ADVERTISEMENT

ജീവനു കാവലാകേണ്ടവർ സ്വയം ജീവനൊടുക്കുകയോ? ഒരാഴ്ചയ്ക്കിടെ രണ്ടു ഡോക്ടർമാരാണ് കേരളത്തിൽ ആത്മഹത്യ ചെയ്തതെന്നു കേൾക്കുമ്പോൾ മലയാളിയുടെ മനസ്സിൽ തെളിയുന്ന ചോദ്യമിതാവാം. രോഗങ്ങളെയും ചികിൽസ മാർഗങ്ങളെയും കുറിച്ച് അറിവുള്ളവർ ചികിൽസ തേടാതെ എല്ലാം ഉള്ളിലൊതുക്കി സ്വയം അവസാനിപ്പിച്ചു പോകുമ്പോൾ, ആതുരസേവന രംഗത്തെ ജോലിസമ്മർദത്തെക്കുറിച്ച് പൊതുസമൂഹം ഗൗരവമായിത്തന്നെ ചിന്തിക്കേണ്ടിയിരിക്കുന്നു.

വയനാട് മേപ്പാടിയിൽ ഡോ. ഫെലിസ് നസീറും തിരുവനന്തപുരം മെഡിക്കൽ കോളജിലെ സീനിയർ റസിഡന്റ് ഡോക്ടർ അഭിരാമിയും– ജീവനൊടുക്കിയ ഡോക്ടർമാരുടെ പട്ടികയിലെ ഏറ്റവും പുതിയ പേരുകൾ. കഴിഞ്ഞ ഒരു വർഷത്തിനിടെ കേരളത്തിൽ ആത്മഹത്യ ചെയ്തത് 21 ഡോക്ടർമാരാണ്. അതിൽ ഭൂരിഭാഗവും യുവാക്കൾ. ജോലി സമ്മർദത്തിനൊപ്പം കുടുംബജീവിതത്തിലെയും സാമൂഹിക ജീവിതത്തിലെയും പ്രശ്നങ്ങളുമാണ് ഡോക്ടർമാരെ കടുംകൈക്കു പ്രേരിപ്പിക്കുന്നതെന്ന് ഇതേ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. മാനസിക സമ്മർദത്തിന് വൈദ്യസഹായം തേടുന്നതിൽ മുമ്പുണ്ടായിരുന്ന മടിയും ഭയവും ഇപ്പോൾ വളരെയേറെ മാറിയിട്ടുണ്ടെങ്കിലും സൈക്കോളജിസ്റ്റിന്റെയോ സൈക്യാട്രിസ്റ്റിന്റെയോ സഹായം തേടാതെ പോകുന്ന ഒട്ടേറെപ്പേർ ഇപ്പോഴുമുണ്ടെന്നും ഇവർ പറയുന്നു.

Representative image. Photo Credit:PeopleImages/istockphoto.com
Representative image. Photo Credit:PeopleImages/istockphoto.com

തിരിച്ചറിയപ്പെടാത്ത വിഷാദം ഡോക്ടർമാർക്കും
ഡോക്ടർമാരാണെങ്കിലും, തങ്ങൾ കടന്നുപോകുന്നത് വിഷാദ രോഗത്തിലൂടെയാണെന്നു തിരിച്ചറിയാനാവാത്തവരുമുണ്ട്. ഒരു വ്യക്തി ആത്മഹത്യയിലേക്കു പോകുന്നതിനുള്ള പ്രധാന കാരണവും ഇത്തരത്തിൽ വിഷാദം തിരിച്ചറിയപ്പെടാതെ പോകുന്നതാണ്. എംബിബിഎസ് പഠന സമയത്ത് ആകെ രണ്ടാഴ്ചയോളം മാത്രമേ സൈക്യാട്രി പോസ്റ്റിങ് വരുന്നുള്ളൂ. ഹൗസ് സർജൻസി കഴിയുമ്പോൾ രണ്ടാഴ്ച കൂടി സൈക്യാട്രിക്ക് കിട്ടും. ആകെ ആറു വർഷത്തെ കോഴ്സിനിടെ വെറും ഒരുമാസം മാത്രമാണ് മാനസികാരോഗ്യവുമായി ബന്ധപ്പെട്ടുള്ള അറിവുകൾക്കായി ലഭിക്കുന്നത്. അതുകൊണ്ടുതന്നെ തനിക്ക് വിഷാദമാണെന്നോ അതേക്കുറിച്ച് സംസാരിക്കണമെന്നോ സഹായം തേടണമെന്നോ ചിലരെങ്കിലും അറിയാതെ പോകുന്നുണ്ടാകാം.

