓളം വിദേശികളെ കരിമ്പട്ടികയിൽ പെടുത്തിയെന്ന് ഫിലിപ്പീൻസ് ഇമിഗ്രേഷൻ അധികൃതർ. കരിമ്പട്ടികയിൽ പെടുത്തുന്നവരുടെ എണ്ണം 1,000 കവിഞ്ഞേക്കുമെന്നും അവർ പറഞ്ഞു. 'ഏക ഉടമസ്ഥാവകാശം' അല്ലെങ്കിൽ ഷെൽ കമ്പനികൾ എന്നിവയുമായി ബന്ധമുള്ള പ്രവാസി തൊഴിലാളികൾക്ക് വീസ നൽകുന്നത് നിർത്താനുള്ള തീരുമാനത്തെ തുടർന്നാണ് കരിമ്പട്ടികയിൽ ആളുകളെ ഉൾപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു.
വ്യാജ കമ്പനികളിലേക്കുള്ള തൊഴിൽ വീസകൾക്ക് അംഗീകാരം ലഭിച്ചത് എങ്ങനെയെന്ന് അന്വേഷണം നടക്കുകയാണ്. വ്യാജ കമ്പനികളുമായി ബന്ധമുള്ള വിദേശികളെ കണ്ടെത്താനായി, കഴിഞ്ഞ അഞ്ച് വർഷം നൽകിയ വീസകളുടെ പരിശോധന തുടങ്ങി. സംശയപ്പട്ടികയിലുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കുള്ള വീസ അംഗീകരിച്ചതിനെപ്പറ്റി സമഗ്രമായ അന്വേഷണത്തിന് ഫിലിപ്പീൻസ് ജസ്റ്റിസ് സെക്രട്ടറി ജീസസ് റെമുല്ല ഉത്തരവിട്ടു.
∙ 116 'വ്യാജ' തൊഴിലുടമകൾ
അന്വേഷണത്തിന്‍റെ ഭാഗമായി, ഡിപ്പാർട്ട്‌മെന്‍റ് നൽകിയ വിവരമനുസരിച്ച്, 116 തൊഴിലുടമകൾ വ്യാജന്മാരാണെന്ന് കണ്ടെത്തി. 40 ട്രാവൽ ഏജൻസികളെങ്കിലും തൊഴിൽ വീസ റാക്കറ്റിന്‍റെ ഭാഗമാണ്. ഇവരുമായി ബന്ധമുള്ള ലെയ്‌സൺ ഓഫിസർമാരെ കണ്ടെത്തുന്നതിനുള്ള ശ്രമം നടക്കുകയാണ്. പലരും സംശയ നിഴലാണെന്നാണ് റിപ്പോർട്ടുകൾ.
∙ മുൻ ബിഐ ഉദ്യോഗസ്ഥർക്കും പങ്ക്
ചില സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളി വീസകൾക്ക് അംഗീകാരം നൽകിയതായി സംശയിക്കുന്ന മുൻ ബിഐ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ക്രമക്കേടു നടത്തിയ ഉദ്യോഗസ്ഥരെ കണ്ടെത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.