ADVERTISEMENT

മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ എന്താണ് വെസ്റ്റ്‌നൈൽ ഫീവർ എന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. പൊതുവിൽ മനുഷ്യർക്ക് വരാറുള്ള ഡെങ്കിപ്പനി പോലുള്ള ഒരു രോഗമല്ല ഇത്. കാക്കകളിലും പ്രാവുകളിലുമാണ് ഈ അസുഖം കാണപ്പെടുന്നത്. അവയിൽ നിന്നും ക്യൂലക്സ് വിഭാഗത്തില്‍ പെട്ട കൊതുകുകൾ വഴി വൈറസ് മനുഷ്യരിലേക്ക് എത്തുന്നു.  

മനുഷ്യനിൽ നിന്നും കൊതുകു വഴി മാത്രമേ ഈ രോഗം മറ്റുള്ളവരിലേക്ക് പകരുകയുള്ളു. നേരിട്ടുള്ള ബന്ധം വഴിയോ, ശ്വാസോച്ഛാസം വഴിയോ, തൊടുന്നതു കൊണ്ടോ ഈ രോഗം പകരില്ല. അമ്മയിൽ നിന്നും കുഞ്ഞിലേക്കു രോഗം പകരുമെന്ന ഭയവും വേണ്ട. 

പ്രതീകാത്മക ചിത്രം Photo Credit: Umesh Negi/ Istockphoto
പ്രതീകാത്മക ചിത്രം Photo Credit: Umesh Negi/ Istockphoto

80 ശതമാനം ആളുകളിലും പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നുമില്ലാതെ അസുഖം വന്നു പോകാറാണ് പതിവ്. 20 ശതമാനം ആൾക്കാരിലേ രോഗലക്ഷണങ്ങൾ വരാറുള്ളൂ. ജപ്പാന്‍ ജ്വരത്തിന സമാനമായ രോഗ ലക്ഷണങ്ങളോടെയാണ് വെസ്റ്റ് നൈല്‍ പനിയും കാണാറുള്ളത്. എന്നാല്‍ ജപ്പാന്‍ ജ്വരത്തെ പോലെ രോഗം ഗുരുതരമാകാറില്ല. എങ്കിലും ജാഗ്രത പാലിക്കണം.സാധാരണ പനിയുടേതു പോലുള്ള തലവേദന, ശക്തമായ ശരീരംവേദന, ഛർദ്ദി, തൊലിപ്പുറത്തുണ്ടാകുന്ന പാടുകൾ, ഗ്രന്ഥികൾ വീര്‍ക്കുക തുടങ്ങിയവയാണ് ലക്ഷണങ്ങൾ. 1 ശതമാനം ആളുകൾക്ക് തലച്ചോറിനു പുറത്തുള്ള പാളിക്കു വരുന്ന നീർക്കെട്ടായ മെനിഞ്ചൈറ്റിസ്, തലച്ചോറിനെ നേരിട്ട് വൈറസ് ബാധിക്കുന്ന എൻസെഫലൈറ്റിസ് എന്നീ പ്രശ്നങ്ങൾ ഉണ്ടാകാം. സാധാരണഗതിയിൽ 7 ദിവസത്തിനുള്ളിൽ രോഗിക്ക് ഭേദമാകും. പക്ഷേ മെനിഞ്ചൈറ്റിസോ എൻസെഫലൈറ്റിസോ പോലുള്ള സങ്കീർണതകൾ ഉണ്ടായാൽ പരസ്പരബന്ധമില്ലാതെ സംസാരിക്കുക. അസാധാരണമായി പെരുമാറുക തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം. ചിലപ്പോൾ കോമാ സ്റ്റേജിലേക്കു പോകാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ അപൂർവമായി രോഗിക്ക് മരണവും സംഭവിക്കാം. 

ഈ രോഗത്തിനു പ്രത്യേകിച്ച് ചികിത്സയില്ല. സപ്പോർട്ടിവ് ട്രീറ്റ്മെന്റ് മാത്രമേ നൽകാനാവു. രോഗിക്ക് ശരിയായ വിശ്രമം, ശരീരതാപം നിയന്ത്രിക്കാനുള്ള മരുന്ന് നൽകുക, ശരീരത്തിൽ ജലാംശം നിലനിർത്തുക തുടങ്ങിയ കാര്യങ്ങളിലാണ് ശ്രദ്ധ കൊടുക്കേണ്ടത്. അതോടൊപ്പം കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണം. വ്യക്തികള്‍ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും വെള്ളം കെട്ടിനില്‍ക്കാതെ നോക്കുകയും ചെയ്യണം. കൊതുകുകടി എല്‍ക്കാതിരിക്കുകയാണ് എറ്റവും നല്ല പ്രതിരോധ മാര്‍ഗം. ശരീരം മൂടുന്ന വിധത്തില്‍ വസ്ത്രം ധരിക്കുക, കൊതുകു വല ഉപയോഗിക്കുക, കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ പുരട്ടുക, കൊതുകുതിരി, വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന കൊതുക് നശീകരണ ഉപകരണങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് ഫലപ്രദമാണ്.

chikungunya-first-vaccine-mosquito-nechaev-kon-istock
Representative image. Photo Credit:nachaev kon/istockphoto.com

നിലവിൽ മരണ നിരക്ക് കൂടുതൽ അല്ല, എന്നിരുന്നാലും പുതിയൊരു രോഗം എന്ന നിലയിൽ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. സ്വയം ചികിത്സ രോഗത്തെ സങ്കീര്‍ണമാക്കും. ആരംഭത്തില്‍ തന്നെ ചികിത്സിച്ചാല്‍ ഭേദമാക്കാവുന്നതാണ്.

വിവരങ്ങൾക്കു കടപ്പാട്: ഡോ.പി.വിനോദ് (ജനറൽ മെഡിസിൻ കൺസൽറ്റന്റ്, ജില്ലാ ആശുപത്രി, കോട്ടയം)

ഈ ലക്ഷണങ്ങൾ ഹൃദ്രോഗത്തിന്റേതാകാം: വിഡിയോ

English Summary:

Know about West Nile Fever and its Symptoms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com