നല്ല സഹപ്രവർത്തകർ, നല്ല അധ്യാപകർ, നല്ല കുടുംബാന്തരീക്ഷം, നല്ല ജോലി സ്ഥലം എന്നിവ ലഭിക്കുന്നവർക്ക് സമ്മർദ കാലഘട്ടത്തെ നന്നായി കൈകാര്യം ചെയ്ത് മുന്നോട്ടുപോകാനാകും. എന്നാൽ ഇതൊന്നും കിട്ടാത്തവർക്കും വിഷാദരോഗമോ വ്യക്തി/സ്വഭാവ വൈകല്യമോ അലട്ടുന്നവർക്കും അത്രയെളുപ്പം ഈ സാഹചര്യം കടന്നുപോകാനാകില്ല. മാനസിക സമ്മർദത്തിനും വിഷാദത്തിനും ചികിത്സ തേടി ഒരുപാട് ഡോക്ടർമാരും മെഡിക്കൽ വിദ്യാർഥികളും ഇപ്പോഴെത്തുന്നുണ്ടെങ്കിലും ചികിത്സയിൽനിന്നു മാറിനിൽക്കുന്നവരുമുണ്ട്. ജോലിഭാരം കാരണമുള്ള സമയക്കുറവും ഇതിനൊരു കാരണമാകാം.

Representative image. Photo Credit: Jay Yuno/istockphoto.com
Representative image. Photo Credit: Jay Yuno/istockphoto.com

പിജി പഠനസമയത്താണ് ഏറ്റവും കൂടുതൽ സമ്മർദമനുഭവിക്കുന്നത്. പിജി പ്രവേശന പരീക്ഷ തന്നെ വലിയൊരു കടമ്പയാണ്. പിജിക്ക് പ്രവേശനം ലഭിച്ചാൽ പഠനത്തിനൊപ്പം ജോലിയും ഒന്നിച്ചുകൊണ്ടുപോകണം. പ്രത്യേകിച്ചും സർക്കാർ മെഡിക്കൽ കോളജിൽ ജോലിഭാരം വളരെ അധികമായിരിക്കും. അതിനൊപ്പം നല്ലൊരു തൊഴിൽ, പഠന അന്തരീക്ഷം കൂടിയില്ലെങ്കിൽ ഡോക്ടർമാർ സമ്മർദത്തിലാകുന്നത് പതിവാണ്. ഇതേസമയത്തായിരിക്കും ഭൂരിഭാഗം പേരും വിവാഹിതരാകുന്നത്. പിന്നീട് അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഇതിനൊപ്പം ചേരും. ഭർത്താവും ഭാര്യയും രണ്ട് സ്ഥലങ്ങളിലാകുന്നത്, കുഞ്ഞുങ്ങളുടെ പരിചരണം, സ്ത്രീധനം, സാമ്പത്തിക സ്ഥിരത തുടങ്ങിയ പ്രശ്നങ്ങളെല്ലാം അലട്ടിത്തുടങ്ങും. ഇത്തരത്തിൽ അക്കാദമികമായും സാമ്പത്തികമായും വ്യക്തിപരമായും ഒരു ഡോക്ടർ വലിയ സമ്മർദത്തിലൂടെ കടന്നുപോകുന്ന സമയമാണിതെന്ന് ഡോക്ടർമാർ പറയുന്നു.

