ADVERTISEMENT

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഹെപ്പറ്റൈറ്റിസ്‌ ബി, സി രോഗികളുള്ള രണ്ടാമത്തെ രാജ്യം ഇന്ത്യയാണെന്ന്‌ ലോകാരോഗ്യ സംഘടന പുറത്തിറക്കിയ റിപ്പോര്‍ട്ട്‌ വെളിപ്പെടുത്തി. ചൈനയാണ്‌ ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്ത്‌.

ലോകാരോഗ്യ സംഘടനയുടെ ഗ്ലോബല്‍ ഹെപ്പറ്റൈറ്റിസ്‌ റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ ആഗോള തലത്തില്‍ 254 ദശലക്ഷം ഹെപ്പറ്റൈറ്റിസ്‌ ബി ബാധിതരും 50 ദശലക്ഷം ഹെപ്പറ്റൈറ്റിസ്‌ സി ബാധിതരുമുണ്ട്‌. ഇന്ത്യയില്‍ 2.98 കോടി ഹെപ്പറ്റൈറ്റിസ്‌ ബി കേസുകളും 55 ലക്ഷം ഹെപ്പറ്റൈറ്റിസ്‌ സി കേസുകളമാണുള്ളത്‌. ചൈനയില്‍ മൊത്തം 8.3 കോടി ഹെപ്പറ്റൈറ്റിസ്‌ ബി, സി ബാധിതരുണ്ട്‌. ആകെ രോഗികളുടെ 27.5 ശതമാനം ചൈനയിലും 11.6 ശതമാനം ഇന്ത്യയിലുമാണെന്നും റിപ്പോര്‍ട്ട്‌ കൂട്ടിച്ചേര്‍ക്കുന്നു.

വൈറല്‍ ഹെപ്പറ്റൈറ്റിസ്‌ മൂലം നഷ്ടമാകുന്ന ജീവനുകളുടെ എണ്ണം വര്‍ധിച്ച്‌ വരികയാണെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ്‌ നല്‍കുന്നു. 2022ല്‍ 13 ലക്ഷം പേരാണ്‌ ലോകത്ത്‌ ഈ രോഗം മൂലം മരണപ്പെട്ടത്‌. 2019ല്‍ 11 ലക്ഷം പേരായിരുന്നു മരണപ്പെട്ടത്‌. ഇതില്‍ 83 ശതമാനം ഹെപ്പറ്റൈറ്റിസ്‌ ബി മൂലവും 17 ശതമാനം ഹെപ്പറ്റൈറ്റിസ്‌ സി മൂലവുമാണ്‌.

ഓരോ ദിവസവും 3500 പേര്‍ ലോകത്ത്‌ ഈ രണ്ട്‌ രോഗങ്ങള്‍ മൂലം മരണപ്പെട്ടു കൊണ്ടിരിക്കുന്നതായി ലോക ഹെപ്പറ്റൈറ്റിസ്‌ ഉച്ചകോടിയില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട്‌ അടിവരയിടുന്നു. ക്ഷയരോഗം കഴിഞ്ഞാല്‍ ലോകത്ത്‌ ഏറ്റവും കൂടുതല്‍ പേരുടെ മരണത്തിനിടയാക്കുന്ന വൈറല്‍ അണുബാധയാണ്‌ ഹെപ്പറ്റൈറ്റിസ്‌.

Photo Credit: Hailshadow/ Istockphoto
Photo Credit: Hailshadow/ Istockphoto

കരളിലെ നീര്‍ക്കെട്ടിന്‌ കാരണമാകുന്ന ഹെപ്പറ്റൈറ്റിസ്‌ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. ഹൈപ്പറ്റൈറ്റിസ്‌ വൈറസാണ്‌ ഈ രോഗത്തിന്‌ കാരണമാകുന്നത്‌. ടൈപ്പ്‌ എ, ബി, സി, ഡി, ഇ എന്നിങ്ങനെ അഞ്ച്‌ തരം ഹൈപ്പറ്റൈറ്റിസ്‌ വൈറസുകളാണ്‌ ഉള്ളത്‌. ഇവയെല്ലാം കരള്‍ രോഗത്തിന്‌ കാരണമാകുമെങ്കിലും ഇവയുടെ വ്യാപന രീതി, രോഗതീവ്രത, നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍, ബാധിക്കപ്പെടുന്ന ഭൂപ്രദേശങ്ങള്‍ എന്നിവ വ്യത്യസ്‌തമാണ്‌.

ഈ വൈറല്‍ അണുബാധകളെ ചികിത്സിക്കാന്‍ ഫലപ്രദവും വിലകുറഞ്ഞതുമായ ജനറിക്‌ മരുന്നുകള്‍ ലഭ്യമാണെങ്കിലും ഈ ചികിത്സ രോഗികളില്‍ പലരിലും എത്തുന്നില്ലെന്നും റിപ്പോര്‍ട്ട്‌ പറയുന്നു.

English Summary:

WHO Report Unmasks Hepatitis' Deadly Grip on India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com