ഹഷ് മണി കേസ്: ഡമോക്രാറ്റുകളുടെ വേട്ടയാടല്‍ എന്ന് ട്രംപ്
Mail This Article
ഹൂസ്റ്റണ്‍ ∙ ട്രംപിനെതിരായുള്ള ഹഷ് മണി കേസിന്റെ വിചാരണയില്‍ വാദപ്രതിവാദങ്ങള്‍ ഉന്നയിച്ച് പ്രോസിക്യൂഷനും അഭിഭാഷകരും. 77 കാരനായ ട്രംപ് വൈറ്റ് ഹൗസിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് വിചാരണ നടക്കുന്നത്. മുന്‍ പ്രസിഡന്റ് എങ്ങനെയാണ് അഴിമതി നടത്തിയതെന്ന് തെളിയിക്കാനാണ് പ്രോസിക്യൂഷന്‍ ശ്രമിക്കുന്നത്. അതേസമയം ട്രംപ് തന്റെ കുടുംബത്തിന്റെ മാന്യത സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ് പണം നല്‍കിയതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ പ്രതിരോധിച്ചു.
സ്റ്റോമി ഡാനിയല്‍സിന് 130,000 ഡോളര്‍ നല്‍കിയത് മറച്ചുവയ്ക്കാന്‍ ട്രംപ് ബിസിനസ് റെക്കോര്‍ഡുകള്‍ വ്യാജമായി തയാറാക്കിയെന്നത് ഉള്‍പ്പെടെ 34 കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുന്നു. നാഷണല്‍ എന്‍ക്വയര്‍ കമ്പനിയുടെ ഉടമസ്ഥരായ കോഹന്‍, ഡേവിഡ് പെക്കര്‍ എന്നിവര്‍ മുന്‍ പ്രസിഡന്റിനെക്കുറിച്ചുള്ള നെഗറ്റീവ് വാര്‍ത്തകള്‍ പുറത്തറിയാതിരിക്കാനായി ക്രിമിനല്‍ ഗൂഢാലോചനയുടെ രൂപരേഖ തയാറാക്കിയെന്ന് പ്രോസിക്യൂട്ടര്‍ മാത്യു കൊളാഞ്ചലോ ആദ്യ വാദത്തില്‍ ഉന്നയിച്ചു. 2015 മേയില്‍ ട്രംപ് ടവറില്‍ നടന്ന യോഗത്തിലാണ് ഗൂഢാലോചന ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ട്രംപിന് മേല്‍ ഡെമോക്ലസിന്റെ വാള് പോലെ തൂങ്ങിക്കിടക്കുന്ന നാല് കേസുകളില്‍ ആദ്യത്തേതാണ് ഇപ്പോള്‍ വിചാരണ തുടങ്ങിയിരിക്കുന്നത്. ഈ കേസിനെ തിരഞ്ഞെടുപ്പ് ഇടപെടലും ഡമോക്രാറ്റുകളുടെ വേട്ടയാടല്‍ എന്നുമാണ് ട്രംപ് വിശേഷിപ്പിക്കുന്നത്.
ട്രംപിന്റെ അറ്റോര്‍ണി ടോഡ് ബ്ലാഞ്ചെ സംഭവങ്ങളില്‍ വ്യത്യസ്തമായ അഭിപ്രായപ്രകടനമാണ് നടത്തിയത്. 'ഒരു തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതില്‍ തെറ്റൊന്നുമില്ല. ഇതിനെ ജനാധിപത്യം എന്ന് വിളിക്കുന്നു.- ' ബ്ലാഞ്ചെ പറഞ്ഞു.