ഡോക്ടർമാരെ കേൾക്കാൻ സംവിധാനം വേണം
∙ ഡോ. ചിക്കു മാത്യു (കൺസൽറ്റന്റ് സൈക്യാട്രിസ്റ്റ്)
ആറുമാസത്തിനുള്ളിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ രണ്ടു ഡോക്ടർമാരാണ് ആത്മഹത്യ ചെയ്തത്. എന്നാൽ സംസ്ഥാനത്തുടനീളം ഇക്കാലയളവിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ഡോക്ടർമാരുടെ എണ്ണം ഞെട്ടിക്കുന്നതാണ്. മരണക്കണക്കുകളേ പുറംലോകമറിയുന്നുള്ളൂ. തീർച്ചയായും ഒരുപാട് സമ്മർദങ്ങളിലൂടെയാണ് ഡോക്ടർമാർ കടന്നുപോകുന്നത്. മെഡിക്കൽ പ്രഫഷനിലെ ഒരാൾ അതിലേക്കെത്താൻ എട്ടാംക്ലാസ് മുതലെങ്കിലും തയാറെടുത്തു തുടങ്ങുന്നുണ്ട്. മെഡിക്കൽ സീറ്റ് കിട്ടിക്കഴിഞ്ഞാൽ പിന്നെ നാലരവർഷത്തെ എംബിബിഎസ് പഠനം. പിന്നീട് പരീക്ഷയ്ക്കുള്ള തയാറെടുപ്പുൾപ്പെടെ പിജിക്ക് മൂന്നുവർഷം. ഏതാണ്ട് പത്തുവർഷത്തിലേറെയുള്ള, സമ്മർദം നിറഞ്ഞ പഠനകാലം പിന്നിട്ടാണ് ഒരു വ്യക്തി ഡോക്ടറാകുന്നത്. അവരിൽ സമൂഹത്തിനുള്ള പ്രതീക്ഷ വളരെ വലുതാണ്. ഡോക്ടറായിക്കഴിഞ്ഞാൽ വലിയ സംഭവമാണെന്നാണ് ആളുകൾ കരുതുന്നത്. ആളുകളുടെ പ്രതീക്ഷയും യാഥാർഥ്യവും തമ്മിൽ വലിയ അന്തരം നിലനിൽക്കുന്നുണ്ട്. ജോലിയിലെ സംതൃപ്തി, തൊഴിൽസാധ്യത, പ്ലെയ്‌സ്മെന്റ്, എവിടെയാണ് ജോലി ചെയ്യുന്നത്, യോഗ്യതയ്ക്കനുസരിച്ചുള്ള ജോലിയാണോ, പ്രതിഫലമെത്ര തുടങ്ങി ഒരുപാട് കാര്യങ്ങൾ ഇതിൽ വരുന്നുണ്ട്.

Representative image. Photo Credit:simonapilolla/istockphoto.com
Representative image. Photo Credit:simonapilolla/istockphoto.com

ഈ വെല്ലുവിളികളെല്ലാം നേരിടാൻ നമ്മുടെ യുവതലമുറ പ്രാപ്തരാണോയെന്നതിൽ സംശയമുണ്ട്. ചെറിയ കാര്യത്തിലെ പോലും തോൽവി അംഗീകരിക്കാനോ തോറ്റു വന്നാലേ ജയിക്കാനാകൂവെന്ന് മനസ്സിലാക്കാനോ ഉള്ള കഴിവ് പുതിയ തലമുറയ്ക്ക് കുറവാണ്. മറ്റൊരാളിന്റെ ജീവനാണ് നമ്മുടെ കയ്യിലെന്നതിനാൽ എല്ലാ ഘട്ടത്തിലും വെല്ലുവിളി നിറഞ്ഞതാണ് ഡോക്ടറുടെ ജീവിതം. അതിനെ നേരിടാൻ മാനസികമായോ ശാരീരികമായോ ഉള്ള ഒരു ട്രെയിനിങ്ങും ഡോക്ടർമാർക്കു കിട്ടുന്നില്ല. ഉറപ്പായും ഏറ്റവും കൂടുതൽ സമ്മർദമുണ്ടാകുന്നത് എംബിബിഎസ്, ഹൗസ് സർജൻസി, പിജി കാലഘട്ടത്തിലാണ്. ഇത് കഴിഞ്ഞ് ഏകദേശം 35 വയസ്സിലാണ് ഒരു ഡോക്ടർ ജീവിതത്തിൽ സെറ്റിലാകുന്നത്. മറ്റൊരു പ്രഫഷനിലാണെങ്കിൽ 35 വയസ്സാകുമ്പോഴേക്കും സാമ്പത്തികമായി അൽപമെങ്കിലും സ്ഥിരത വന്നിട്ടുണ്ടാകും. ഇതെല്ലാം മാനസിക സമ്മർദത്തിന് കാരണമാകാം. അതിനൊപ്പമാണ് ജോലിഭാരവും. ഇപ്പോൾ പഴയതിനേക്കാളും ആളുകൾ ഡിമാൻഡിങ്ങാണ്. മുൻപാണെങ്കിൽ മെഡിക്കൽ സമൂഹത്തോട് ആളുകൾക്കൊരു ബഹുമാനവും സ്നേഹവുമുണ്ടായിരുന്നു. ഇപ്പോൾ എല്ലാവരും അക്ഷമരാണ്. എല്ലാവർക്കും പെട്ടെന്നു പോകണം, ആദ്യം അവരെ പരിശോധിക്കണം എന്നൊരു മനസ്സാണ്. അത് ഡോക്ടറെയും ബാധിക്കുന്നുണ്ട്.

ഡോക്ടർമാരുടെ ജോലി സമ്മർദവും മാനസിക പ്രശ്നങ്ങളും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ഹെൽപ്പിങ് ഹാൻഡ്‌സ് എന്ന പേരിൽ ഐഎംഎ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയിട്ടുണ്ട്. ഇതിൽ സൈക്യാട്രിസ്റ്റിന്റെയും കൗൺസിലറുടെയും സഹായം കിട്ടും. 7065568258 എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ചും ഡോക്ടർമാർക്ക് സഹായം തേടാം. മുൻപും മെന്റൽ ഹെൽത്ത് കമ്മിറ്റിയും കൗൺസിലിങ്ങുമെല്ലാം ഉണ്ടെങ്കിലും പൂർണസജ്ജമായ സംവിധാനത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതേയുള്ളൂ. സർക്കാർ തലത്തിലും സംവിധാനങ്ങളുണ്ടെങ്കിലും അതും പൂർണതോതിലല്ല. സർക്കാരായാലും ഐഎംഎ ആയാലും കൃത്യമായ ആസൂത്രണത്തോടെ ഡോക്ടർമാരുടെ പ്രശ്നങ്ങൾ കേട്ട് പരിഹരിക്കാനുള്ള പൂർണസജ്ജമായ സംവിധാനങ്ങൾ തയ്യാറാക്കേണ്ടതുണ്ട്.

doctor-tired-Georgiy-Datsenko-istockphoto
Representative image. Photo Credit:Georgiy Datsenko/istockphoto.com

ജോലിഭാരം കുറയ്ക്കണം
∙ ഡോ. സുൽഫി നൂഹു (ഐഎംഎ മുൻ സംസ്ഥാന പ്രസിഡന്റ്)
ജോലിഭാരം കൂടുതലുള്ളയിടങ്ങളിലാണ് പൊതുവേ ഇത്തരം ആത്മഹത്യകളും കൂടുതൽ നടക്കുന്നത്. പലപ്പോഴും ഉറങ്ങാൻപോലും സമയം കിട്ടാത്ത ഡോക്ടർമാരുണ്ട്. ശരിക്ക് ഉറങ്ങാനോ വ്യക്തിപരമായ ആവശ്യങ്ങൾക്ക് സമയം കിട്ടാതെയോ വരുന്ന, പിന്തുണയ്ക്കായി ചുറ്റും ആരുമില്ലാത്ത അവസ്ഥ. കുടുംബാംഗങ്ങളാണെങ്കിലും ഡോക്ടർമാരുടെ തിരക്കിന്റെ സ്വഭാവം മനസ്സിലാക്കി പിന്തുണയ്ക്കാതെ വരുന്നതും പ്രധാനപ്പെട്ട കാര്യമാണ്. മാനസിക ബുദ്ധിമുട്ടുണ്ടാകുമ്പോൾ അത് തുറന്നു സംസാരിക്കാനുള്ള സൗഹൃദങ്ങളില്ലാതെ വരുന്നതും ഈ കാലത്ത് വലിയൊരു പ്രശ്നമാണ്. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളിലുള്ള സ്റ്റിഗ്മ പൂർണമായും ഇല്ലാതായിട്ടില്ലെങ്കിലും വലിയൊരു വിഭാഗം ആളുകളിലും അത് മാറിത്തുടങ്ങിയെന്നാണ് തോന്നിയിട്ടുള്ളത്. ഡോക്ടർമാരായാലും മെഡിക്കൽ വിദ്യാർഥികളായാലും ഒരുപാട് പേർ ചികിത്സ തേടി വരുന്നുണ്ട്. പലപ്പോഴും ദീർഘകാലം നീണ്ടുനിൽക്കാത്ത, പെട്ടെന്നുണ്ടാകുന്ന പ്രശ്നങ്ങളാണ് ആത്മഹത്യകളിലേക്ക് നയിക്കുന്നത്. വേണ്ടത്ര പിന്തുണ കുറവുള്ള, അധികം സൗഹൃദങ്ങളില്ലാത്തവരാണ് ഇതിലധികവും.

ജോലിഭാരമാണ് മറ്റൊരു ഘടകം. സർക്കാർ ആശുപത്രികളിൽ സ്റ്റാഫ് പാറ്റേണിലൊന്നും പ്രത്യേകിച്ച് വർധനയുണ്ടായിട്ടില്ല. എന്നാൽ രോഗികളുടെ എണ്ണം പത്തിരട്ടി വർധിച്ചിട്ടുമുണ്ട്. വിദേശത്താണെങ്കിൽ ഒരു സ്പെഷലിസ്റ്റ് ഡോക്ടർക്ക് പത്തോ ഇരുപതോ രോഗികളെ പരിശോധിച്ചാൽ മതി. ഇവിടെ അത് നൂറും ഇരുനൂറുമാണ്. വരുന്ന ആളുകളും പല കാരണങ്ങളാൽ അസ്വസ്ഥരായിരിക്കും. അവരുടെ ബുദ്ധിമുട്ട് ഈ ഡോക്ടറുടെ അടുത്താകും പ്രകടിപ്പിക്കുക. അതും വലിയൊരു പ്രശ്നമാണ്. മെഡിക്കൽ പിജി വിദ്യാർഥി പഠനത്തിനൊപ്പം ഒരു ഡോക്ടർ ചെയ്യേണ്ട ജോലികളെല്ലാം ചെയ്യേണ്ടി വരും. അതിനൊപ്പം ഐസിയു പോലെയുള്ള സ്ഥലങ്ങളിലെ ഡ്യൂട്ടി, നൈറ്റ് ഡ്യൂട്ടി എന്നിവയും. മാനസിക സമ്മർദം ഒരു പരിധി വരെയെങ്കിലും ലഘൂകരിക്കാൻ ആഴ്ചയിൽ ഒരിക്കലെങ്കിലും നിർബന്ധമായി ഓഫ് അനുവദിക്കണം. ഇപ്പോൾ ഒരു ഡിപ്പാർട്ട്മെന്റിൽ ഒരാൾ അവധിയെടുത്താൽ മറ്റുള്ളവർ അദ്ദേഹത്തിന്റെ ജോലിഭാരം കൂടി ഏറ്റെടുക്കേണ്ട സ്ഥിതിയുണ്ട്. മെഡിക്കൽ കോളജുകളിൽ റഫറൽ സംവിധാനമാണെന്ന് പറയുന്നുണ്ടെങ്കിലും പൂർണമായി അതും നടപ്പിലാകുന്നില്ല. മാനസിക ബുദ്ധിമുട്ടുകൾക്ക് ചികിത്സ തേടുക എന്നതിനൊപ്പം തന്നെ മേൽപറഞ്ഞ കാര്യങ്ങളിൽക്കൂടി നടപടിയുണ്ടാകേണ്ടതുണ്ട്.

Representative image. Photo Credit: Prostock-Studio/istockphoto.com
Representative image. Photo Credit: Prostock-Studio/istockphoto.com

വിഷാദത്തെ പേടിക്കേണ്ട
∙ ഡോ. അരുൺ ബി.നായർ, സൈക്യാട്രിസ്റ്റ്
വിഷാദരോഗത്തിന് പ്രധാനമായും ഒൻപതു ലക്ഷണങ്ങളുണ്ട്. രണ്ടാഴ്ചയിലേറെ നീണ്ടുനിൽക്കുന്ന വിഷാദം അല്ലെങ്കിൽ സങ്കടം, നേരത്തേ ആസ്വദിച്ചുകൊണ്ടിരുന്ന കാര്യങ്ങളിലുള്ള താൽപര്യക്കുറവ്, അകാരണമായ ക്ഷീണം എന്നീ മൂന്നു ലക്ഷണങ്ങളാണ് ഏറ്റവും പ്രധാനം. ഇതിന് അനുബന്ധമായി ഉറക്കക്കുറവ്, ശ്രദ്ധയില്ലായ്മ, നെഗറ്റീവ് ചിന്തകൾ തുടങ്ങിയവയുമുണ്ടാകും. ഒൻപതു ലക്ഷണങ്ങളിൽ അഞ്ചെണ്ണമെങ്കിലും ഉണ്ടെങ്കിൽ മാത്രമേ വിഷാദമെന്നു പറയാനാകൂ. ഡോക്ടർമാരായാലും മറ്റുള്ളവരായാലും വിഷാദം പൂർണമായും ചികിത്സിച്ച് മാറ്റാൻ കഴിയുന്ന അവസ്ഥയാണെന്ന് മനസ്സിലാക്കണം. ചികിത്സ തേടുന്നതിൽ യാതൊരു പ്രയാസവും കാണിക്കേണ്ടതില്ല. മരുന്നുകളും തെറാപ്പികളും കൊണ്ട് കുറഞ്ഞ സമയത്തിനുള്ളിൽ വിഷാദം ചികിത്സിച്ച് മാറ്റാനാകും. ശരീരത്തിനു വരുന്ന അസുഖങ്ങൾക്ക് ചികിത്സ തേടുന്നതുപോലെ തന്നെയാണ് മനസ്സിന്റെ കാര്യത്തിലുമെന്നു തിരിച്ചറിയണം.

സ്ട്രെസ് അകറ്റാൻ മൂന്ന് ടെക്നിക്: വിഡിയോ

English Summary:

Suicide among Doctors , MentalHealth Matters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com